Sunday 26 August 2012

വിട പറയാന്‍ നേരം..


തെല്ലൊരു പേടിയോട് കൂടിയാണ് ഞാന്‍ ആ കോളേജിന്‍റെ പടികള്‍ കേറിയത്...ആരെയും പരിചയമില്ലാതെ ആരുമായും കൂട്ടിലാതെ ഞാന്‍ നടന്നു കയറിയ ആ ദിവസം ഇന്നും എന്‍റെ മനസ്സിലുണ്ട്.. അവിടെ കണ്ട ഓരോ കാഴ്ചയും എനിക്കു അത്ഭുതമായിരുന്നു..അടിയും സമരവും ക്ലാസ്സ് ബങ്കിങ്ങും എല്ലാം..പഠിക്കാനുള്ളതിന്റെ ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആദ്യ ക്ലാസ്സുകളില്‍ തന്നെ അധ്യാപകര്‍ പകര്‍ന്നു തന്നപ്പോള്‍ എല്ലാവരെയും പോലെ ഞാനും തലയില്‍ കൈ വെച്ചിരുന്നു പോയി..പെട്രോളിയം കമ്പനികള്‍ പെട്രോളിനും ഡീസെലിനും തുടരെ തുടരെ വില കൂട്ടുന്ന പോലെ ഒരു ഗ്യാപ്പുമില്ലാതെ  പരീക്ഷകള്‍ വരുമെന്ന അറിവ് എന്‍റെ സ്വൈര്യം കെടുത്തി..

പരീക്ഷകള്‍ വന്നു..എഴുതി..തോറ്റ പേപ്പര്‍ ജയിച്ച പേപ്പര്‍ നേക്കാള്‍ എണ്ണത്തില്‍ മുന്നിലെത്തിയത് എന്‍റെ ജീവിതത്തില്‍ ആദ്യമായിരുന്നു..പകച്ചു നിന്ന എന്നെ സമാധാനിപ്പിക്കാന്‍ ആരുമില്ലായിരുന്നു..പിന്നെ പിന്നെ ഞാനറിഞ്ഞു..എങ്ങിനീറിങ്ങിന്‍റെ എഴുതപ്പെടാത്ത ചില നിയമങ്ങള്‍.....,..നന്നായി എഴുതിയ പരീക്ഷകള്‍ തോറ്റതും ഒന്നുമെഴുതാതെ വിട്ട പരീക്ഷകള്‍ ഏറ്റവും ഉയര്‍ന്ന ഗ്രേഡില്‍ ജയിച്ചതും എല്ലാം ഈ എഴുതപ്പെടാത്ത നിയമങ്ങളില്‍  പെടുമെന്ന്‍ ഞാന്‍ മനസ്സിലാക്കി ..പ്ലസ് ടൂ വരെ പഠിച്ചത് ഒന്നുമല്ല എന്ന ആ തിരിച്ചറിവ് എനിക്കു വന്നതോടെ ഞാന്‍ ഇതിനോടൊക്കെ സിങ്കായി..അത് വരെ അക്കങ്ങള്‍ മാത്രമുണ്ടായിരുന്ന കണക്കുകള്‍ക് പകരം അക്ഷരങ്ങള്‍ മാത്രമുള്ള കണക്കുകള്‍ എനിക്കു സ്വാഗതമോതി..യൂണിവേസിറ്റി എക്സാമിന്
ഒരു രാത്രി മുഴുവന്‍ ഉറക്കമിളച്ച് ആ കണക്കുകള്‍ ഞാന്‍ പഠിച്ചതും എക്സാമിനിടെ ഇന്‍റഗ്രേഷന്‍ എന്ന പണ്ടാരത്തിന്‍റെ ചിഹ്നം  മറന്നതും ആ പരീക്ഷയില്‍ സപ്പ്ളി  അടിച്ചതും ഒക്കെ ഓരോരോര്‍മയായി മനസ്സിലുണ്ട്..പിന്നെ എക്സാമിന് പഠിക്കുക എന്ന ആ ദുശീലം ഞാന്‍ വിട്ടതോടെയാണ് മെച്ചപ്പെട്ടത്..

കൊല്ലമൊന്നു കഴിഞ്ഞപ്പോളേക്കും എല്ലാം ശരിയായ ട്രാക്കിലായി..ക്ലാസ്സിലെ ഉറക്കം പതിവായി.നോട് ബുക്കുകളുടെ എണ്ണം പാതിയായി..വാങ്ങിയ പേനകളൊക്കെ 3-4 മാസം മൈലേജ് ലഭിക്കാന്‍ തുടങ്ങി.പേടിയോടെ കണ്ടിരുന്ന അധ്യാപകരെ പുച്ഛത്തോടെ കാണാന്‍ ഞാന്‍ പഠിച്ചു.സീരീസ് എക്സാമിന് തുണ്ട് വെക്കാനുള്ള ധൈര്യം കൈവന്നു.സപ്പ്ളി അടിച്ചാലും എഴുതിയെടുക്കാം എന്നുള്ള ആ ധൈര്യം എനിക്കു തന്ന ആത്മവിശ്വാസം ചെറുതായിരുന്നില്ല.ചോദ്യപേപ്പറുകള്‍ കൊണ്ട് തോണിയുണ്ടാക്കാനും തവളയേ ഉണ്ടാക്കാനും ഉള്ള ഒരു കഴിവ് എനിക്കു ലഭിച്ചു.ആന്‍സര്‍ പേപ്പര്‍ കൊണ്ട് ഉണ്ടയേറു കളിക്കുന്നത് ഹരമായി മാറി..

മൂന്നാം വര്‍ഷത്തിലേക്ക് കടന്നതോടെ ആരെയും പേടിക്കാതെ തലയുയര്‍ത്തി നടക്കാമെന്നുള്ള അവസ്ഥയിലെത്തി..കോളേജിലെ ഗാര്‍ഡെനിലെ വേലിക്കല്‍ ഇരുന്നു കൊണ്ട് പെംപിള്ളേരെ നോക്കാനും കമ്മന്‍റടിക്കാനുമുള്ള ഒരു ലൈസന്സ് ആ വര്‍ഷം എനിക്കു തന്നു..പേനകളുടെ മൈലേജ് കൂടിയിരുന്നു..6 മാസം വരെ കിട്ടാന്‍ തുടങ്ങി 3 രൂപയുടെ ആ പേനകള്‍ക്..നോട് ബുക്കുകള്‍ ഫോടോസ്റ്റാറ്റിന് വഴിമാറി തുടങ്ങിയ കാലം..ലൈബ്രറി കാര്‍ഡ് ബാഗിലെ ഏതൊരു ചവറ് കടലാസ്സു പോലെയും വിലയില്ലാതെ ആയ ടൈം..അറ്റെന്‍ഡെന്‍സ് പ്രോക്സി വിളിക്കാം എന്ന ധൈര്യം കൈമുതലാക്കിയ സമയം..അദ്ധ്യാപകര്‍ക്ക് സ്വന്തം വകയില്‍ പേരിടുന്ന ആ രസമറിഞ്ഞ കാലം..കോളേജിലെ കാണാന്‍ കൊള്ളാവുന്ന ടീച്ചര്‍മാര്‍ക്ക് ഫേസ്ബുക്ക് റിക്വസ്റ്റ് അയക്കാന്‍ ധൈര്യം കാണിച്ച സമയം..

അങ്ങനെ അവസാന വര്‍ഷമായിരിക്കുന്നു..വിട പറഞ്ഞു പോവാന്‍ സമയമായി..ഒരുപാടൊരുപാട് സുഹൃത്തുക്കളെയും അനുഭവങ്ങളെയും തന്ന ആ നാലു വര്‍ഷം കഴിയാറായി..പ്രൊജെക്ടും സെമിനാറും എന്നൊക്കെ പറഞ്ഞു ഓരോരുത്തരും ഓരോ വഴിക്കു പോയി തുടങ്ങി..അവസാനത്തെ ഓണപരിപാടിയും കഴിഞ്ഞിരിക്കുന്നു..അതിനിടക്ക് വെച്ചു കേട്ട ഒരു ഡെഡിക്കേഷന്‍ എന്‍റെ മനസ്സില്‍ പതിഞ്ഞു..

"പ്രിയപ്പെട്ട വര്‍ഷെ..എന്‍റെ മനസ്സിനെ തണുപ്പിക്കാനുള്ള കാലവര്‍ഷമായി  നീ എന്നു വരും  എന്ന്‍ ചോദിച്ചു കൊണ്ട് ഇ‌സി 5 ലെ വര്‍ഷയ്ക്ക് വേണ്ടി എ‌ഇ 5 ലെ അരുണ്‍...,..."


ഇത് പോലെ ഒരു ഡെഡിക്കേഷന്‍ ഇനിയില്ല..ജീവിതത്തിന്‍റെ തിരക്കുകളിലേക്ക് ഊളിയിടുന്നതിന് മുന്‍പുള്ള അവസാന ശ്വാസവും ഉള്ളിലേക്ക് വലിച്ചു കൊണ്ട് വിട പറയുന്നു..അവസാനമായി ഒരു കാര്യം പറയാന്‍ ഞാനാഗ്രഹിക്കുന്നു..

"എന്‍ജിനിയറിങ് എന്നുള്ളത് കേവലം ഒരു നാലു വര്‍ഷത്തെ പടിപ്പ് മാത്രമല്ല.. നാലു വര്‍ഷത്തെ അനുഭവങ്ങള്‍ വരാന്‍ പോകുന്ന നാല്പതു വര്‍ഷത്തേക്കുള്ള  ഓര്‍മകളായി തീരുന്ന ഒരപൂര്‍വ സംഗതിയാണ്..എവിടെ പഠിച്ചാലും എങ്ങനെ പഠിച്ചാലും എന്‍ജിനിയറിങ്, അതെന്നും അങ്ങനെ തന്നെ ആയിരിക്കുമെന്നതില്‍ ഒരു സംശയവുമില്ല.."              

 

Saturday 25 August 2012

ഒരു ബസ് യാത്രയിലെ കാഴ്ചകള്‍..


രാവിലെ എഴുന്നേറ്റു കമ്പ്യൂട്ടര്‍ ഓണാക്കിയപ്പോളാണ് പൈസ കൊടുക്കാതോണ്ട്  നെറ്റ് മുതലാളി കണക്ഷന്‍ ബാര്‍ ചെയ്ത വിവരം ഞാനറിയുന്നത്.. പിന്നോന്നും നോക്കീലാ.. എ‌ടി‌എം കാര്‍ഡുമെടുത്ത് വിട്ടു കുന്നമങ്ങലത്തേക്ക്.. ഭഗവത്യേ കാത്തോളണെ ന്ന് പറഞ്ഞു ഒന്നാമത്തെ യന്ത്രത്തില്‍ കാര്‍ഡിട്ടു..ചില ഒച്ചയും വിളിയും കേള്‍ക്കുന്നതല്ലാതെ വേറൊന്നുമില്ല.. പടച്ചോനേ ബാങ്ക് ഞമ്മളെ ചാംബിയാ? ഒരുവിധം കാര്‍ഡ് വലിച്ചൂരിയെടുത്ത് അടുത്ത യന്ത്രത്തിലേക്ക് നീങ്ങി..അതിനു പിന്നെ ഒച്ചയും വിളിയും ഒന്നുമില്ല.. സ്ക്രീന്‍ തന്നെ ഓഫ്..
മനസ്സിലൊരു ഷിറ്റ് വിളിച്ചു പുറത്തേക്കിറങ്ങി.. വെള്ള കസേരയില്‍ നീല യൂണിഫോമിട്ട് ഇരിക്കുന്ന ആ കറുത്ത എട്ടനോട് ഞാന്‍ പറഞ്ഞു:

" വര്‍കിയ്യുന്നിലെങ്കില് തേനീച്ച വളര്‍ത്താന്‍ കൊടുത്തൂടെ ഏട്ടാ ഈ രണ്ട് പെട്ടികള്?"

ഇനി ടൌണില്‍ ചെന്നിട്ടെടുക്കാം പൈസ  എന്ന്‍ കരുതി ഞാന്‍ കെ.എസ്.ആര്‍.ടി.സി. പിടിച്ചു. ഒമ്പതിന്‍റെ ടികെറ്റ് എടുത്ത് ഞാനിരുന്നു.ബസ്സ് കാലിയായിരുന്നു..വിന്‍ഡോ സീറ്റില്‍ ഇരിക്കവേ ഞാന്‍ പുറത്തേക്ക് നോക്കി..ആദ്യം കണ്ടത് ഡേറ്റ് കഴിഞ്ഞ ഒരു ഫ്ലെക്സാണ്..

"കാന്തപുരത്തിന്റെ കേരളയാത്ര .. കേരളത്തെ രക്ഷിക്കാന്‍...,.. കേരള ജനതയെ സേവിക്കാന്‍..",."

ഇങ്ങനെ രണ്ട് മൂന്നു യാത്ര നടത്തിയാ കേരളം രക്ഷപ്പെടുമായിരിക്കും..പറയാന്‍ പറ്റില്ല..അപ്പോളാണ് ആ കാഴ്ച കണ്ടത്..റോഡ് സൈഡില്‍ ഒരുത്തന്‍ മൂത്രമൊഴിക്കുന്നു..ഐയ് കേരളമോ? രക്ഷപ്പെടാനോ? എവിടെ..ഞാന്‍ മനസ്സ് മാറ്റി.

ബസ്സ് കാരന്തൂരെത്തി..സീടെക്ക് കോളേജിലെ പെങ്കുട്ടികള്‍ സെറ്റ് സാരിയുടുത്ത് അതാ നില്ക്കുന്നു...അതിലൊരു പെണ്ണിനെ കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു, ഇവള്‍കിത്ര ഗ്ലാമറോ?എത്ര വട്ടം ഇവളെ ഞാന്‍ കണ്ടിരിക്കുന്നു..അന്ന്‍ കാക്കയും ഇന്ന്‍ കുയിലും..വാട് അ ചേഞ്ച് ഓവര്‍ മാമാ.. സെറ്റ് സാരി ഉടുത്താ ഏത് പെണ്ണും ഭംഗിയുള്ളവളാകുമെന്ന് എനിക്കു തോന്നി.

ബസ്സ് വീണ്ടും ഓടി തുടങ്ങി..ഹരിഹര ക്ഷേത്രത്തിനടുത്തെത്തിയപ്പോള്‍ ഒരു കര്‍ണാടക റജിസ്ട്രേഷന്‍ കാറില്‍ നിന്നും കുറെ പേര്‍  തൊഴാന്‍ പോവുന്നത് കണ്ടു..ഇവിടെ കേരള റജിസ്ട്രേഷന്‍ ഉള്ള ഞാന്‍, ആ നാട്ടുകാരനായ ഞാന്‍ അവിടെ പോയിട്ട് മാസം 10 തികഞ്ഞു..എന്തായാലും ഒന്ന്‍ മനസ്സില്‍ തൊഴുതു കാര്യം സെറ്റില്‍ ചെയ്തു..

വളഞ്ഞു പുളഞ്ഞു പോകുന്ന ആ എന്‍..എച്ച് 212 എനിക്കെന്നും ഇഷ്ടമായിരുന്നു..അതിലൂടെയുള്ള യാത്രകള്‍ മനോഹരവും..ഓരോ സ്റ്റോപ്പില്‍ നിന്നും ആളുകള്‍ കേറി കൊണ്ടേയിരുന്നു.ടൌണിനോട് അടുത്ത് കൊണ്ടിരിക്കും തോറും മാറ്റങ്ങള്‍ കണ്ട് തുടങ്ങി..മണത്തും.. എത്രെയാ ബെന്‍സും ബി.എം ഡബ്ല്യു വും റോഡുകളില്‍...,..അങ്ങനെ ആലോചിച്ചിരിക്കുമ്പോള്‍ സിഗ്നല്‍ഇല്‍ ഒരു ചുവപ്പ് പോര്‍ഷെ കണ്ടു..ഒരുപക്ഷേ മലപ്പുറം - കോഴിക്കോട് ആയിരിക്കും കേരളത്തില്‍ ഏറ്റവും കൂടുതല്‍ അത്യാഡംബര കാറുകള്‍ ഉള്ളത്..

സിവില്‍ സ്റ്റേഷനെത്തി..ഇവിടെയാണത്രെ ആരൊക്കെയോ ചേര്‍ന്ന് ഭരണത്തിന്‍റെ ചക്രം തിരിക്കുന്നത്.. ഈ പറയുന്ന സ്ഥലത്ത് ഞാന്‍ പല തവണ  കേറിയിട്ടുണ്ടെങ്കിലും അപ്പോളൊന്നും ആരും ഒരു ചക്രവും തിരിക്കുന്നത് ഞാന്‍ കണ്ടിട്ടില്ല..തിരിയുന്നത് ആളൊഴിഞ്ഞു കിടക്കുന്ന കസേരകള്‍ക്ക് മുകളിലെ ഫാന്‍ മാത്രം..

അങ്ങനെ ബസ്സ് യാത്ര തുടര്‍ന്നു..അപ്പോളതാ ഫ്ലൈയിങ് സ്ക്വാഡ് ഒരാളെ പിടിച്ചത് കണ്ടു..പാവം ഒരു പഴയ ലാംബിയാണ് മൂപ്പരുടെ വണ്ടി..ഹെല്‍മെറ്റില്ല..വണ്ടി പഴയതായത് കൊണ്ട് കടലാസ്സും കാണില്ല..ഞാന്‍ മനസ്സില്‍ പറഞ്ഞു..അവര്‍ എന്‍റെ അടുത്തല്ലെങ്കിലും അവരെന്തായിരിക്കും സംസാരിക്കുന്നുണ്ടാവുക? ഞാന്‍ ഒന്നൂഹിച്ചു നോക്കി..

"സാര്‍ , പെട്ടെന്ന്‍ ഒരാത്യാവശ്യം വന്നപ്പോ എടുത്ത് പോന്നതാ.. മറന്നു പോയി കടലാസ്സെടുക്കാന്‍..,.."

"അപ്പോ ഹെല്‍മേറ്റോ?"

"അത് സാര്‍...,..".അയാള്‍ തല ചൊറിഞ്ഞു..

പോലീസുകാരന്‍ അറിയാവുന്ന കുറ്റങ്ങളൊക്കെ റെസീപ്റ്റ് കുറ്റിയെടുത്ത് എഴുതി തുടങ്ങി..പോലീസുകാരന്‍റെ പേനയുടെ ചലനങ്ങള്‍ കൂടി വരും തോറും അയാളുടെ മുഖം സീറോ വോള്‍ട്ട് ബള്‍ബ് പോലെ കത്തുന്നത് ഞാന്‍ കണ്ടു..

പോലീസുകാരന്‍ റെസീപ്റ്റ്  ചീന്തി അയാളുടെ കയ്യില്‍ കൊടുത്തു.. 3000 രൂപ..അയാള്‍ തലക്ക് വെച്ചു നിന്നു..

"സാര്‍ ഞാന്‍ ഈ ബണ്ടി 2000 ഉറുപ്പിക കൊടുത്താ മാങ്ങിയത്..സാറീ ബണ്ടി
ഇവിടെ വച്ചിട്ടു ഈന്‍റെ വെല കഴിച്ചു ബാക്കി കായ് ഇങ്ങട് തന്നാളാ.. ഞമ്മള്‍ ആ കാണുന്ന ബസ്സില്‍ കേറി പോയിക്കോളാം.."

ഉത്തരം മുട്ടി പോയ പോലീസുകാരന്‍ റെസീപ്റ്റ് മടക്കി വലിച്ചെറിഞ്ഞു..

അപ്പോളേക്കും സിഗ്നല്‍ ഓകെ ആയിരുന്നു..ബസ്സ് മുന്നോട്ട് കുതിച്ചു..

അങ്ങനെ ഞാന്‍ ബസ്സിറങ്ങി എ‌ടി‌എം ലേക്ക് നീങ്ങി..ഒരു പത്തു പതിനഞ്ച് വയസ്സു തോന്നികുന്ന ഒരു ചെക്കന്‍ മാത്രേ അതിനുള്ളിലുള്ളൂ..ഭാഗ്യം പെട്ടെന്ന്‍  കഴിയും..മിനിറ്റുകള്‍ കടന്ന്‍ പോയി..ഇവന്‍ ഇറങ്ങുന്നിലല്ലോ ഭഗവാനെ...ഇവനെന്താ ഗെയിം കളിക്കാന്‍ കേറിയതാണോ? ഇനി ഇവന്റെ കാര്‍ഡ്യന്ത്രത്തില്‍ ജാം ആയോ? പലവിധ ചിന്തകള്‍ മനസ്സില്‍ ഓടി..അങ്ങനെ അവസാനം  15 മിനിറ്റ് കഴിഞ്ഞതിനു ശേഷം അവന്‍ പുറത്തിറങ്ങി..

"പുറത്തെന്താ ചൂട് ലെ? ഉള്ളില് എ‌സി ആണ് ട്ടോ .."

ചെക്കന്‍റെ കണ്ണടക്കം ഒന്നു കൊടുത്താലോ എന്ന്‍ ചിന്തിക്കുന്നതിന് മുന്നേ അവന്‍ നടന്നു നീങ്ങി..പൈസയെടുത്ത് ബില്ലടച്ചു തിരിച്ചു നടക്കുമ്പോള്‍ ഒരു ചെക്കന്‍ മുന്നില്‍..

"ഈ ജെ.ഡി.ടി സ്കൂള്‍ എവിടെയാ ? അറിയോ? എനിക്കൊരു പി.എസ്.സി പരീക്ഷയുണ്ടായിരുന്നു.."

"ബസ്സിപ്പോ വരും ..അതില്‍ കേറിയാ സ്കൂളിന്‍റെ പടിക്കലിറങ്ങാമ്..". ഞാന്‍ പറഞ്ഞു.

"അല്ല ഇങ്ങള് പരീക്ഷ എഴുതുന്നില്ല??"

നായരാണ് മോനേ..പരീക്ഷ എഴുതിയാല്‍ റാങ്ക് ലിസ്റ്റിലെന്നല്ല സര്‍ക്കാരിന്റെ ഒരു കടലാസിലും എന്‍റെ പേര് വരില്ല..ഞാന്‍ ആ ഡയലോഗ് മനസ്സില്‍ പറഞ്ഞു കൊണ്ട് അവന്റെ മുഖത്ത് നോക്കി.

"ഇല്ല.."!!!

അപ്പോഴേക്ക് ബസ്സ് വന്നിരുന്നു.. വീണ്ടും യാത്ര തുടര്‍ന്നു..

                     

Tuesday 21 August 2012

ഓര്‍മയിലെ ചില കുറിപ്പുകള്‍.. .............


രാവിലെ കുന്നമങ്ങലം സ്റ്റാണ്ടിലെ പെയിന്‍റടിക്കാത്ത കമ്പികളിലെ ആ ഇരുത്തം അവനെന്നും ഒരു ഹരമായിരുന്നു. പത്തിലും പ്ലസ് ടൂ വിലും പഠിക്കുമ്പോഴും ആ കമ്പികള്‍ അവന്‍റെ ഉറ്റ മിത്രങ്ങളായിരുന്നു..പിന്നെടെപ്പോഴോ പഞ്ചായത്ത് കറുത്ത കാലുള്ള കസേരകള്‍ സ്ഥാപിച്ചെങ്കിലും അവനാ കമ്പികളുടെ കൂട്ട് വിട്ടില്ല.നേരിട്ട് കോളേജിലേക്ക് ലൈന്‍ ബസ് ഉണ്ടായിരുന്നെങ്കിലും സ്റ്റാണ്ടിലെ ആ ഇരുത്തവും കക്കാടംപൊയില്‍ റൂട്ടിലോടുന്ന ആ കെ.എസ്.ആര്‍..,ടി.സി. ബസ്സിലെ തൂങ്ങിപിടിച്ചുള്ള യാത്രയും ഓരോന്നര അനുഭവമായിരുന്നു..

ആദ്യമായി അവന്‍ ആ കെ.എസ്.ആര്‍..,ടി.സി ബസ്സിന്‍റെ ചൂടും ചൂരുമറിഞ്ഞത് ഒരു ദിവസം രാവിലെ എഴുന്നേല്‍ക്കാന്‍ നേരം വൈകിയപ്പോഴാണ്..താന്‍ സ്നേഹിക്കുന്ന പെണ്ണ്‍ സ്റ്റോപ്പിലിറങ്ങി  കോളേജിലേക്ക് നടക്കുന്ന ആ ടൈം കണക്കാക്കി ലൈന്‍ ബസ്സില്‍ കേറിയിരുന്ന അവന്‍ ആദ്യമായി തന്‍റെ അലാറമടിയാത്ത മൊബൈല്‍ ദേഷ്യത്തോടെ വലിച്ചെറിഞ്ഞു..സ്റ്റാണ്ടിലെ കമ്പികളില്‍ താടിക്ക് കയ്യും കൊടുത്തിരുന്ന്  സ്റ്റാണ്ടിലെ ആ  ജനസാഗരത്തെ അവന്‍ അത്ഭുതത്തോടെ നോക്കിയിരുന്നു..എവിടെ നിന്നോ വന്ന്‍ എങ്ങോട്ടോ പോകുന്ന ഒരുപാട് പേര്‍..,..എല്ലാവരും കുറച്ചു നേരത്തേക്കാണെങ്കിലും ഒരുമിച്ച് കൂടുന്ന ഒരിടം..ബസ്സ്റ്റാണ്ടും സിനിമ തീയേറ്ററും ഹോസ്പിറ്റലും ബിവേറെജെസും..ഇവക്ക് കോമണ്‍ ആയിടുള്ള ഒരു ലിങ്ക് ആണിത്.. അങ്ങനെ ലിങ്ക് ഓഫ് ദി ലിങ്ക് ആലോചിച്ചിരിക്കുംബോളാണ് അ വെള്ളയും നീലയും  കളറുള്ള മലബാര്‍ വന്നത്..കക്കാടംപൊയില്‍ എന്ന ആ വെള്ളയില്‍ കറുപ്പിലെഴുതിയ ബോര്‍ഡ് കണ്ടപ്പോള്‍ കോര്‍പ്പറേഷന്‍ പൈപ്പില്‍ വെള്ളം കണ്ടപ്പോള്‍ ഉണ്ടായ സന്തോഷത്തിന്‍റെ ഒരു പ്രതീതി..അവന്‍ ചാടി കയറി..
വളവും ചരിവും കടന്ന്‍ ബസ്സ് സ്റ്റോപ്പിലെത്തി.അവനിറങ്ങി..

എന്‍ജിനിയറിങ് കോളേജ് 1.4 കിലോമീറ്റര്‍., ആ ബോര്‍ഡ് കണ്ടപ്പോള്‍ അവന്‍റെ പാതി ജീവന്‍ പോയി.അവള്‍ മുന്നിലുണ്ടായിരുന്നെങ്കില്‍ നടക്കുന്ന ദൂരം ഒരിക്കലും അവനറിയാറില്ലയിരുന്നു..മനസ്സില്ലാ മനസ്സോടെ അവന്‍ നടത്തം തുടങ്ങി..ഓപ്പോസിറ്റ് ഡയരെക്ഷനില്‍ ഒരു ബസ്സ് വന്നു നിന്നു..അതാ അവള്‍ അതില്‍ നിന്നും വന്നിറങ്ങി..ഇതെന്താ ഇവള്‍ ഈ ടൈമില്‍..,..ചോദിക്കാന്‍ തന്നെ അവന്‍ തീരുമാനിച്ചു..അവന്‍ അവളുടെ അടുത്തേക്ക് നടന്നു ചെന്നു..

"എന്താ നീ ഈ ടൈമില്‍..?".

കാതുകള്‍ക്ക് ഇമ്പമുള്ള ആ സ്വരത്തില്‍ നല്ലൊരു മറുപടി പ്രതീക്ഷിച്ചു നിന്ന അവനോടു അവള്‍ പറഞ്ഞു..

"നിന്നെ കാണേണ്ടി വരില്ല എന്നോര്‍ത്താ ഞാന്‍ എന്‍റെ ടൈം മാറ്റിയത്..എന്നിട്ടും നീ മുന്നില്‍..",..."

കാറ്റോഴിഞ്ഞ ബലൂണ്‍ പോലെ അവന്‍ ചുരുങ്ങി പോയി..പിന്നെ പതുക്കെ നടത്തം സ്ലോ ചെയ്തു..ഇന്ന് രാവിലെ ആരെയാണവോ കണി കണ്ടത്?അവന്‍ ആലോചിച്ചു..ഓ കണ്ണാടിയില്‍ നോക്കിയാണല്ലോ താന്‍ എണീറ്റത്..വെറുതെയല്ല..ഇങ്ങനെ ഓരോന്ന്‍ ആലോചിച്ചു അവന്‍ നടത്തം തുടര്‍ന്നു..അവള്‍ മുന്നില്‍ പോകുന്നുണ്ട്. ഈശ്വരാ ഈ പെണ്ണിന് എന്നെ ഒന്നു ഇഷ്ടാന്ന് പറഞ്ഞ എന്താ? വെറുതെയൊന്നുമല്ലല്ലോ? ഉളുപ്പില്ലാതെ പിറകെ നടന്നിട്ടല്ലേ? അവന്‍ തന്നോടു തന്നെ ചോദിച്ചു.അപ്പോളതാ അവളുടെ ക്ലാസ്സില്‍ പഠിക്കുന്ന ഏതോ ഒരു കുരങ്ങന്‍ ഹാലിയുടെ ഭൂമകേതു പോലെ പൊട്ടി വീണു..അവനതാ അവളുടെ അടുത്തേക്ക് പോകുന്നു..ഭഗവാനെ ഹാലിയുടെ ഭൂമകേതു എത്രയോ കൊല്ലത്തിലൊരിക്കലെ വരൂ എന്ന്‍ ഫിസിക്സ് ക്ലാസ്സില്‍ പണ്ട് ധന്യ ടീച്ചര്‍ പറഞ്ഞത് അവനോര്‍ത്തു..ഈ ഭൂമകേതു ദിവസവും പൊട്ടി വീണു കൊണ്ടിരിക്കണല്ലോ..അവളതാ അവനോടു ചിരിക്കുകയും സംസാരിക്കുകയും ഒക്കെ ചെയ്യുന്നു..അവന്‍റെ മനസ്സില്‍ ബോംബ് പൊട്ടി കൊണ്ടേയിരുന്നു..

പെട്ടെന്ന്‍ സെകണ്ട് ഇയറിലെ ഏതോ പയ്യന്‍ തന്‍റെ സൈലെന്‍സര്‍ ഊരിയ ഒരു ബൈക്ക് പെട്ടന്നവരുടെ മുന്നില്‍ സഡനിട്ടു നിര്‍ത്തി..ഈശ്വരാ ഇനി ഇവനും?...അവന്‍ നെഞ്ചില്‍ കൈ വച്ച് പോയി..ഇല്ല ആ ഭൂമകേതു അവന്‍റെ  പിറകില്‍ കേറി അതാ പോകുന്നു.. തട്ടത്തിന്‍ മറയത്തിലെ പോലെ നെഞ്ചത്ത് തട്ടിയിട്ട് ആ ചെക്കന്‍റെ നേര്‍ക്ക് അവന്‍ കൈ ചൂണ്ടി..നീയാണ്ടാ ഏട്ടന്‍റെ മുത്ത്...അവന്‍ വീണ്ടും മനസ്സില്‍ പറഞ്ഞു..വീണ്ടും ഒറ്റക്ക് നടത്തം തുടര്‍ന്ന അവളുടെ മുന്നിലേക്ക് അവന്‍ ഓടി..

"ഡാ... നീ ദയവു ചെയ്തിട്ടു എന്‍റെ മുന്നില്‍ വച്ച് ഇങ്ങനെ ചെക്കന്മാരോട് സംസാരിക്കരുത്..അത് കാണുംബോള് എനിക്കെന്തോ പോലെ.."

അവള്‍ കൂളായിട്ട് അവനോടു പറഞ്ഞു..:

"ഇത് കോളേജാ ..മിണ്ടിയെന്നും പറഞ്ഞെന്നുമൊക്കെ ഇരിക്കും.."

അപ്പോളേക്കും കോളേജിന്‍റെ പടിക്കല്‍ എത്തിയിരുന്നു..അവന്‍ അവന്‍റെ ക്ലാസ്സിലേക്കും അവള്‍ അവളുടെ ക്ലാസ്സിലേക്കും പോയി..വൈകീട് തിരിച്ചു നടക്കുമ്പോള്‍ അവന്‍ വീണ്ടും അവളുടെ മുന്നിലെത്തി..

"ഓ നീ പിന്നേം വന്നോ? നിനക്കു വേറെ ഒരു പണിയുമില്ലെടെ?". അവള്‍ ഒരു പുച്ഛത്തോട് കൂടി ചോദിച്ചു..

അവന്‍ മിണ്ടിയില്ല..കീശയില്‍ കൈയ്യിട്ട്  അവന്‍ ആ നടപ്പ് തുടര്‍ന്നു..

 "ആ അതിരിക്കട്ടെ സീരീസിന്‍റെ ആന്‍സര്‍ പേപ്പര്‍ ഒക്കെ കിട്ടിയോ?".അവള്‍ ചോദിച്ചു.

"ഇല്ല ..ഒന്നു മാത്രേ കിട്ടിയുള്ളൂ..ഒപെറേഷന്‍സ് മാനേജ്മെന്‍റ് ". അവന്‍ പറഞ്ഞു..

"ആഹാ..പൊട്ടി കാണും അല്ലേ? എനിക്കു നെറ്റ് വര്‍ക്സ് ആന്‍ഡ് സിസ്റ്റം കിട്ടി.. 25 മാര്‍ക്കുണ്ട്...."

അവന്‍ നടപ്പ് നിര്‍ത്തി..തന്‍റെ ബാഗ് തുറന്ന്‍ ആ ആന്‍സര്‍ പേപ്പര്‍ എടുത്ത്  നോക്കി.. 45 ഇല്‍ 38 മാര്‍ക്ക്.. അവനതെടുത്ത് ചുരുട്ടി വലിച്ചെറിഞ്ഞു..എന്നിട്ട് വീണ്ടും അവളുടെ അടുത്ത് ഓടി കിതച്ചെത്തി..എന്നിട്ട് പറഞ്ഞു..

"ആടാ പൊട്ടി പോയി..അടുത്ത തവണ നോക്കണം.."

അവള്‍ അത് കേട്ടു ചിരിച്ചു..

ഈ ചിരി കാണാന്‍ വേണ്ടി വലിച്ചെറിഞ്ഞ ആ പേപ്പറിനെ തിരിഞ്ഞു  നോക്കി അവന്‍ നടപ്പ് തുടര്‍ന്നു...ഒപ്പം ചൂണ്ടിലൊരു മൂളിപ്പാട്ടും..    






                   

Friday 17 August 2012

ഒരു പെണ്ണ്കാണല്‍ കഥ ..


"ഇനിക്കും ഒരു കല്യാണം കഴിക്കണം സതീശാ..ഇമ്പളൊക്കെ ഒരുമിച്ച് കൊളായി   സ്കൂളില്‍ ഗോട്ടി കളിച്ചതല്ലടൊ?അന്‍റെ കല്യാണൂം കയിഞ് അനക്ക് 2 കുട്ട്യളും ആയികിന്ന്..ഇനിക്കോ?ഇനിക്കെന്തായി?ഇയ്യ് പറയ് സതീശാ.."

ഓള്‍ഡ് മോങ്ക് കുപ്പിയില്‍ നിന്ന്‍ അവസാനത്തെ തുള്ളിയും ശ്രീനുവേട്ടന്‍റെ പീടികയില്‍ നിന്ന്‍ വാങ്ങിയ ഡിസ്പോസിബെള്‍ ഗ്ലാസില്‍ ഒഴിക്കവേ തീപ്പൊരി ഷാജു തന്‍റെ ഉറ്റ സുഹൃത്തും ക്ലാസ്സ്മേറ്റും ബാര്‍മേറ്റും ആയ സതീശനോട്  ചോദിച്ചു.

"അയിനിപ്പോ അനക്കെന്താ ഒരു കോറവ് ഷാജോ?..ഇയ്യ് അടിച്ചു പിംബിരിയായി വീട്ടില്‍ ചെന്നാല് അന്നോട് ആരും ഒന്നും ചോയ്ക്കാനില്ലല്ലോ?ഇന്‍റെ കാര്യം അനക്ക് അറയോ? ഈ കോലത്തില് ഇന്നേ ഇന്‍റെ പൊരെല്‍ കേറാന്‍ ആ നായിന്‍റെ മോള് സമ്മേക്കൂല മോനേ..അത് വച്ചോക്കുമ്പോ ഇയ്യ് ആരാ ? രാജാവാണ്ടാ രാജാവ്.."

"ഇക്ക് കല്യാണം കഴിക്കണം സതീശാ..ഇയ്യ് എനക്ക് ഒരു പെണ്ണിനെ കണ്ട്പിടിച്ച് തരണം..ഇയ്യ് മുന്നിലിന്ന് വേണം ന്‍റെ കല്യാണം നടത്തി തരാന്‍... .."

അങ്ങനെ ഷാജുവിന്‍റെ ആ വാശിക്ക് മുന്നില്‍ സതീശന്‍ കീഴടങ്ങി.തന്‍റെ ഭാര്യയുടെ ബന്ധത്തില്‍ പെട്ട ഒരു കന്യകയെ അങ്ങനെ കണ്ടുപിടിച്ച് ഷാജുവിനെ പെണ്ണ് കാണിക്കാന്‍ കൊണ്ട് പോവാമെന്ന് സതീശന്‍ വാക്ക് കൊടുത്തു.ആ ദിവസം വരവായി.അതിരാവിലെ തന്‍റെ സുഹൃത്ത് മൂസയുടെ വണ്ടിയെടുത്ത് സതീശന്‍ ഷാജുവിന്‍റെ വീട്ടു മുറ്റത്തെത്തി.സൈകിളോടിച്ച് മാത്രം പരിചയമുള്ള സതീശന്‍ ആ വണ്ടിയില്‍ കോഴി അയലിന് മേലെ കേറിയ പോലെ പറക്കുന്നത് കണ്ട് നാട്ടുകാര്‍ അന്തം വിട്ടു നിന്നു.

"ഷാജോ.. എടോ ഷാജോ...എറങ്ങി വാടോ..ഇമ്പക്ക് അങ്ങ് താമരശ്ശേരി എത്തണടോ..പെണ്ണിന്‍റെ വീട്ടാരോട് ഇഞ്ഞി വരുന്ന കാരിയൊന്നും  പറഞ്ഞികില്ല  കുഞ്ഞാ..ഓല്‍ എടേലും പോവുന്നേന് മുന്നേ ഇമ്പക്ക് ആടെത്തണം"

ഷാജുവിന്‍റെ വീട്ടു മുറ്റത്തു നിന്ന്‍ സതീശന്‍ അലറി.

"ഇയ്യിരിക്ക് മോനേ..ഷാജു കുളിക്കാ..ഓനിപ്പോ വരും..ചായ എടുക്കട്ടെ സതീശാ..". ഷാജുവിന്‍റെ അമ്മ സരോജിനി സതീശനോട് ചോദിച്ചു.

എന്താ തള്ളയുടെ സ്നേഹം..മേനെഞ്ഞാന്ന് ഇതേ നാവോണ്ട് എരണം കെട്ടോന്‍  എന്ന്‍ വിളിച്ചതാ കെളവി.ഷാജൂന്‍റെ അമ്മയായി പോയി ..ഇല്ലേല്‍ എന്നേ ചവിട്ടി നീളം വലിക്കായിരുന്നു ..എന്തായാലും പുറമെ ചിരിച്ചു കൊണ്ട് സതീശന്‍ അകത്തേക്ക് കയറി.

"ചായ മാത്രാക്കണ്ട സരോജിനി എട്ത്യേ.. കടീം പാടെ എട്തോളി..കൊറേ പോണ്ടതാ..". കോലായിലെ തറയില്‍ വീണു കിടക്കുന്ന മാതൃഭൂമി പത്രം എടുത്ത് കൊണ്ട് സതീശന്‍ അവരോടു പറഞ്ഞു.പോരുന്നത് പോരട്ടെ..ഇങ്ങനെ എപ്പോളെങ്കിലും മാത്രേ ഈ തള്ള എന്തേലും തരൂ.പത്രം നിവര്‍ത്തിയപ്പോളാണ് തനിക്ക് വായിക്കാനറിയില്ലല്ലോ എന്ന കാര്യം സതീശന്‍ ഓര്‍ത്തത്.അല്ല ഇന്നേ  പോലെ ഷാജൂനും വായിക്കാന്‍ നിച്ചമില്ലല്ലോ..പിന്നെന്തിനാണ് ഓന്‍ ഈ ഹലാക്കിന്റെ അവിലും കഞ്ഞി വാങ്ങുന്നത്?അപ്പോളേക്കു ചായയെത്തി.പിന്നോന്നും ചിന്തിക്കാന്‍ നില്‍ക്കാതെ സതീശന്‍ ചായകുടിയിലേക്ക് തിരിഞ്ഞു.

"പോവ സതീശാ? ചായൊക്കെ കുടിച്ചത് മത്യെഡോ..".ചപ്പാത്തി പകുതി വായിലിട്ട് ചായ മോന്തവേ ഷാജു  കുളിച്ച് റെഡി ആയി എത്തി..പഹയന്‍ ഒന്നും തിന്നാന്‍ സമ്മേക്കൂല.

"അല്ല ഷാജോ..ഇയ്യെന്താ ഈ ഇട്ടത്? തെളങ്ങുന്ന ഷര്‍ടും പുത്യ പാന്‍റും..  ശ്രീനുവേട്ടന്‍റെ പീട്യേല്‍ ദീപാവലി മുട്ടായി പൊതിഞ്ഞു വച്ച മാരി..എന്തായാലും നടക്ക്..ജോറായികിണ്.പെണ്ണിന് അന്നേ പിടിച്ച അനക്ക് നന്ന്‍..",".

അങ്ങനെ രണ്ടാളും ബൈക്കില്‍ കയറി വിട്ടു.രണ്ട് കോഴി ഒരുമിച്ച് അയലിന് മോളില്‍ പോണ ആ കാഴ്ചയും നാട്ടുകാര്‍ കണ്ടു.

"അല്ല സതീശാ അനക്ക് ഇതൊക്കെ ഓടിക്കാനറിയോ മോനേ? ഇന്നേ പെണ്ണ്‍ കാണിക്കാന്‍ തന്നെ കൊണ്ടോണേ..കാഷ്വല്‍ട്ടില്‍ ഏത്തരുതേ..".

ഇത് വല്യ ചോറയായല്ലോ എന്ന്‍ മനസ്സില്‍ വിചാരിക്കലും മുന്നില്‍ ഫ്ലൈയിങ് സ്ക്വാഡ് കൈ കാണിച്ചു നിര്‍ത്തലും ഒരുമിച്ച്.പൊലീസിനെ ആദ്യമായി അടുത്തു കാണുന്ന ഷാജു പിറകിലിരുന്ന് വിറച്ച്.ഇതിന് മുന്പ് പൊലീസിനെ നേരിട്ടത് മാണിയേടത്ത് കാവില്‍ കിലുക്കികുത്തി കളിക്കുമ്പോ പോലീസോടിച്ചപ്പോളായിരുന്നു.അന്ന്‍ പിന്നെ ശങ്കരേട്ടന്റെ പറമ്പിലെ പോട്ട കിണറ്റില്‍ വീണത് കൊണ്ട് കൈച്ചിലായി.പിറ്റേന്ന് രാവിലെ നാട്ടുകാരെത്തിയാണ് പുറത്തെടുത്തത്.ഇന്നെന്തായാലും പണി പാളി. എട്ടിന്‍റെ പണി കിട്ടിയിരിക്കുന്നു.

"വണ്ടി സൈടാക്കേടാ.."

സതീശന്‍ വിറച്ച് വിറച്ച് വണ്ടി ഒതുക്കി നിര്‍ത്തി.

"ലൈസെന്‍സെടുക്കടാ.."

"ഇല്ല സാര്‍..,.. ലൈസന്സ് തന്നിട്ടില്ല സാര്‍....,..മൂസ ഇനിക്കീ വണ്ടിയും ചാവീം മാത്രേ തന്നുള്ളൂ സാര്‍, അച്ഛനാണെ സത്യം ". സതീശന്‍ പറഞ്ഞോപ്പിച്ചു.

"ഓഹോ അപ്പോ അനക്ക് സ്വന്തായിട്ട് പ്പോ ന്താ ഉള്ളത്?"

"ഇനിക്ക് ഒന്നുല്യ സാര്‍ ..പിന്നെ ഇന്‍റെ വൈഫിന് ഓളുടെ അച്ചന്‍റെ പേരിലുള്ള രണ്ട് പീടിക മുറി തരാണ് പറഞ്ഞീനി.അത് അളിയന്‍ സമ്മേക്കിന്നില്ല..അല്ല പേടിക്കേണ്ട..കിട്ടും..അയിനുള്ള പണി ഇംബക്കറിയാം..". സതീശന്‍ ഫോമിലായി.ഷാജു വിറച്ച് അപ്പുറത്ത് മാറി  നില്‍ക്കുന്നുണ്ട്.

"ഫ.പോലീസുകാരോടാനോടാ അന്‍റെ തറവാട്ടു വിശേഷം പറയുന്നത്..  ഈന്‍റെ ആര്‍‌സി ഓണര്‍ വന്നിട്ട്  ഇയ്യിവെടുന്ന് പോയാ മതി.. "

സതീശന്‍ ഷാജുവിന്‍റടുത്തേക്ക് ചെന്നു.

"ഷാജോ പണിയായി മോനേ..മൂസ വരാതെ ഇവല് വണ്ടി തരൂല..ഇയ്യ് ഓനേ ഒന്ന്‍ വിളിച്ചു വേഗം വരാന്‍ പറയ്.."

ഷാജു തന്‍റെ മൊബൈലെടുത്ത് മൂസയെ വിളിച്ചു.

"മൂസെ ഇജ്ജ് വേഗം ഇമ്പളെ കൊടുവള്ളി ബസ് പിടിക്ക്..അന്‍റെ വണ്ടി പോലീസ് പൊക്കി ഇഷ്ടാ..ഇയ്യ് വരാണ്ട് ഓല് വണ്ടി തരൂല..സതീശന്‍ കൊറേ പറഞ്ഞോക്കി.."

"ഇയ്യാ ഫോണ്‍ ഇങ്ങോണ്ട..".സതീശന്‍ ഷാജുവിന്‍റെ കയ്യില്‍ നിന്നും ഫോണ്‍ പിടിച്ചു വാങ്ങി.

"ഇയ്യെന്ത്  പണിയാ മോനേ കാണിച്ചത്..വണ്ടീമ് ചാവീമ്  മാത്രല്ലെ  ഇയ്യ് ഇനിക്ക് തന്നത് കുഞ്ഞാ ? ഈന്‍റെ ലൈസന്സ് ഇയ്യ് തന്നിക്കായിരുന്നെങ്കിളിപ്പോ  ഈന്‍റെ വല്ല ആവശ്യോമുണ്ടാവായിരുന്നോ?"

"സാറേ മൂസ ഇപ്പോ വരും..ഓന്‍ ലൈസന്സ് കൊണ്ടോരും.."

സതീശന്‍ സന്തോഷത്തോടെ പറഞ്ഞു.

"ഇയ്യ് ഇവ്ടെ വാ..ആരാ ഈ മൂസ ?"

"മൂസെന്‍റെ വണ്ടിയാ ഇത്..മൂസെനെ അറിയൂലെ ? കുന്നാലം പോലീസ് സ്റ്റേഷനിലെ.. "

"സാര്‍...,..".സതീശന്‍ പറഞ്ഞു തീരുന്നതിന് മുന്‍പ് കൂടെ ഉണ്ടായിരുന്ന പോലീസുകാരന്‍ എസ്.ഐ യെ വിളിച്ചു.

"സാര്‍ ഇനി ഈ മൂസ ഏതെങ്കിലും വി.ഐ.പി ആണോ? കുന്നാലം സ്റ്റേഷനില്‍ പുത്യ സി.ഐ ചാറ്ജെടുത്ത കാര്യം ഏഡ് രാമന്‍ നായര് അന്ന്‍ പറഞ്ഞിരുന്നു..ഇനി ഈ മൂസ സി.ഐ ഓ സി.ഐ യുടെ മോനോ ആണെങ്കിലോ?"

എസ്.ഐ വിരണ്ടു.സതീശനെം ഷാജുവിനെയും പോലീസ് വണ്ടിയില്‍ പിടിച്ചിരുത്തി വിശ്രമിക്കാന്‍ പറഞ്ഞു.

"ഷാജോ..മൂസ വല്ലാത്ത പഹയനാ .. ഓന്റെ പേര്‍ പറഞ്ഞപ്പളെ പോലീസാരുക്ക് എന്താ സ്നേഹം.."

തന്‍റെ ബുള്‍സ് ഐ അടിച്ച പോലെയായ പെണ്ണുകാണലോര്‍ത്ത് ഷാജു വിറങ്ങലിച്ചു നിന്നു.

"ഇയ്യ് പേടിക്കണ്ട ഷാജോ..പെണ്ണ്‍ ആടെ തന്നെ ഇണ്ടാവും..ഇയ്യ് ബേജാറാവാണ്ട..മൂസ വന്നിട്ട് ഇമ്പക്ക് പോവാടോ.."

അങ്ങനെ മൂസയെത്തി.മൂസയെത്തിയ സന്തോഷത്തില്‍ സതീശന്‍ വണ്ടിയില്‍ നിന്നും ചാടിയിറങ്ങി.ഷാജു പിന്നാലെയും..

"അതാ സാര്‍ മൂസ..".

ജീന്‍സും ബൈസിക്സിന്‍റെ ടീ ഷര്‍ടും കണ്ണില്‍ കൂളിങ് ഗ്ലാസ്സുമിട്ട് മൂസയുടെ വരവ് കണ്ട എസ്.ഐ ഉറപ്പിച്ചു..ഇത് കുന്നാലം സി.ഐ യുടെ മോന്‍ തന്നെ..

"മോന്‍റെ പേരെന്താ..?"

എസ്.ഐ ഭവ്യതയോടെ മൂസയോട് ചോദിച്ചു.ഇത്തവണ ഞെട്ടിയത് മൂസയായിരുന്നു.പലരും തന്നെ മോന്‍ മോന്‍ എന്ന്‍ വിളിക്കാറുണ്ടെങ്കിലും അതിനു മുന്നില്‍ പല പ്രയോഗങ്ങളും ചേര്‍ക്കാറായിരുന്നു പതിവ്.

"മൂസ ഖാന്‍..""..,"

"മോന്‍റെ ആരാ കുന്നാലം സി.ഐ ? ഉപ്പയാണോ?"

"ഇന്‍റെ ഉപ്പ പോയിട്ട് ഇന്‍റെ കുടുംബത്തില്‍ തന്നെ ആരും പോലിസിലില്ല സാറേ..". മൂസ തന്‍റെ പാറപ്പുറത്ത് ചിരട്ട ഉരക്കുന്നത് പോലുള്ള ശബ്ദത്തില്‍ പറഞ്ഞു.

എസ്.ഐ തന്‍റെ കൂടെയുള്ള പോലീസുകാരനെ തറപ്പിച്ചോണ് നോക്കി.എന്നിത് സതീശനെ വിളിച്ചു.

"മോന്‍ ഇവിടെ വാ.."

"എന്താ സാര്‍?"

"ഇയ്യെന്താ ഇവ്ടെ പറഞ്ഞത്? ഈ നിക്കുന്ന നായിന്റെ മോന്‍റെ തന്ത  കുന്നാലം പോലീസ് സ്റ്റേഷനിലെ ആരാന്ന ഇയ്യ് പറഞ്ഞത് ന്ന്‍?"

"അല്ല സാര്‍ ഇവന്‍റെ ഉപ്പ കുന്നാലം സ്റ്റേഷനില് ചായ കൊണ്ട് കൊടുക്കുന്ന ഉസ്മാനാ സാര്‍..,..ചായ ഉസ്മാന്‍..,..സാര്‍ പകുതി വച്ച് എന്നേ പറയാന്‍ സമ്മേച്ചില്ലല്ലോ..".

എന്തായാലും കേള്‍ക്കണ്ടത് കേട്ടപ്പോ മൂസക്ക് സമാധാനമായി.

മൂസയെ കൊണ്ട് ഫൈനടപ്പിച്ച് അങ്ങനെ ഷാജുവും സതീശനും യാത്ര തുടര്‍ന്നു.മൂസ തിരിച്ചു നാട്ടിലേക്കും..തന്‍റെ നഷ്ടങ്ങള്‍ക്ക് പകരം കുപ്പി  ഒഫ്ഫര്‍ ചെയ്ത വകയില്‍ മൂസയുടെ വായിലെ ദേവി മാഹാത്മ്യം സതീശന് കേള്‍ക്കേണ്ടി വന്നില്ല..

അങ്ങനെ താമരശ്ശേരി എത്തി..പെണ്ണിന്‍റെ വീടിന്റെ ഗെയ്റ്റ് തുറന്ന്‍ അകത്തേക്ക് കേറി.പോകുന്ന പോക്കില്‍ മുറ്റത്തെ കറമൂസാ മരത്തില്‍ കറമൂസാ കുലകള്‍ കണ്ട സതീശന്‍ ഷാജുവിനോട് പറഞ്ഞു:

"ഇന്‍റെ ഷാജോ ഇയ്യാ കറമൂസാ കണ്ടെഡോ? ഇമ്പളെ മൂസെന്‍റെ ഉമ്മെന്‍റെ കാതിലെക് നോക്കുന്ന പോലുണ്ട് ലെ.."

പെണ്ണ് കാണുന്നതിന്റെ ത്രില്ലിലില്‍ നടക്കുകയായിരുന്ന ഷാജു അത് കേട്ടില്ല..കോളിങ് ബെല്ലടിച്ചു.വാതില്‍ മലര്‍ക്കെ തുറന്നു.തല്‍യില്‍ മുടിയില്ലാത്ത ഒരു മനുഷ്യന്‍ പുറത്തു വന്നു.

അപ്പോ ഇതാണ് ഇന്‍റെ അമ്മായിഅച്ഛന്‍.,.ഷാജു മനസ്സില്‍ പറഞ്ഞു.

"ആരാ? മനസിലായില്ലലോ?"

"ഞങ്ങള്‍ മോളെ ഒന്ന്‍ കാണാന്‍ വന്നതാ..ഇവന് വേണ്ടിയാ..".ഷാജുവിനെ ചൂണ്ടി കാണിച്ചു സതീശന്‍ അയാളോട് പറഞ്ഞു.

"സോറി മോളെ കാണാന്‍ ഒരു കൂട്ടര്  ഇപ്പോ വന്നു പോയതെയുള്ളൂ..അവരായിട്ട് എല്ലാം ഉറപ്പിക്കെം ചെയ്തു."

തിരിഞ്ഞു വണ്ടിയുടെ അടുത്തേക്ക് നടക്കുമ്പോള്‍ സതീശന്‍ ഷാജുവിനോട് പറഞ്ഞു.

"ചേ വന്നിട്ട് ഒരു ചായ പോലും കിട്ടീലല്ലോ ഇന്‍റെ ഷാജോ.. മോശായിപ്പോയി.."

വൈകീട് പെട്രോള്‍ പംപിന്‍റെ പിറകിലുള്ള ഒഴിഞ്ഞ പറമ്പില്‍ വെച്ചു ഓള്‍ഡ് മോങ്കിന്റെ അടുത്ത കുപ്പി പൊട്ടിക്കുമ്പോള്‍ ഷാജു പറഞ്ഞു.

"സതീശാ കള്ള നായിന്‍റെ മോനേ.. ഇയ്യ് ഇന്നാലും ഇന്നേ പറ്റിച്ചല്ലോ മോനേ...!!!"          


 

                                           

Wednesday 15 August 2012

എന്‍റെ ബ്ലോഗിന് പിന്നില്‍.....

പൊട്ടന്‍റെ ലോട്ടറി..


സുഹൃത്തുക്കളെ..ഇന്ന്‍ ഞാനിവിടെ  പറയാന്‍  പോകുന്ന കഥയുടെ പേരാണ് "പൊട്ടന്‍റെ ലോട്ടറി"..

മൈക്ക് ടെസ്റ്റിങ് മൈക്ക് ടെസ്റ്റിങ്..

"ഗുജറാത്തി കാല്‍ത്തള കെട്ടിയ മലയാളി പെണ്ണ്‍ ആണു നീ ..
പഞ്ചാബീല്‍ അഞ്ചി കൊഞ്ചും ..."

സുഭാഷ് സുഭാഷ്..

സുഹൃത്തുക്കളെ അതാ അങ്ങോട്ടു നോക്കൂ..നമ്മുടെ നായകന്‍ നടന്നു വരുന്നത് നോക്കൂ..കാറിലാണോ?അല്ല..ബൈക്കിലാണോ?അല്ല..പിന്നെ?നൂറിന്‍റെ നല്ല പാരഗണ്‍ ഹവായ് ചെരിപ്പിലാണ് അവന്‍റെ ആ വരവ്..കുറ്റിചെടികള്‍ക്കിടയിലൂടെ കീരി എത്തിനോക്കുന്നത് പോലുള്ള ആ നോട്ടം ശ്രദ്ധിക്കൂ സുഹൃത്തുക്കളെ..നിഷ്കളങ്കമായ ആ മുഖത്ത് നിന്ന്‍ ആര്‍ക്കും കയ്യെടുക്കാന്‍ തോന്നില്ല സുഹൃത്തുക്കളെ കയ്യെടുക്കാന്‍ തോന്നില്ല..ക്ഷമിക്കണം കണ്ണെടുക്കാന്‍ തോന്നില്ല..

ഇനി അങ്ങോട്ടു നോക്കിയത് മതി കൂട്ടരേ..ഒരു ഗ്യാപ്പിട്ട് ഇനിയിങ്ങോട്ട് നോക്കൂ..ആരാണാ വരുന്നത്..അപ്സരകന്യയോ?അല്ല..അറ്റ്ലീസ്റ്റ് ഒരു സിനിമ നടിയുടെ ഫിഗറുള്ള പെണ്ണ്‍ ആണോ?അല്ല...പിന്നെ?പട്ടി കണ്ടാല്‍ വെള്ളം കുടിക്കാത്ത ഒരു ബ്യൂട്ടിഫുള്‍ ലേഡി..നമ്മുടെ നായകന് നേരെ അവള്‍ നടന്നടുക്കുകയാണ് സുഹൃത്തുക്കളെ..അവള്‍ നടന്നടുക്കുകയാണ്.അവള്‍ നായകന്‍റെ അടുത്തെത്തി..അവന്‍ അവളോടു ഒരു ചെറു പുഞ്ചിരിയോടെ ചോദിച്ചു..

എന്താണവന്‍ ചോദിച്ചത്? പേരെന്താ എന്നാണോ? അല്ല.. എന്നെ ഇഷ്ടമാണോ എന്നാണോ? അല്ല..പിന്നെ?..അവന്‍ അവളോടു ചോദിച്ചു:

"പോരുന്നോ?"

നോക്കൂ സുഹൃത്തുക്കളെ അവള്‍ നമ്മുടെ നായകന്‍റെ തന്തക്ക് വിളിച്ചു നടന്നകലുന്നത്..അവന്‍റെ മുഖത്തെ ആ ചിരി ഇപ്പോളും മാഞ്ഞിട്ടില്ല..അവന്‍ ഞങ്ങളുടെ അടുത്ത് വന്ന്‍ പറഞ്ഞു..

"ഐ ആം നോട്ട് പ്രോബ്ലം.."

തന്‍റെ പഴയ നോക്കിയ N95 എടുത്ത് അവന്‍ മുടി ചീകുകയാണ് സുഹൃത്തുക്കളെ മുടി ചീകുകയാണ്..അതിനു ശേഷം നിമിഷങ്ങള്‍ക്കകം ബ്ലൂടൂത്ത് ഓണാക്കി അപ്പുറത്തിരിക്കുന്നവന്റെ മൊബൈല്‍ പിടിച്ചു വാങ്ങി..യൂണിവേസിറ്റി എക്സാമിന് തുണ്ട് കീശയില്‍ നിന്നും ഡെസ്കിന്റെ മുകളിലെത്തിക്കാന്‍ ഒരു മണിക്കൂറെടുക്കുന്ന  നായകന് ബ്ലൂടൂത്ത് ഓണാക്കാന്‍ വേണ്ടത് വെറും കണ്ണു ചിമ്മുന്ന സമയം..

"ഠേ..!!!"

എന്താണ് സുഹൃത്തുക്കളെ സംഭവിച്ചത്? മൊബൈല്‍ താഴെ വീണതാണോ? അല്ല..ബാറ്ററീ പൊട്ടി തെറിച്ചതാണോ? അല്ല..പിന്നെ? മെമ്മറി കാര്‍ഡില്‍  പാസ്സ്വേഡ് ഇട്ടതിന് നമ്മുടെ നായകന്‍ കൂട്ടുകാരന്റെ ചെള്ളക്ക് ചാര്‍ത്തിയതാണ് കൂട്ടരേ നിങ്ങള്‍ കേട്ടത്..പാസ്സ്വേഡ് എന്‍റര്‍ ചെയ്തു   ഗാലറി തുറന്നപ്പോള്‍ നമ്മുടെ നായകന്‍റെ കണ്ണുകള്‍ തിളങ്ങി..അവന്‍റെ അടക്കാനാവാത്ത സന്തോഷം നോക്കൂ സുഹൃത്തുക്കളെ..പൊട്ടന് ലോട്ടറി അടിച്ച പോലെ..

"പുത്യ റിലീസാ?"

വീണ്ടും ഒരു ഗ്യാപ്പിട്ട് അങ്ങോട്ടു നോക്കൂ സുഹൃത്തുക്കളെ..അങ്ങോട്ടു നോക്കൂ..അതാ വരുന്നു ഒരു പെണ്‍കുട്ടി.. നമ്മുടെ നായകന്‍ അവളെ നോക്കി പാടുകയാണ് സുഹൃത്തുക്കളെ പാടുകയാണ്..പണ്ട് മാമുക്കോയ പാടിയ അതേ വരികള്‍....,..

"ആരു നീ ഭദ്രേ..
താപസ കന്യേ..
ആശ്രമമെതെന്ന് ചൊല്ലൂ.."

"എടാ ഓള്‍ ഉമ്മച്ചി കുട്ട്യാ ..". ആരോ വിളിച്ചു പറഞ്ഞു.നായകന്‍ പാട്ട് മാറ്റിയില്ല..ഇതേ പാട്ട് ഭൂപാളത്തിലോന്നാഞു പിടിച്ചു..

"ആരിജ് ഭദ്രേ..
താപസ കന്യേ ..
ആശ്രമമെതെന്ന് ചൊല്ലൂ..അള്ളാ ആശ്രമെതെന്ന് ചൊല്ലൂ.."

അവള്‍ നായകനെ നോക്കി നിലത്താഞ്ഞു തുപ്പി നടന്നകന്നു..നമ്മുടെ നായകന്‍ ആ പഴയ വളിഞ്ഞ ചിരിയോടെ:

"ഐ ലൈക്ക് ഇറ്റ് ബേബ്.."

ഫയലുകള്‍ അയച്ചു കഴിഞ്ഞതിന്‍റെ സന്തോഷത്തില്‍ നമ്മുടെ നായകന്‍ അതൊകെ റിവ്യു ചെയ്യുകയാണ് സുഹൃത്തുക്കളെ..

"ടച്ച് സ്ക്രീന്‍ ആണേല്‍ റങ്കായിരുന്നു..തൊട്ട് കാണുന്നത് ഒന്ന്‍ വേറെ തന്നെ ...സെറ്റ്അപ്പ് മാറ്റണം.."

അങ്ങനെ തന്‍റെ ഇരുപത്തിരണ്ടാം പിറന്നാളിന് അമ്മ സമ്മാനിച്ച സ്വര്‍ണ്ണമാല നമ്മുടെ  നായകന്‍ വില്‍ക്കുകയാണ് സുഹൃത്തുക്കളെ വില്‍ക്കുകയാണ്..കോഴികോട്ട് അങ്ങാടീല്‍ പോയി ഒരു ഫോണും 8 ജി‌ബി മെമ്മറി കാര്‍ഡും പിന്നെ സാഗര്‍ ഹോട്ടല്‍ഇല്‍ നിന്നും ഒരു ബിരിയാണിയും..

ഫാസ്റ്റ് ഫോര്‍വേഡ്..

അതാ നോക്കൂ സുഹൃത്തുക്കളെ..നമ്മുടെ നായകന്‍ വരുന്നത്..കാറിലാണോ?അല്ല..ബൈക്കിലാണോ?അല്ല..പിന്നെ?

"ഓ നൂറിന്‍റെ പാരഗണ്‍ ഹവായ് ചെരിപ്പില്‍..".."","

അല്ല സുഹൃത്തുക്കളെ അല്ല..നിങ്ങള്‍ക് തെറ്റി.. സേവാഭാരതിയുടെ വകയുള്ള ആംബുലന്‍സിലാണ് സുഹൃത്തുക്കളെ അവന്‍ വരുന്നത്..സേവാഭാരതിയുടെ ആംബുലന്‍സില്‍.......,.. ആംബുലന്‍സിന്റെ ആ കറങ്ങുന്ന ലൈറ്റ് നോക്കൂ..അതിന്‍റെ സൌണ്ട് ശ്രദ്ധിക്കൂ..ഉള്ളിളുള്ളത് ഒരു ചെറ്റയാണെന്ന് അവ നമ്മോടു വിളിച്ചു പറയുന്നില്ലേ..?ഉണ്ട്..

ഏതാണ് സംഭവിച്ചത്? ആരെങ്കിലും തല്ലിയതാണോ?അല്ല..ആക്സിഡെന്‍റ്?അല്ല..പിന്നെ?

ഫോണും കാര്‍ഡും വാങ്ങി ബിരിയാണിയും തിന്നു നമ്മുടെ നായകന്‍ നടന്നു വരികയായിരുന്നു കൂട്ടരേ..ചെവിയില്‍ വയറിങ് ചെയ്തു കാണുന്ന പെങ്കുട്ടികളെയൊക്കെ ചൂളമടിച്ച് വരുന്ന വഴിക്കു ഫൂട്ട്പാത്തിലെ തുറന്നിട്ട മാന്‍ ഹോള്‍ അവന്‍ കണ്ടില്ല സുഹൃത്തുക്കളെ കണ്ടില്ല..പിന്നെയെല്ലാം പെട്ടന്ന്‍ ആയിരുന്നു...ശുഭസ്യ ശീക്രേ എന്നാണല്ലോ..ഫോണും കാര്‍ഡും  നായകനും മാന്‍ ഹോളില്‍ വീണു കിടക്കുകയാണ് സുഹൃത്തുക്കളെ വീണു കിടക്കുകയാണ്..ഫോണും പോയി കാര്‍ഡും പോയി ബിരിയാണി മാത്രം ബാക്കിയുണ്ടല്ലോ എന്നുള്ള ആ സമാധാനത്തില്‍ മാന്‍ ഹോളില്‍ കിടന്ന്‍ ഞരങുംബോളാണ് ഏതൊക്കെയോ സാമദ്രോഹികള്‍ അവനെ പിടിച്ചു മെഡിക്കല്‍ കോളേജിലെത്തിച്ചത്..ഉള്ളിലെ വേസ്റ്റ് വാട്ടര്‍ കളയാന്‍ സലൈന്‍ സിറപ്പ് കൊടുത്തപ്പോള്‍ നമ്മുടെ നായകന്‍ വിങ്ങി പൊട്ടി..വേദന കൊണ്ടാണോ? അല്ല..ഫോണ്‍ പോയത് കൊണ്ടാണോ? അല്ല..പിന്നെ? ആകെ ബാക്കിയുണ്ടായിരുന്ന ബിരിയാണി ഛര്‍ധിച്ചു പോയിരിക്കുന്നു കൂട്ടരേ പോയിരിക്കുന്നു..

ഒരു കുപ്പി ഹോര്‍ലിക്സുമായി നമ്മുടെ നായകനെ കാണാന്‍ ചെന്നപ്പോള്‍ വിങ്ങുന്ന സ്വരത്തില്‍ അവന്‍ പറയുകയാണ് സുഹൃത്തുക്കളെ പറയുകയാണ്..

"കോര്‍....,... പ്രേഷന്‍..,... പ..ണി ത..ന്നു.."

അവന്‍ തിരിച്ചു വരും സുഹൃത്തുക്കളെ അവന്‍ തിരിച്ചു വരും ..പൂര്‍വാധികം ശക്തിയോടെ..ഉറപ്പ്..    



         


         

       

Monday 13 August 2012

കടുവയെ പിടിച്ച സിംബം..


സീരീസ് എക്സാമിന്‍റെ തിരക്ക് തുടങ്ങിയിരിക്കുന്നു..ദിവസം 2 എണ്ണം വീതം  3 ദിവസത്തേക്ക്..അജയന്‍ ഡോക്ടര്‍ മരുന്നിന് ശീട്ടെഴുതുന്നത് പോലെ തോന്നി.രാവിലെ 5 മണിക്ക് എഴുന്നേറ്റു. എല്ലാവരും ഉറങ്ങുകയാണ്..ഒരു കമ്പനിക്ക് ആരുമില്ല.ഡൈനിങ് ഹാളില്‍  കിടന്നുറങ്ങുകയായിരുന്ന പൂച്ചകുട്ടികളെ  പിടിച്ചു കൊണ്ട് കാല്‍ക്കല്‍ കൊണ്ട് വച്ചു..എടക്ക് ചവിട്ടാന്‍ എന്താ രസം..പഞ്ഞിയില്‍ ചവിട്ടുന്നത് പോലെ.നോട്ടെടുത്തു. വായിക്കാന്‍ തുടങ്ങി..

ആദ്യ പേജ് .. പേരും മേല്‍വിലാസവും പിന്നെ ഒരു പശു പുല്ലു തിന്നുന്ന പടവും..അന്ന്‍ ക്ലാസ്സിലിരുന്ന് വരച്ചത് ഓര്‍മ വന്നു.ഒരു ചെറു ചിരിയോടെ പേജ് മറിച്ചു..രണ്ടാം പേജ്.. തലകെട്ട് മാത്രം..ബാക്കി ശൂന്യം.ബുക്ക് മടക്കി പൂച്ചകുട്ടികളിലൊന്നിനെ ആഞ്ഞു ചവിട്ടി..

മ്യാവൂ..


സന്തോഷായി ഗോപിയേട്ടാ..അടുത്ത സീരീസിന് പഠിക്കാം. ലൈറ്റ് ഓഫ് ചെയ്തു ഞാന്‍ മൂടി പുതച്ച് ഉറക്കം തുടര്‍ന്നു.ഉറങ്ങുന്നതിന് മുന്‍പ് സമയം നോക്കി. 5.20..അലാറം 6.50ന് സെറ്റ് ചെയ്തു ഞാന്‍ കണക്ക് കൂട്ടി..ഇനി ഒന്നര മണിക്കൂര്‍ ഉറങ്ങാം..എന്‍റെ എന്നത്തേയും ഇഷ്ടപ്പെട്ട ആ സ്വപ്നം  ഞാന്‍ മനസ്സിലോര്‍ത്ത് കിടന്നു..

"ഞാനും ഭാര്യയും കല്യാണം കഴിഞ്ഞു അവളുടെ വീട്ടിലേക്ക് പോവുകയാണ്..അവളുടെ അച്ഛന്‍ തന്ന ഒരു വെള്ള ഐ20.അവളുടെ വീടിവിടെ അടുത്തുള്ള ഏതോ ഗുദാമിലാണെങ്കിലും മാസങ്ങളായി ഞങ്ങള്‍ കാറില്‍ പോയികൊണ്ടിരിക്കുന്നു.ഇത് വരെ എവ്ടെയും എത്തിയിട്ടില്ല..ഇനി ഇവള്‍ക്ക് വീടില്ലെ?"   മൊബൈലില്‍ ഞെക്കി ഇരിക്കുന്ന അവളുടെ മുഖത്തേക്ക് നോക്കി നിനക് വീടില്ലെ എന്ന്‍ ചോദിക്കാനാഞ്ഞതും അലാറമടിഞ്ഞു.." മങ്കിലെ ഒരു അലാറം..ഞാന്‍ സ്നൂസ് ആക്കി പിന്നേം കിടന്നു.ഇത്തവണ അവള്‍ സ്വപ്നത്തില്‍ വന്നില്ല..ഏതോ ആനയായിരുന്നു താരം..പെട്ടെന്ന്‍ ഞാന്‍ ഞെട്ടി എഴുന്നേറ്റു.സമയം നോക്കി.7:20..അപ്പോ ഇന്നും കുളിയില്ല.പെട്ടെന്ന്‍ റെഡി ആയി സ്റ്റോപ്പിലെത്തി.ഡാറ്റബുക്ക് ലിബ്രററിയില്‍ നിന്നും ആരേലും പൊക്കുന്നതിന് മുന്‍പ് എടുക്കണം.വേഗം തന്നെ കോളേജിലെത്തി..ബുക്ക് എടുത്തു മടങ്ങുംബോള് ലിബ്രേറിയന്‍റെ ഒരു വളിഞ്ഞ ചോദ്യം..

"അപ്പോ ഇന്നാണ് പരീക്ഷ..!!". പോടാ പുല്ലേ എന്ന്‍ മനസ്സില്‍ പറഞ്ഞു ഞാനിറങ്ങി.ഡാറ്റബൂക്കിലെ ഇക്വഷന്‍സ് മാത്രമാണ് ഒരു രക്ഷ..ബുക്ക് തുറന്നു ..പേജ് മറിക്കുന്നതിനിടക്ക് :


"എന്‍റെ പ്രണയം...
നിന്നില്‍ തീരുന്നു..
നീ...എന്നെ അറിഞ്ഞാലും..
ഇല്ലെന്ന്‍ നടിച്ചാലും..ഇനി..
നിരസിച്ചാലും.."

തേങ്ങാക്കൊല..മൂഡ് ഓഫാക്കി കളഞ്ഞല്ലോ..എന്തായാലും നല്ല വരികള്‍.., എന്നെങ്കിലും ഉപകരിക്കും..മൊബൈലെടുത്ത് നോട്ട് ആക്കി സേവ് ചെയ്തു വച്ചു..

R302  ..ഈശ്വരാ പരീക്ഷ ഏതായാലും കുളമായി..ജൂനിയര്‍ പെങ്കുട്ടികള്‍ ഉണ്ടാവണേ..ക്ലാസ്സില്‍ കയറി..ആഹാ നമ്മുടെ ടീമൊക്കെ ആദ്യമേ സ്ഥലം പിടിച്ചു ബെഞ്ചിലെ ചുമരെഴുത്ത് തുടങ്ങിയിരുന്നു.ഒരു പെന്‍സിലുണ്ടായിരുന്നേല്‍ എനിക്കും എന്തെങ്കിലും എഴുതി വെക്കാമായിരുന്നു ..ലാസ്റ്റ് ബെഞ്ചിലിരിക്കുന്ന കുട്ടിയോട് :

"മോളെ ഒരു പെന്‍സിലെടുക്ക്...".

ഒരു മാതിരി ആക്കുന്ന എളിമയോട് കൂടി അവള്‍ പെന്‍സില്‍ തന്നു.അപ്പുറത്തിരിക്കുന്നവന്റെ നോടെടുത്ത് നോക്കി..കള്ള സുവറ്.. എന്‍റെ കൂടെ ബിങ്ങോ കളിച്ച ഇവനൊക്കെ എപ്പോളാ നോട്ടെഴുതിയത്?..എന്തായാലും കണ്ണില്‍ കണ്ട ഒരു ക്വസ്റ്റിയന്‍റെ ഉത്തരം ഞാന്‍ ഡെസ്ക്ക്ഇല്‍ വരച്ചു.ബാക്കി കണക്ക് ഇരിക്കുന്ന ബെഞ്ചിലും.ഇത് മതി.ഞാന്‍ നോട്ട് തിരിച്ചു കൊടുത്ത് വര്‍ത്തമാനത്തിലേക്ക് കടന്നു..

"അളിയാ ഈ പഠിക്കുന്ന ടൈമോണ്ട് ഒളിമ്പിക്സിന് പോയാല്‍ ഇപ്പോ പൈസ വാരയ്ര്‍നു.."

"അല്ലെഡോ അയിനു എനക്കെന്താ അറിയാ?"

"ഓനിപ്പോ എന്തു അറിയാനാ..ഒരു ഷെഡ്ഡി ഇട്ടു നിന്ന ഗുസ്തിക്ക് ചെന്നതാണെന്ന് വിചാരിച്ചോളും.."


അതിനിടക്ക് ഞാന്‍ മൊബൈലെടുത്ത് നോക്കുന്നത് കണ്ടപ്പോള്‍ ഒരു കുരങ്ങന്‍ :

"അല്ലെഡോ ഈ മൊബൈലിന് ഇയ്യ് എന്തു കൊടുത്ത്?"

"9000"

"ഒമ്പതോ? ഇത് നാലെണ്ണം നാന്നൂറിന് മുട്ടായിതെരുവില്‍ കിട്ടും.."

"ആ കിട്ടും..കച്ചോടം അന്‍റെ അച്ഛനായിരിക്കണം.."

ഫോണ്‍ തിരികെ കീശയില്‍ വെച്ചു ഞാന്‍ പറഞ്ഞു.

"എനിക്കു ഒരു 50 സര്‍ട്ടിഫിക്കറ്റ് ഉണ്ട്..".ഞാന്‍ തുടര്‍ന്നു.

"എന്തിന്‍റെ?"

"സ്കൂളില്‍ നല്ല മാര്‍ക്ക് വാങ്ങിയതിന്‍റെ..."

"കോപ്പ്..അതിലൊന്നും ഒരു കാര്യവുമില്ല..."

"മോനേ ഞാന്‍ പണ്ട് ഉഷാറായിരുന്നു..ഇപ്പോ കുറച്ചു ക്ഷീണത്തിലായി  എന്നെ ഉള്ളൂ..". ഞാന്‍ ചിരിച്ചു കൊണ്ട് പറഞ്ഞു.

"ഒന്നാമത്തെ കൊല്ലം ബാഗും ബുക്ക്ഉം പെന്നും.."

"രണ്ടാമത്തെ കൊല്ലം ബുക്ക്ഉം പെന്നും.."

"മൂന്നാമത്തെ കൊല്ലം ബുക്ക് .."

"നാലാമത്തെ കൊല്ലം...." പറഞ്ഞു മുഴുവനാക്കുന്നതിന് മുന്നേ ആരോ പറഞ്ഞു:

"നാലാമത്തെ കൊല്ലം ഒരു കോപ്പുമില്ലാതെ കയ്യും വീശി..".

"ഞാന്‍ എന്തായാലും ഒളിമ്പിക്സ്ന് പോകും". ഇവന്‍ വീണ്ടും തുടങ്ങിയല്ലോ..

"ജനിച്ചതിന് ശേഷം ഒരു സബ്ജില്ല കായിക മല്‍സരത്തിന് പോലും ഇയ്യ് പോയിടുന്ദെഡോ?"

"ഓ ഉണ്ട് ..ഞാന്‍ സബ്ജില്ല കായികമല്‍സരത്തിന് വായനാകുറിപ്പെഴുതാന്‍ പോയിട്ടുണ്ട്.."

"ആ നല്ലത്..വായനാകുറിപ്പെഴുത്തില്‍ അടുത്ത  ഒളിമ്പിക്സിലെ  സ്വര്‍ണ്ണമെഡല്‍ അനക്ക് തന്നെ പഹയാ..അല്ല അന്ന്‍ സബ്ജില്ലക്ക് പോയിട്ട് എന്തേലും കിട്ട്യോ?"

"ഓ ഉച്ചക്കത്തെ ചോറും വൈന്നേരത്തെ ചായും..".ആരോ വിളിച്ചു പറഞ്ഞു.

പരീക്ഷ തുടങ്ങാനായി.അപ്പോളതാ  ഒരു അടാര്‍ സൈസ് ചെക്കന്‍ ഞാന്‍ ചുമരെഴുത്ത് നടത്തിയ ബെഞ്ചില്‍ വന്നിരിക്കാന്‍ പോകുന്നു.അവനെങ്ങാന്‍ ഇരുന്നാ ആ ചുമരെഴുത്ത് വൈറ്റ് വാഷടിച്ച പോലെ മാഞ്ഞു പോകുമല്ലോ ഭഗവത്യേ എന്ന്‍ മനസ്സില്‍ പറഞ്ഞു ഞാന്‍ അവന്‍റടുത്തേക്ക് ചെന്നു.

"മോനേ ഇയ്യ് ഈ ബെഞ്ചിലാണോ എക്സാമിന് ഇരിക്കുന്നതു?

"ആ ഏട്ടാ ."

"എന്നാലേ ഇയ്യ് ആ സൈഡില്‍ ഇരുന്നാ മതി..ഇങ്ങോട്ട് നീങ്ങി വരണ്ട."

"അതെന്താ ഏട്ടാ?"

"പറഞ്ഞത് കേട്ടാ മതി..ഇങ്ങോട്ട് ചൊറിയണ്ട ".

അങ്ങനെ ചെക്കനെ സൈഡിലാക്കി പരീക്ഷ തുടങ്ങി.ക്വസ്റ്റിയന്‍ പേപ്പര്‍ കിട്ടി.മുത്തപ്പനെ മനസ്സില്‍ ധ്യാനിച്ചു തുറന്ന്‍ നോക്കി.എഴുതി വച്ച അതേ ക്വസ്റ്റിയന്‍...,. ബംപറടിച്ചല്ലോ...ചാഞ്ഞും ചരിഞ്ഞും മലര്‍ന്നും കിടന്നും അത് നോക്കിയെഴുതുംബോള്‍ ചെക്കന്‍ എന്നെ നോക്കി..

"ഇതിനായിരുന്നേല്‍ പറയണ്ടേ ഏട്ടാ?". അവന്‍ കീശയില്‍ നിന്നും തുണ്ടുകളോരോന്നായി പുറത്തെടുത്ത് എന്നെ കാണിച്ചു തന്നു. എന്നിട്ട് ഒരു ചിരിയും..

"ഇയ്യ് മ്മ്ടെ ടീം തന്നെദാ..".അവന്‍റെ   പുറത്തു തട്ടി അഭിനന്ദിച്ച് ഞങ്ങള്‍ എഴുത്ത് തുടര്‍ന്നു..        


   





       


     

Saturday 11 August 2012

ഒരു കുളംകുത്തിയുടെ കഥ.


വീട്ടിലൊരു ചെറിയ കുളം കുത്തണമെന്ന് അവന്‍റെ വലിയൊരു  ആഗ്രഹമായിരുന്നു.. പലപ്പോഴും വീട് തന്നെ കുളം കുത്തി പോകുമെന്ന അവസ്ഥ വന്നപ്പോള്‍ അവനതുപേക്ഷിച്ചു..പിന്നെടെപ്പോഴോ ലാലേട്ടന്‍ പറയുമ്പോലെ സബറോം കി സിന്ദഗി കഭി കുളം ഹോ ജാതി ഹൈ ആയപ്പോള്‍ കുളം കുത്താന്‍ തന്നെ അവന്‍ തീരുമാനിച്ചു.ഇനി കുളം കുത്തിയിട്ട് തന്നെ കാര്യം.

കൈക്കോട്ടെടുത്ത് മുറ്റത്തെക്കിറങ്ങി.ആഞ്ഞു കൊത്തി.വൈകുന്നേരമാവുമ്പോളേക്ക് കുളം ഏകദേശം രൂപം കൊണ്ടു.ടാറിങ്ങിന് റോഡ് സൈഡില്‍ കൂട്ടിയിട്ട മെറ്റല്‍ കുറച്ചു വാരി കുളത്തിന്‍റെ ഫിനിഷിങ് വര്‍ക്ക് കഴിച്ചു..KSRTC കയറി മുത്തപ്പന്‍പുഴയില്‍ പോയി പെറുക്കിയെടുത്ത വെള്ളാരംകല്ലുകള്‍ കുളത്തിനൊരു അലങ്കാരമായി..അങ്ങനെ അവനും  ഒരു കുളംകുത്തിയായി.

നാലു കവര്‍ സിമെന്‍റ് വാങ്ങി കുഴച്ച് കുളത്തിന്‍റെ അടി കൊങ്ക്രീറ്റ് ചെയ്യുമ്പോള്‍ അവന്‍ മനസ്സില്‍ പറഞ്ഞു.കൊള്ളാലോ വീഡിയോണ്‍..,..പഠിച്ചിട്ട് ഏതായാലും ജോലി കിട്ടാന്‍ പോണില്ല..തൊഴിലറിയാം എന്നുള്ള സമാധാനത്തില്‍ അവന്‍ പണി തുടര്‍ന്നു.

അമ്പലക്കുളത്തിലെ അസോള എടുത്ത് കുളത്തില്‍ നിറച്ചു.വെള്ളം പമ്പ് ചെയ്തു..കുളം റെഡി.ഇനി മീന്‍ വേണം.അടുത്ത കൂട്ടുകാരന്‍റെ കയ്യില്‍ നിന്നും 2 ഷാര്‍ക്കിന്റെ കുട്ടികളെ വാങ്ങി.ഇടുമ്പോ മുന്ത്യത് തന്നെ ഇടണം..ഏത്?ഷാര്‍ക്ക് പ്രസവിച്ചിട്ടു വേണം ഒന്ന്‍ തലയുയര്‍ത്തി നടക്കാന്‍..,അവന്‍റെ പച്ച പിടിക്കുന്ന ആദ്യത്തെ വര്‍ക്കായിരുന്നു ഈ കുളം കുത്തല്‍.

ആഴ്ച 3 കഴിഞ്ഞു..ചെറിയ ചെറിയ കുഞ്ഞുങ്ങളെ കണ്ടു തുടങ്ങി..അവന്‍ ആഹ്ലാദം കൊണ്ട് മതി മറന്നു..അന്ന് തന്നെ 750 കൊടുത്ത് ഒരു അക്വേറിയം വാങ്ങി..രണ്ടു കുഞ്ഞുങ്ങളെ എടുത്ത് അതിലിട്ടു.. തീറ്റയും കൊടുത്തു..ഷാര്‍ക്ക് പ്രസവിച്ച വിവരം നാട്ടിലെങ്ങും പാട്ടായി..ആളുകള്‍ അന്വേഷിച്ചു വരാന്‍ തുടങ്ങി..നാട്ടുകാര്‍ക്കൊക്കെ ഫ്രീ ആയിട്ട് ഷാര്‍ക്കിന്റെ കുട്ടികളെ കൊടുക്കാന്‍ അവന്‍ തീരുമാനിച്ചു..എല്ലാവര്‍ക്കും കൊടുത്തു..എല്ലാവരും കിണറ്റിലും അക്വേറിയത്തിലുമായി കുഞ്ഞുങ്ങളെ നിക്ഷേപിച്ചു കാത്തിരിപ്പ് തുടങ്ങി.


കുറച്ചു ദിവസം കഴിഞ്ഞു അവന്‍ അക്വേറിയം നോക്കിയപ്പോള്‍ ഏതോ അന്യഗ്രഹ ജീവിയുടെ കുട്ടികള്‍ പോലുള്ള 2 ഐറ്റം..ഈശ്വരാ ഷാര്‍ക്ക് ഇങ്ങനെയാണോ ചെറുപ്പത്തില്‍ ഉണ്ടാവുക?ദിവസം കഴിയും തോറും അവ രൂപം മാറി വരാന്‍ തുടങ്ങി..ഒരു ദിവസം തീറ്റ കൊടുക്കുമ്പോള്‍ അവനോടു അമ്മ പറഞ്ഞു..

"പൊട്ടാ അത് ഷാര്‍ക്കും കരിമീനുമൊന്നുമല്ല, തവള കുഞ്ഞുങ്ങളാ.."


സംശയം മാറാതെ  അവന്‍  അമ്മയെ നോക്കി..അധികം വൈകാതെ നാട്ടുകാര്‍ എത്തി തുടങ്ങി..തവള മീട്ടിലുകളെ തന്നു ഷാര്‍ക്കാണെന്ന് പറഞ്ഞു പറ്റിച്ച അവന്‍റെ പെടലിക്ക് ക്ലാംബിടാന്‍.,..ഒരു വിധത്തില്‍ തടി കൈച്ചിലാക്കി അവന്‍ കൈകോട്ടെടുത്ത് വീണ്ടും ആഞ്ഞു കൊത്തി..വാങ്ങിയ അക്വേറിയം വെള്ളം സഹിതം ആ കുളത്തില്‍ ഇട്ടു മൂടി.നാട്ടുകാര്‍ക്ക് ഷാര്‍ക്കിന്റെ കുഞ്ഞുങ്ങളെ ഫ്രീ കൊടുക്കാനുള്ള തന്‍റെ ചിന്തയെ അവന്‍ അപഗ്രദിച്ചു..പൈസക്കായിരുന്നേല്‍ പണി കിട്ടിയേനെ..

   
                 

 

Thursday 9 August 2012

കല്യാണ വീട്..


ശനിയാഴ്ച്ച രാവിലെ.തലേന്ന്‍ കണ്ട റോങ്ടേണ്‍ പടത്തിന്റെ കിക്കില്‍ കിടന്നുറങ്ങുംബോളാണ് ഫോണിലെ കോഴി കൂവിയത്.കോഴിയെ വീണ്ടും കൂട്ടിലാക്കി ഞാന്‍ ഉറക്കം തുടര്‍ന്നു.പിന്നീടെപ്പോഴോ എഴുന്നേറ്റു നോക്കിയപ്പോള്‍ അലേര്‍ട്ട് കണ്ടു.

കല്യാണം.

വീടിനടുത്ത് നാളെ ഒരു കല്യാണമുണ്ട്..ഇന്നേ പോയില്ലേല്‍ മോശമാ.എഴുന്നേറ്റു പല്ല് തേച്ച് കുളിക്കാന്‍ നോക്കിയപ്പോള്‍ തോര്‍ത്ത് കാണാനില്ല.ഇന്നിനി കുളി വേണ്ട.പാര്‍ക്ക് അവെന്യുന്‍റെ ജെല്‍ എടുത്ത് തലയില്‍ ചാര്‍ത്തി.ആക്സിന്റെ സ്പ്രെയും പൂശി.സംഗതി ശുഭം.വീടിനടുത്താണെലും ബൈക്കെടുത്തു.കണ്ണാടി നോക്കി മുടി ശരിയാക്കി ഇഗ്നിഷന്‍ ഓണ്‍ ചെയ്തു.ഓറഞ്ച് ലൈറ്റ് മിന്നി.ഈശ്വരാ എണ്ണയില്ലലോ..വണ്ടി സ്റ്റാണ്ടിലിട്ട് വീട്ടിലേക്ക് കയറി.കറണ്ട് ബില്‍ അടക്കാന്‍ വച്ച പൈസയില്‍ നിന്നും ഒരു 200 ചാമ്പി.

പമ്പില്‍ പോയി ഒരു നൂറിന് പെട്രോളടിച്ചു.ഇരുനൂറിന് മൊത്തമടിച്ചാല്‍ പണി കിട്ടും.കാരണം കല്യാണ വീട്ടിലേക്കാ പോക്ക്.അതും തലേന്ന്‍.., തിരിച്ച്  പോകുമ്പോള്‍ ഏതോ ഒരാള്‍ കല്യാണവീട്ടിലേക്ക്  കൂടെ കയറി.

"മോന്‍ എന്താ ചെയ്യുന്നത്?"

"പഠിക്കാ ഏട്ടാ.."

"എന്താ പഠിക്കുന്നത്?"

പണ്ടാരടങ്ങാന്‍., കല്യാണ വീട്ടിലെക് ഒരുപാട് പെങ്കുട്ടികള്‍ പോകുന്നുണ്ടായിരുന്നു.ഇയാളുടെ ചോദ്യങ്ങള്‍ കാരണം ഒന്നിനെയും ശരിക്ക് നോക്കാന്‍ പറ്റുന്നില്ല...

"മെക്കാനിക്കല്‍ എന്‍ജിനിയറിങ്.."

"ഏതാ ബോട്ട് മെക്കാനിക്കാ?"

അല്ല കപ്പല് എന്നു പറയാന്‍ തോന്നിയെങ്കിലും ഏതോ പെണ്ണിനെ കണ്ടപ്പോള്‍ അത് വിട്ടു.ലഗേജ് കല്യാണ വീടിന് മുന്നില്‍ തട്ടി ഞാന്‍ ബൈക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു സ്ഥലമന്വേഷിച്ചു.കാരണം റോഡില്‍ നിര്‍ത്തിയിട്ടല്‍ വേറേതെങ്കിലും വണ്ടി വന്ന്‍ ഉമ്മ വെച്ചു പോയാല്‍ കഴിഞ്ഞു.വണ്ടി  നിര്‍ത്തി താക്കോല്‍ ഊരുമ്പോള്‍ പിറകില്‍ നിന്നും ഒരു ചീഞ്ഞ ശബ്ദം..

"പുത്യ വണ്ടിയൊക്കെ എടുത്തു ലെ ? അച്ഛന്‍ കുറെ ഉണ്ടാക്കുന്നുണ്ടല്ലോ..ഹ ഹഹ "

ചൂടാറാത്ത സൈലന്‍സേര്‍ ഊരി ആ പോത്തിന്‍റെ വായില്‍ കുത്തി ഇറക്കാന്‍ തോന്നിയെങ്കിലും ഉള്ളില്‍ തോന്നിയ ഇഷ്ടം ഞാന്‍ പുറത്തു കാണിക്കാതെ അവന്‍റെ തോളില്‍ കയ്യിട്ട് കലവറയിലേക്ക് നടന്നു.ഒരു കല്യാണ വീടിന്‍റെയും  മുന്‍ഭാഗത്ത് കൂടി പോവരുത് എന്നുള്ളത് എന്‍റെ ഒരു ശൈലി ആയിരുന്നു.ആഹാ കലവറയില്‍ എല്ലാ കോഴികളുമുണ്ടല്ലോ..പണി എടുക്കുന്നവനും പണി എടുപ്പിക്കുന്നവനും അട്ടം നോക്കി നില്‍ക്കുന്നവനും ഒക്കെ ഉണ്ട് അരയില്‍ ഒരു തോര്‍ത്ത്..ഇത് പോലൊരെണ്ണം ഇല്ലാഞ്ഞിട്ടാ രാവിലെ ഞാന്‍ കുളിക്കാഞ്ഞത്.മനസ്സില്‍ ഓര്‍ത്തു.ഒരു കാരറ്റ് വായിലിട്ട് കടിച്ചു തിരിഞ്ഞത് പന്തല്‍ വര്‍ക്‍ന്‍റെ ബോസ്സിന്റെ മുന്നിലേക്ക്.ഈശ്വരാ ഇവനാനോ ഇവിടെ പന്തല്‍ പണി? എനിക്കു അപകടം മണത്തു.

പണ്ട് ഒരു നമ്പൂതിരിയുടെ കല്യാണത്തിന് ഇവനായിരുന്നു പന്തല്‍ പണി.നിര്‍ഭാഗ്യവശാല്‍ ആ കല്യാണത്തിന് ഞാനും പോയിരുന്നു.കല്യാണം കഴിഞ്ഞു കലവറയില്‍ വിശ്രമിക്കുംബോളാണ് ബോസ്സ് ബള്‍ബ് ഊരാന്‍ അവിടേക്കു വന്നത്.അടുത്ത ട്രിപ്പില്‍ ഭക്ഷ്ണം ഒരുമിച്ച് കഴിച്ചിട്ടു ബള്‍ബ് ഊരാം എന്നാ നായിന്‍റെ മോനോട് ഞാന്‍ ഒരു നൂറു വട്ടം പറഞ്ഞതാ..

"ബള്‍ബ് ഒക്കെ ഊരി സമാധാനായിട്ട് കഴിക്കാം..എന്നാല്‍ വയറു നെറയെ കഴിക്കാം."

അടപ്രഥമന്‍റെ ചെംബിന്‍റെ നേരെ മുകളിലുള്ള ബള്‍ബ് ഊരിയതും ബള്‍ബ് ചെംബിലേക്കും ബോസ്സ് മണ്ണിലേക്കും വീണു.അന്ന്‍ ബോസ്സിന്‍റെ ചിലവില്‍ ഒരു കുല പഴം വാങ്ങിട്ടാണ് അഡ്ജസ്റ്റ് ചെയ്തത്. നമ്പൂതിരിയുടെ അടപ്രഥമന്‍ കഴിക്കാന്‍ വേണ്ടി മാത്രം ആ കല്യാണത്തിന് പോയ ഞാന്‍ ശശി.

"ആ ഇയ്യാ ഇവ്ടെ പന്തല്‍ന്‍റെ വര്‍ക്ക്?"

"പന്തല്‍ വര്‍ക്ക് അല്ലടാ  ഇവന്‍റ് മാനേജ്മെന്‍റ്.."

പിന്നെ അന്ന്‍ ആ ബള്‍ബ് ഊരിയ പോലെ ഇവ്ടെ എന്തെങ്കിലും പണി ഒപ്പിച്ചാ ഇവന്‍റെ മാനേജ്മെന്‍റ് നാട്ടുകാര്‍ നോക്കും.ഞാന്‍ മനസ്സില്‍ ഓര്‍ത്തു.

ബോസ്സ് എന്നെ വിളിച്ചു സ്വകാര്യമായി പറഞ്ഞു:

"അളിയാ ഇവിടെ ഫുള്‍ കളറാണല്ലോ..നായന്മാരുടെ കല്യാണത്തിന്റെ വര്‍ക്കെടുത്താ ഇങ്ങനെ ഒരു ഗുണമുണ്ട്..അല്ലെഡോ ഇയ്യും നായരല്ലേ..അന്‍റെയൊക്കെ ടൈമിഷ്ടാ. ഇപ്പോ വരെ, മോളില്‍ത്തേ അകത്തു ഒരു  ട്യൂബ് ഇടാനുണ്ട്.."

ആയികോട്ടെ.നീ ഇങ്ങനെ ആണ് ട്യൂബിടുന്നതെങ്ക്കില്‍ നാട്ടുകാര്‍ അധികം വൈകാതെ നിന്നെ പഞ്ഞിക്കിടും.ഞാന്‍ വീണ്ടും മനസ്സിലോര്‍ത്തു.അപ്പോളാണ് എന്‍റെ ഫോണ്‍ ചിലച്ചത്.അത് വേറൊരു ശങ്കരനായിരുന്നു.

"ഇയ്യ് എവ്ട്യാ ചെങ്ങായി? കല്യാണപൊരെല്‍ക്ക് വാ വേഗം.. "

"ഞാന്‍ അവിടെ തന്നെ ഉണ്ടല്ലോ.." . പറഞ്ഞു കഴിയുന്നതിനു മുന്പ് എന്നെ ആരോ തൊണ്ടി.ഏത് തെണ്ടിയാണെന്നറിയാന്‍ തിരിഞ്ഞു..നമ്മുടെ ശങ്കരന്‍ തന്നെ.

"ഇയ്യ് വണ്ട്യെടുക്ക്.. പെണ്ണിന്‍റെ ആങ്ങള ഒരു കേസ് ബീറിനുള്ള പൈസ തന്നിടുണ്ട്..ബീവറേജില്‍ പോണം "

"ഞാനില്ല..എനിക്കു ബീറും ബീവറേജും ഒന്നും അറിയില്ല..". ഞാന്‍ പറഞ്ഞു.

"ഇയ്യ് വന്ന മതി..എല്ലാം ഞാനായി.."

എന്താ ശുഷ്കാന്തി..ആദ്യമായിട്ടാണ് ശങ്കരന്‍ സാധനം വാങ്ങി കുടിക്കുന്നത്..ആരാന്റെ ചിലവിലാണെലും.ഞാന്‍ ബൈക്കെടുത്തു വിട്ടു. ബീവറേജിലെത്തി.

"ഒരു കേസ് ബീര്‍ വേണല്ലോ.."

"ഏതാ ബ്രാന്‍ഡ്?"

ശങ്കരന്‍ തല ചൊറിഞ്ഞു..ഓസിനു കിട്ടിയാല്‍ വാര്‍ണിഷും കുടിക്കുന്ന ശങ്കരനെന്തു ബ്രാന്‍ഡ്?..ഞാന്‍ ഇടപെട്ടു.

"സ്മിര്‍ന്‍ ഓഫ് ". ഞാന്‍ പറഞ്ഞു.

ശങ്കരന്‍ എന്നെയൊന്ന് വിശ്വാസം വരാത്ത മട്ടില്‍ നോക്കി.തിരിച്ചു ഞങ്ങള്‍ കല്യാണ വീട്ടിലെത്തി.ആളുകള്‍ കൂടി തുടങ്ങിയിരുന്നു.പന്തല്‍ന്‍റെ ബോസ്സ് സ്പീകര്‍ സെറ്റ് ചെയ്യുന്ന തിരക്കിലായിരുന്നു.ഞാന്‍ ആംപ്ലി വെച്ച സ്ഥലത്തേക്കു പോയി.ഭക്തിഗാനം തന്നെയുണ്ട് ഒരു പെട്ടി നിറയെ..ഓരോന്നും എടുത്തു നോക്കി.എല്ലാം നിര്‍മ്മാണം ഒരാള്‍ തന്നെ.. :എം.സി സജിതന്‍.. .ഇയാള്‍ ആര്‍‌എസ്‌എസ് കാരനാണോ ഭഗവാനെ? മനസ്സില്‍ ചോദ്യങ്ങള്‍ ഓടി  മറഞ്ഞു.നേരം ഇരുട്ടായി തുടങ്ങിയിരുന്നു.

അപ്പോളാണ് കല്യാണപെണ്ണ്‍ പുറത്തിറങ്ങി കണ്ടത്..എന്‍റെ മോനേ കല്യാണ്‍ സില്‍ക്സിന്റെ പരസ്യം മള്‍ട്ടിപ്ലെക്സില്‍ കണ്ട പോലെ..എത്രയാ സ്വര്‍ണ്ണം.കെട്ടുന്നവന് നാട്ടില്‍ ഒരു ജുവലറി തുടങ്ങാം.മുഖത്തോക്കെ വൈറ്റ് സീമെന്‍റ് തേച്ച് പിടിപ്പിച്ച പോലെ മേക്അപ്..പെണ്ണിന്‍റെ അച്ഛനെ കണ്ടപ്പോള്‍ പിന്നെ പെണ്ണിനെ കുറ്റം പറയാന്‍ തോന്നിയില്ല..രാജമാണിക്യം തന്നെ..

 ബിരിയാണി ആയത് കൊണ്ട് വിളമ്പാന്‍ കൂടിയില്ല..റിസ്കാണ്..അടുത്ത ട്രിപ്പില്‍ ഇരുന്ന്‍ വീട് പിടിക്കണം..വിശപ്പിന്‍റെ വിളി വന്നു കഴിഞ്ഞിരുന്നു.ബിരിയാണി വന്നു കഴിക്കാന്‍ തുടങ്ങിയപ്പോളേക്ക് ഹലാക്കിലെ ക്യാമറ തൂക്കി ആശാന്‍ വന്നു.മുഖത്തേക്ക് തന്നെ ലൈറ്റടിച്ചു കൂടെ ഒരു പൊട്ടനും.അവന്‍റെ പടം പിടിപ്പ് കഴിഞ്ഞിട്ടു തുടരാം എന്നു കരുതി ഞാന്‍ കഴിപ്പ് പോസ് ചെയ്തു.എത്രയായിട്ടും ആശാന്‍ അവിടുന്ന്‍ അനങ്ങുന്നില്ല.സൂക്ഷിച്ചു നോക്കിയപ്പോള്‍ അവന്‍ ഏതോ പെങ്കുട്ടിയെ ശരിക്ക് ഫോകസ് ചെയ്യുകയാണെന്ന്‍ മനസ്സിലായി..ലൈറ്റ് പിടിക്കുന്ന പൊട്ടന്‍റെ മുഖത്ത് തറപ്പിച്ചു നോക്കിയപ്പോ അവന്‍ ലൈറ്റ് ഓഫ് ചെയ്തു.അങ്ങനെ ഒരു വിധം വയറു നിറഞ്ഞു.പോവുകയാ എന്ന്‍ പറയാന്‍ കലവറയിലെ കോഴികളുടെ അടുത്ത് പോയപ്പോള്‍ എല്ലാവരും നല്ല ഫോമില്‍..,..

പിറ്റേന്ന്‍ രാവിലെ..


കല്യാണ വീട്ടില്‍ നിന്ന്‍ പാട്ടൊഴുകി.

"വരവായി തോഴി വധുവായി ..
 വരലക്ഷ്മി പോലെ വരവായി..
 കാര്‍കൂന്തല്‍ കോരി അണിമുല്ല ചൂടി..
 അണിവേണിയായി വരവായി.."

നൈസ് സോങ്.ഞാന്‍ പന്തല്‍ ചാടി കലവറയിലെത്തി.കോഴികള്‍ ആരെയും കാണാനില്ല.ഉപ്പുമാവെങ്കില്‍ ഉപ്പുമാവ്.പോരുന്നത് പോരട്ടെ.ഞാന്‍ ഇരുന്നു.പെങ്കുട്ടികളായിരുന്നു സെര്‍വിങ്.രോഗി ഇച്ചിച്ചതും വൈദ്യന്‍ കല്പിച്ചതും ബോണ്‍വിറ്റ.പപ്പടം തരാന്‍ വന്ന കുട്ടിയെ നല്ല മുഖപരിചയം.ഞാന്‍ അവളെയും അവള്‍ എന്നെയും കുറച്ചു നേരം നോക്കി.ഞാന്‍ മനസ്സിലെ ഡാറ്റബേസില്‍ ഒരു സര്‍ച്ച് നടത്തി..ഓ എട്ടാം ക്ലാസ്സില്‍ കൂടെ പഠിച്ച വര്‍ഷ..അന്നേ കാണാന്‍ മൊഞ്ചുണ്ടെങ്കിലും എട്ടാം ക്ലാസ്സുകാരന്‍റെ ആ ബുദ്ധിയില്‍ അന്ന്‍ ഒന്നും തോന്നിയില്ല..സാരമില്ല..ഇന്ന്‍ കല്യാണം കഴിയുന്നതിനു മുന്പ് ഒക്കെ ഒരു തീരുമാനമാക്കണം.എന്താ ഇപ്പോ ചെയ്യുന്നത് എന്നു ചോദിക്കാന്‍  നാവ് പുറത്തിട്ടതും നമ്മുടെ പന്തല്‍ ബോസ്സ് എവിടെ നിന്നോ മുന്നില്‍ അവതരിച്ചു.അവള്‍ കാണാം എന്നു പറഞ്ഞു നടന്നു നീങ്ങി.ബോസ്സ് എന്‍റെ പ്ലേറ്റിലെ പപ്പടം എടുത്ത് തിന്നു.പ്ലേറ്റടക്കം അവന്‍റെ ചെള്ളക്ക് ഒന്ന്‍ കൊടുക്കാന്‍ തോന്നി.അപ്പോള്‍ വര്‍ഷ വീണ്ടും തിരിച്ചു  വന്നു.

"നിന്‍റെ ഫോണ്‍ നംബര്‍ ?"

"9746224769". അവള്‍ മിസ്സിട്ടു.ഞാന്‍ നംബര്‍ സേവ് ചെയ്തു..വര്‍ഷ മോള്‍.. .ആഹ്ലാദിപ്പിന്‍ അര്‍മാദിക്കിന്‍. മനസ്സിനുള്ളിലിരുന്ന് ആരോ വിളിച്ചു പറഞ്ഞു.ബോസ്സിന്‍റെ വാക്കുകള്‍ അതിനു ഫുള്‍സ്റ്റോപ്പിട്ടു.

"അളിയാ അവള്‍....,.."

"ദയവു ചെയ്തു അവളുടെ കാര്യത്തില്‍ ഇടപെടല്ലേ..വേറെന്ത് വേണേലും പറഞ്ഞോ..".ഞാന്‍ അവനോടു പറഞ്ഞു.

കല്യാണം ഹാളില്‍ നിന്നായിരുന്നു..ബോസ്സും എന്‍റെ കൂടെ കയറി.ഹാളില്‍ അവളെ തിരഞ്ഞെങ്കിലും കണ്ടില്ല..കല്യാണം കഴിഞ്ഞു ഞാനും ബോസ്സും തിരിച്ചു കല്യാണവീട്ടിലെത്തി.ചെയറില്‍ തളര്‍ന്നിരിക്കുമ്പോള്‍ അവളുടെ ശബ്ദം ഞാന്‍ അകത്തു നിന്നു കേട്ടു.ഉടനെ ഞാന്‍ പിടഞ്ഞെയുന്നെറ്റൂ.നോക്കുമ്പോള്‍ ഏതോ ഒരു ക്ലീന്‍ഷേവ് ചെയ്ത കോപ്പന്‍റെ കൈ പിടിച്ചു അവള്‍ ഇറങ്ങി വരുന്നു.എന്റടുത്തു വന്നു..

"വിധു.. ഇതാണ് എന്‍റെ ഹസ്..കല്യാണത്തിന് വിളിക്കാന്‍ പറ്റിയില്ല..എന്തായാലും നംബര്‍ കിട്ടിയല്ലോ..ഞാന്‍ വിളിക്കുന്നുണ്ട്."

ആ ക്ലീന്‍ ഷേവ് ചെയ്ത കോപ്പന്‍ ഷേക്ഹാണ്ടിന് കൈനീട്ടി.കൈ കൊടുത്തു ഞാന്‍ നോക്കി നില്‍ക്കവേ അവള്‍ കാറില്‍ കയറി പോയി..ഞാന്‍ തിരിച്ചു ചെയറിലിരിക്കവേ ബള്‍ബ് ഊരുകയായിരുന്ന ബോസ്സ് പറഞ്ഞു:

"ഞാന്‍ രാവിലെ പറയാന്‍ വന്നതല്ലേ..ഇവളുടെ കല്യാണത്തിന്  ഞാനാ പന്തലിട്ടത്.."

അവനെയൊന്ന് തറപ്പിച്ചു നോക്കി  ഞാന്‍ ഫോണ്‍ കയ്യിലെടുത്തു ..വര്‍ഷ മോള്‍- - ഡിലീറ്റ്- യസ്..    





                                               

Tuesday 7 August 2012

അവസാനത്തെ ആളികത്തലുകള്‍ ..


എന്‍ജിനിയറിങ് പഠിക്കണം പഠിക്കണം എന്നെ മോഹവുമായി ചെന്നു കയറിയത് ഒരു പുലിമടയില്‍....,...പ്ലസ് ടൂവിന് പഠിക്കുമ്പോള്‍ മാത്ത്സ് മണ്ടയില്‍ കുത്തി നിറയ്ക്കാന്‍ വന്ന ഷീജ ടീച്ചര്‍ പറഞ്ഞ ആ വാക്കുകള്‍ മനസ്സിലോര്‍ത്ത് കൊണ്ട് കോളേജിന്‍റെ പതിനെട്ടില്‍ പന്ത്രണ്ട് കുറവുള്ള പടികള്‍ ഞാന്‍ നടന്നു കയറി..

"നീയൊന്നും ഒരിക്കലും നന്നാവില്ലടാ.."

ആദ്യ ദിവസം തന്നെ ക്ലാസ്സിലേക്കുള്ള വഴി ചോദിക്കാന്‍ ചെന്നത് ഫൈനല്‍ ഇയര്‍സിന്‍റടുത്ത്..ഹണ്ടെര്‍സ് ബാറിന്‍റെ ഗെയ്റ്റ് മനസ്സില്‍ ധ്യാനിച്ചു കുപ്പി      വാങ്ങാന്‍ ഒരു 100 ദക്ഷിണ വെക്കാന്‍ പറഞ്ഞു.. മലയടിവാരത്തില്‍ നിന്നും ഓട്ടോ വിളിച്ചു കോളേജില്‍ വന്ന ഊരുതെണ്ടിയുടെ ജീന്‍സിന്‍റെ കീശയില്‍  എന്തുണ്ടാവാന്‍....,..യാതൊരുവിധ ഉളുപ്പില്ലാതെ അവരുടെ മുഖത്ത് നോക്കി പറഞ്ഞു...

"ഇന്ന്‍ കടം..നാളെ റൊക്കം.."

ആദ്യ ക്ലാസ്സ്  കഴിഞ്ഞപ്പോള്‍ തന്നെ മനസ്സിലായി.. നല്ല എട്ടിന്‍റെ പണി പാലും വെള്ളത്തില്‍ കിട്ടിയിരിക്കുന്നു..നോക്കെത്താ ദൂരത്തായി പരന്ന്‍ കിടക്കുന്ന സെമെസ്ടറുകള്‍..,അടുക്കളചെമ്പിലെ അരിമണികള്‍ പോലെ ഒരു നൂറു വിഷയങ്ങള്‍.., ഉപ്പിലിട്ട നെല്ലിക്ക പോലെ അസ്സൈന്‍മെന്‍റ്സ്...ഇതൊന്നും പോരാത്തതിന് എരിവുള്ള നല്ല കാന്താരി മുളക് പോലെ ഇന്‍റ്റേണല്‍ മാര്‍ക്കും.

പുട്ടിന് പീര പോലെ സെമ്മിന്‍റെ ഇടയില്‍ വരുന്ന സീരീസ് എക്സാമുകള്‍.. എന്നും ഒരു ഹരമായിരുന്നു..കുളിച്ച് കുറിയും തൊട്ട് തലേന്ന്‍ കണ്ട ഇംഗ്ലിഷ് പടത്തിലെ നായികയെ മനസ്സില്‍ ധ്യാനിച്ചു ക്വസ്റ്റിയന്‍ പേപ്പറിന്‍റെ വിഷയമെതെന്ന് പോലും നോക്കാതെ ഒറ്റ എഴുത്ത്. അര മണിക്കൂറിനുള്ളില്‍ പേപ്പറും മടക്കി ടീച്ചറുടെ കയ്യില്‍ കൊടുത്ത് മടങ്ങുംബോള്‍ ആ മുഖത്ത് വിടരുന്ന അതിശയഭാവം അവര്‍ണ്ണനീയം തന്നെ..സമയം കഴിഞ്ഞിട്ടും എഴുത്തു തുടരുന്നവന്‍റെയും അഡീഷണല്‍ ഷീറ്റ് വാങ്ങി രാമായണം രണ്ടാം വാല്യം എഴുതുന്നവന്‍റെയും തന്തക്ക് വിളിച്ചു കൊണ്ട് എക്സാം ഹാളിന്‍റെ പുറത്തുള്ള ആ കാത്തു നില്പ് ഒരു രസമായിരുന്നു..

ആദ്യ വര്‍ഷത്തെ യൂണിവേഴ്സിറ്റി റിസല്‍റ്റ് വന്നപ്പോള്‍ 3 സപ്പ്ളി..പൈസയോന്നും നോക്കിയില്ല.. ജനസേവനകേന്ദ്രത്തില്‍ ചലാനടച്ച് വിട്ടു.. ദി ഗ്രേറ്റ് കാലിക്കറ്റ് യൂണിവേസിറ്റിയിലേക്ക്..ചെന്നപ്പോള്‍ ഒരു പൂരത്തിനുള്ള ആളുകള്‍....,.. ശ്വാസം നേരെ വീണു.. സപ്പ്ളിക്കുള്ള ആപ്ലികേഷന്‍ ഇടുന്ന ആമാട പെട്ടി നിറഞ്ഞു തുളുംബിയിരുന്നു..വാതില്‍ക്കല്‍ കാവല്‍ നില്ക്കുന്ന സെക്യൂരിറ്റിയുടെ കാല് തൊട്ട് തലയില്‍ വച്ച് ആപ്ലികേഷന്‍  ആമാട പെട്ടിയിലേക്ക് തിരുകി ഞാന്‍ തിരിച്ചു നടന്നു..

നാലാം സെമെസ്ടെറിന്റെ റെഗുലര്‍ എക്സാമിന്‍റെ കൂടെ ഫസ്റ്റ് ഇയറിന്റെ സപ്പ്ളി വന്നപ്പോള്‍ മരിച്ചു പോയവന്റെ പേരില്‍ BSNL ബില്ല് വന്ന പോലെ ഒരു നില്‍പ്പ്.. ഭഗവത്യേ കാത്തോളണേ എന്നു വിളിച്ചു ഒരൊറ്റ എഴുത്താ..റിസല്‍റ്റ് വന്നപ്പോ എന്താ ഞമ്മള്‍ ഫുള്‍ പാസ്സ്..അപ്പോ തന്നെ കൂടെയുള്ള തെണ്ടികള്‍ എന്നെ വിളിച്ചു ഒരവാര്‍ഡ് തന്നു.. പുറം പൊളിയുന്ന നല്ല തല്ല്..

വരാന്‍ പോകുന്ന സപ്പ്ളികള്‍ എണ്ണി പറയവെ പലരും എന്നെ കൈ വിട്ടു.മക്കളെ ഒരിക്കലും സപ്പ്ളികള്‍ ഒറ്റക്ക് എഴുതി തീര്‍ക്കരുത് ..ബാങ്ക് ലോണ്‍ പോലെ സാവധാനം സാവധാനം തീര്‍ക്കണം..അതാണ് നിങ്ങളുടെ സമാധാനത്തിനും കൂട്ടുകാരുടെ സന്തോഷത്തിനും നല്ലത്.എന്തായാലും വരുന്ന റിസല്‍ടുകളില്‍ സപ്പ്ളിയുടെ  എണ്ണത്തില്‍ അവരെ മറികടക്കും എന്ന പ്രതീക്ഷ എനിക്കുണ്ടായിരുന്നു..

ജൂനിയര്‍സിനെ റാഗ് ചെയ്യാമോ എന്നുള്ള  വെല്ലുവിളിക്ക് ഫസ്റ്റ് ഇയറിന്‍റെ ക്ലാസ്സിന് മുന്നില്‍ പോയതും പെണ്ണിനെ വിളിച്ചതും നാളത്തേക്കു ലവ് ലെറ്റര്‍ എഴുതി വരാന്‍ പറഞ്ഞതും നല്ലോരോര്‍മ മാത്രം..എഴുതാന്‍ പറ്റില്ല എന്നു പറഞ്ഞപ്പോള്‍ അവളോടു പറഞ്ഞ നല്ല ചില ഡയലോഗുകള്‍ എന്നും  ഓര്‍ക്കാന്‍ രസമുള്ളതായിരുന്നു..

"മോളു ഈ കാലികറ്റ് യൂണിവേസിറ്റി, കാലിക്കറ്റ് യൂണിവേസിറ്റി എന്നു കേട്ടിറ്റുണ്ടോ? ഇപ്പോ യൂണിവേസിറ്റി ഓഫ് കാലിക്കറ്റ് എന്നും പറയും..അവിടുത്തെ ഡിഗ്രീസ് ,ബിരുദങ്ങള്‍ ലോക ചൊറയാണ്..  റീവാലുവേഷനും    കണ്ഡോണേഷനും  സപ്പ്ളിയും കൂട്ടതോല്‍വിയും ഒക്കെയുള്ള കാലിക്കറ്റ് യൂണിവേസിറ്റിയിലെ ബി.ടെക്ക് ഒറ്റ സപ്പ്ളി ബാക്കി വെക്കാതെ  ഏട്ടന്‍ എഴുത്തിയെടുത്തിടുണ്ട് .. ഒറ്റ സപ്പ്ളി ബാക്കി വെക്കാതെ ...
ആ എന്നെ സംഭന്ധിച്ചിടത്തോളം കുട്ടീടെ കയ്യില്‍ നിന്ന്‍ ഒരു ലവ് ലെറ്റര്‍ എഴുതി വാങ്ങുക എന്നുള്ളത് പൂ പറിക്കുന്നത് പോലെ ഈസീ ആയ ഒരു കാര്യം ആണ്. ഇതിന് വേണ്ടി എന്നെ ഇനിയും ഇങ്ങോട്ട് നടത്തിക്കരുത് പ്ലീസ്... "

പിറ്റേന്ന് അവള്‍ ലവ് ലെറ്റര്‍ കൊണ്ട് തന്നതും ഇംഗ്ലിഷ് ആയത് കൊണ്ട് മനസ്സിലാവാഞ്ഞതും മറ്റൊരു കഥ..കഥകളൊക്കെ അവസാനിക്കാറായിരിക്കുന്നു .. എന്തിനും ഒരവസാനമുണ്ടല്ലോ അല്ലേ..      

                       





         

Saturday 4 August 2012

ഷാപ്പിലേക്കുള്ള വഴി..


വീടിന്‍റെ പടിക്കലിരുന്നു ലേയ്സ്ന്‍റെ പാക്കറ്റ് പൊട്ടിച്ച് ഒരു ഗ്ലാസ്സ് പച്ചവെള്ളം    കൂട്ടി കഴിക്കുംബോളാണ് മുന്നിലെ റോഡില്‍ കൂടെ നടന്നു പോകുന്ന ആ പെങ്കുട്ടിയെ ഞാന്‍ കണ്ടത്.പത്തിലൊരു എട്ട്..മനസ്സിലെ പ്രോഗ്രെസ് കാര്‍ഡില്‍ ഞാന്‍ മാര്‍ക്ക് എന്‍റര്‍ ചെയ്തു കഴിഞ്ഞിരുന്നു.പിന്നീട് എവിടെയെങ്കിലും വച്ച് കാണാം എന്ന പ്രതീക്ഷയോടെ ഞാന്‍ അടുത്ത ചിപ്സിനായി പാക്കറ്റില്‍   കയ്യിട്ടു..കാലി..ഇത് കണ്ട് ഗ്ലാസ്സിലിരുന്നു എന്നെ കളിയാക്കി ചിരിച്ച  വെള്ളത്തെ ഞാന്‍ ഒറ്റ വലിക്ക് അകത്താക്കി..പ്രതികാരം ചെയ്തപ്പോ എന്താ  ഒരു സമാധാനം.

ആരോടെങ്കിലും കത്തി വെക്കാമല്ലോ എന്നു കരുതി റോഡിലേക്കിറങ്ങി.ആദ്യം കണ്ടത് കള്ളുഷാപ്പില്‍ നിന്ന്‍  അടിച്ചു പിംബിരിയായി വരുന്ന സോമേട്ടനെയാണ്.. പാണ്ടി ലോറിയുടെ ബോനെറ്റിന് മുകളിലുള്ള ആ പേര് അറിയാത്ത സാധനം ആടി കളിക്കുന്നത് പോലെയുണ്ടായിരുന്നു സോമേട്ടന്‍റെ നടത്തം. ഒരു കാറ്റടിച്ചാല്‍ തൊട്ടടുത്തുള്ള തോട്ടില്‍ ലാന്‍ഡ് ചെയ്യാനുള്ള   എല്ലാ ചാന്‍സും സോമേട്ടന്‍റെ ആ നടത്തത്തിനുണ്ടായിരുന്നു.അവസാനം എന്‍റടുത്തെത്തി ഒരു ചോദ്യം:

"മോനേ ഈ കള്ളുഷാപ്പിലേക്കുള്ള വഴി ഏതാ?"

ബെസ്റ്റ്..കള്ളുഷാപ്പിന്ന് കുപ്പി കാലിയാക്കി ഇറങ്ങിട്ടെ ഉള്ളൂ ബോസ്സ്.. സോമേട്ടന്‍റെ വീട്ടുകാരെ ഓര്‍ത്തപ്പോള്‍ വീണ്ടും അയാളെ കള്ളുഷാപ്പിലേക്ക് വിടുന്നത് ശരിയല്ല എന്നു തോന്നിപ്പോയി.അതോണ്ട് വഴി ഞാന്‍ പറഞ്ഞു കൊടുത്തു.

"നേരെ പോയിട്ട് ആ കാണുന്ന പീടികെന്‍റെ ഇടത്തു ഭാഗത്ത് കൂടെ കട്ട് ചെയ്താ ഒരു ടാറിടാത്ത റോഡ് കാണാം..ആ റോഡിന് നേരെ പോയാ ഒരു വെള്ള പൂശിയ വീടുണ്ട്..അവ്ടെ ചോദിച്ചാ മതി.."

ആ വെള്ള പൂശിയ വീട്ടില്‍ വഴി ചോദിച്ചാ പിന്നെ സോമേട്ടന്‍ അന്ന്‍ വെളിച്ചം കാണില്ല എന്നെനിക്കുറപ്പായിരുന്നു..കാരണം അത് സോമേട്ടന്‍റെ തന്നെ വീടായിരുന്നു.എന്തായാലും എന്നെ വിശ്വസിച്ചു മൂപ്പര് ആ വഴിക്കു പോയി.. വേറെയാരെയും കാണാതോണ്ട് ഞാന്‍ തിരിച്ചു വീട്ടിലേക്ക് നടന്നു..പത്രം വായിക്കുന്ന പതിവില്ലാതോണ്ട് അന്നത്തെ വാര്‍ത്തയൊന്നും ഞാന്‍ അറിഞ്ഞിരുന്നില്ല..അമ്മ പറഞ്ഞപ്പോള്‍ ആണ് സ: ടി.പി. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടത് ഞാന്‍ അറിഞ്ഞത്..അപ്പോള്‍ തന്നെ ടി.വി. ഓണാക്കി ഞാന്‍ വാര്‍ത്തയ്ക്കായി ചാനെലുകള്‍ തിരഞ്ഞു.

സൂര്യ: സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

ഏഷ്യാനെറ്റ്: സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

അമൃത : സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

കൈരളി: കുക്കറി ഷോ: വെളുത്തുള്ളി അച്ചാര്‍ ഉണ്ടാക്കുന്ന വിധം.

ഏഷ്യാനെറ്റ് ന്യൂസ് : സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

മനോരമ ന്യൂസ്:  സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

ഇന്‍ഡ്യവിഷന്‍ : സ: ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടു.

കൈരളി പീപ്പള്‍ : ഒബാമയുടെ നയങ്ങള്‍ക്കെതിരായി പോസ്റ്റ് ഓഫീസ് ഉപരോധം.

രാഷ്ട്രീയത്തില്‍ താല്പര്യം കുറവായത് കൊണ്ട് ടി.വി ഓഫ് ചെയ്തു.വീണ്ടും റോഡിലേക്കിറങ്ങി. അതാ സോമേട്ടന്‍ വീണ്ടും തിരിച്ചു വരുന്നു. ഈശ്വരാ ഇയാള്‍ വീട്ടിലെത്തിയില്ലെ? പറഞ്ഞു കൊടുത്ത വഴിയൊക്കെ കറക്ടണല്ലോ!വീണ്ടും എന്‍റടുത്തെത്തി..

"മോനേ.. ഈ ഷാപ്പിലേക്കുള്ള വഴി.."

വീണ്ടും അതേ ഉത്തരം ഞാന്‍ കൊടുത്തു.

"നേരെ പോയിട്ട് ആ കാണുന്ന പീടികെന്‍റെ ഇടത്തു ഭാഗത്ത് കൂടെ കട്ട് ചെയ്താ ഒരു ടാറിടാത്ത റോഡ് കാണാം..ആ റോഡിന് നേരെ പോയാ ഒരു വെള്ള പൂശിയ വീടുണ്ട്..അവ്ടെ ചോദിച്ചാ മതി.."

"ഫാ ..നായിന്‍റെ മോനേ, അപ്പോ ഇയ്യാണ് നേരത്തെ ന്നെ വീട്ടിലേക്ക് പറഞ്ഞയച്ചത് ലെ.."

ആഹാ..കിട്ടേണ്ടത് കിട്ടിയപ്പോള്‍ തോന്നേണ്ടത് തോന്നി.പിന്നെയും എന്തൊക്കെയോ മുഴുത്ത തെറി പദങ്ങള്‍ വിളിച്ചു സോമേട്ടന്‍ നടന്നു നീങ്ങി. രാവിലെ കണ്ട പെണ്‍കുട്ടി എവിടുന്നോ പൊട്ടി മുളച്ചു വരുന്നത് ഞാന്‍ കണ്ടു..ഈശ്വരാ ഇമേജ് പോയോ? എയ് ഇല്ല..ഞാന്‍ തിരിച്ചു നടന്നു.

വീട്ടിലെത്തിയപ്പോള്‍ അമ്മ:

"ചോറ് വിളംബിട്ടുണ്ട്.. വന്ന്‍ കഴിക്ക്.."

" വേണ്ടമ്മേ.. വയറു നിറഞ്ഞു.."

പിറ്റേന്ന്‍..,..

രാവിലെ 7 മണിക്ക് എഴുന്നേറ്റ് 7.30ക്ക്  കോളേജില്‍ പോകുന്ന എന്‍റെ പതിവ് പരിപാടി അന്നും മുറ തെറ്റാതെ നടന്നു. എന്‍ജിനിയറിങ് കോളേജിലേക്ക് യൂണിഫോം ഇട്ടു പോകുന്നത് എനിക്ക് ഇഷ്ടമേ അല്ലായിരുന്നു. ടൂഷ്യന് പോകുന്ന കുട്ടികളും ഞാനും ഒരു പോലെ..എന്തോ ഒരു സ്പെല്ലിങ് മിസ്റ്റേക്ക് എനിക് തോന്നിയിരുന്നു..അപ്പോളാണ് നമ്മുടെ നായിക ബസ് സ്റ്റോപ്പിലേക്ക് വന്നത്..അവളും യൂണിഫോര്‍മില്‍ തന്നെ.."നഴ്സിങ് ?", "എന്‍ജിനിയറിങ്?"..അറിയാവുന്ന പഠിത്തത്തിന്റെ പേരൊക്കെ മനസ്സില്‍ പരാതി നോക്കി. പിന്നെ നേരിട്ട് ചോദിച്ചു അറിയാന്‍ തീരുമാനിച്ചു..

അതിനു മുന്പെ അവള്‍ വെടി പൊട്ടിച്ചു.

"സമയം എത്രായി?"

ഈശ്വരാ..എനിക്ക് വാച്ചില്ലല്ലോ എന്ന കാര്യം ഞാന്‍ അപ്പോളാണ് ഓര്‍ക്കുന്നത്.. കീശയിലേ മൊബൈല്‍ ഫോണ്‍ തപ്പി നോക്കിയപ്പോള്‍ അതും എടുക്കാന്‍ മറന്നു പോയിരുന്നു. ഒരുമാതിരി ഹര്‍ത്താലും ഒന്നാം തീയ്യതിയും അടുപ്പിച്ചടുപ്പിച്ച് വന്നപ്പോളുള്ള കുടിയന്‍റെ അവസ്ഥ.

"സോറി..വാച്ചില്ല.."

അവള്‍ വിടാന്‍ ഭാവമില്ലായിരുന്നു.

"ഫോണില്‍ നോക്കി കൂടെ?"

"ഫോണ്‍ എടുക്കാന്‍ വിട്ടു പോയി."

ഒരു പുച്ഛത്തോടെ അവള്‍ എന്നെ നോക്കുന്നത് ഞാനറിഞ്ഞു.

"എന്തിനാ പഠിക്കുന്നത്?"

ദേ ഈ പെണ്ണ്‍ പിന്നേം ചൊറിയാന്‍ വരുന്നു..എന്തിനാ പഠിക്കുന്നത് എന്ന ചോദ്യത്തിന് വേറെന്തൊക്കെയോ അര്‍ഥങ്ങളുള്ളതായി എനിക്ക് തോന്നി..

"എന്‍ജിനിയറിങ്.."

വീണ്ടും ആ പുച്ഛഭാവം..

ഈശ്വരാ അവളുടെ അടുത്ത ചോദ്യത്തിന് മുന്നേ ബസ്സ് വരണേ എന്ന്‍ ഞാന്‍ പ്രാര്‍ഥിച്ചു..ഹാവൂ..അതാ ഒരു ബസു വരുന്നു..കേറുന്നതിന് മുന്പ് ഞാന്‍ അവളോടു ചോദിച്ചു..

"താന്‍ എന്താ പഠിക്കുന്നത്.."

"പ്ലസ് ടൂ കമ്പ്യൂട്ടര്‍ സയന്‍സ് "

അതും പറഞ്ഞു അവള്‍ ആ ബസ്സില്‍ കയറി പോയി. ഒരു പ്ലസ് ടൂ ക്കാരിയാണോ ദൈവമേ എന്നെ ഇങ്ങനെ ആസ്സാക്കി പോയത് എന്നോര്‍ത്തു ഞാന്‍ നില്‍ക്കവേ ബസ്സ് നീങ്ങി തുടങ്ങി..ഇന്നിനി കോളേജില്‍ പോവണ്ട ..ഞാന്‍ തിരിച്ചു വീട്ടിലേക്കും നീങ്ങി..അപ്പോഴും നമ്മുടെ സോമേട്ടന്‍ ഷാപ്പിലേക്കുള്ള വഴിയറിയാതെ തിരിഞ്ഞു കളിക്കുന്നുണ്ടായിരുന്നു..ഇത്തവണ ഞാന്‍ അയാളെ പറ്റിച്ചില്ല..കൈ പിടിച്ചു ഷാപ്പിന്റെ പടിക്കല്‍ ആക്കികൊടുത്ത്  തിരിച്ചു വരുമ്പോള്‍ മനസ്സിലെ തിരമാലകള്‍ അടങ്ങി തുടങ്ങിയിരുന്നു..  




           
   
   

             

Thursday 2 August 2012

ഉക്കുണ്ണി നായര്‍ റീലോടെഡ്..


അയാളുടെ കണ്ണുകള്‍ കറുത്തതായിരുന്നില്ല..പക്ഷേ ചെവിയില്‍ നിന്ന്‍ പുറത്തേക്  വളര്‍ന്നു നില്‍ക്കുന്ന പൂടയും കട്ടി മീശയും പഴയ മോറിസ് മൈനര്‍ കാറിന്‍റെ ഫ്രണ്ട് ലൈറ്റിന്‍റെ കൂടിനെ ഓര്‍മിപ്പിക്കുന്ന ഫ്രേമുള്ള ഒരു കറുത്ത കണ്ണടയും..ശ്രീ.മുരുകന്‍ കാട്ടാക്കടയുടെ കണ്ണടയ്ക്ക് പോലും ഇത്ര ലുക് കാണില്ല..അയാളെ കാണുബോള്‍ എനിക്കു ഓര്‍മ വന്നത് പണ്ട് പേര്   പറയാന്‍ പറ്റാത്ത  ഒരു  ലൈബ്രറിയിലെ ചിതലരിക്കുന്ന ബെഞ്ചിലിരുന്ന് വായിച്ച "ഉക്കുണ്ണി നായര്‍""," എന്ന നോവലാണ്..

അതിരാവിലെ തന്നെ തന്‍റെ കാലന്‍ കുടയും തൂക്കി ഏതോ ഗുദാമില്‍ കിടക്കുന്ന തന്‍റെ പറമ്പ് സന്ദര്‍ശിക്കുന്നത് നമ്മുടെ ഈ ഉക്കുണ്ണി നായരുടെ ഒരു മൃഗയാ വിനോദമായിരുന്നു..കഷ്ടകാലം എന്നല്ലാതെ എന്തു പറയാനാ, അയാളുടെ ഗുദാമിലെ പറമ്പ് ഇലേക്കുള്ള നാഷനല്‍ ഹൈവേ എന്‍റെ വീടിന്‍റെ  മുന്നില്‍ കൂടെയാണ്..അയാള്‍ എന്തിനെ നോക്കി ഡയലോഗ് അടിക്കുന്നോ, അതിനൊക്കെ എന്തെങ്കിലും കേടുപാടുകള്‍ സംഭവിക്കുകയോ പൊളിയുകയോ ചെയ്യും എന്നുള്ളത് നാട്ടില്‍ എല്ലാവര്‍ക്കും അറിവുള്ള കാര്യമായിരുന്നു.നമ്മുടെ ഉക്കുണ്ണി നായര്‍ക്കും ഈ കാര്യം ബോധ്യമുള്ളതിനാല്‍ പരമാവധി തന്‍റെ നാവ് വായിലിട്ട് വെക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും എന്തെങ്കിലും കണ്ടാല്‍ ചാത്തന്‍ കൂടിയത് പോലെ നാവ് പുറത്തിറങ്ങി വന്നു രണ്ട് വര്‍ത്തമാനം പറഞ്ഞു ഉള്ളില്‍ കയറിയിരിക്കും. അച്ഛന്‍ കാഴ്ചകള്‍ കാണുന്നത് കുറയ്ക്കാന്‍ വേണ്ടി മക്കള്‍ പവര്‍ കുറഞ്ഞ ഒരു കണ്ണട വാങ്ങി കൊടുത്തതും ഒരിക്കല്‍ അതും വച്ച് ട്രിപ് നടത്തുംബോള് വഴിയരികിലെ തോട്ടില്‍ വീണു പോയതും അതോട് കൂടി മോറിസ് മൈനര്‍ കണ്ണടയിലേക്ക് റിവേര്‍ട് ചെയ്തതും ചരിത്രം..

നാട്ടില്‍ ആദ്യമായിട്ട് ഒരു പച്ചകറി പീടിക തുറന്ന അന്ന്‍....,..പീടികയില്‍ നല്ല തിരക്കും..രാത്രി കച്ചോടം നടത്താന്‍ വേണ്ടി 250 രൂപയുടെ ഒരു പുത്തന്‍ സി.എഫ്.എല്‍. ബള്‍ബ് ഹോള്‍ഡെറില്‍ പിടിപ്പിക്കുകയായിരുന്നു ഷാജിയേട്ടന്‍..,..അപ്പോളാണ് നമ്മുടെ ഉക്കുണ്ണി നായര്‍ ആ വഴിക്കു വന്നത്.

"എന്താ ഷാജിയെ ഇത്?"

ആ ശബ്ദം കേട്ടപ്പോള്‍ തന്നെ ഷാജിയേട്ടന്‍ ഡെസ്പ്പായി..കഥ കഴിഞ്ഞു.ഇന്നിവിടെ ഏതെങ്കിലുമൊക്കെ നടക്കും..

"ഒന്നുല്യ ഏട്ടാ.. കണ്ണു കാണാന്‍ ഒരു ബള്‍ബ് ഇടാ.."

"എ? കണ്ണ്‍ കാണാന്‍ ഒരു കണ്ണട വാങ്ങി ഇട്ടാ പോരെഡോ? ആയിനേന്തിനാ ബള്‍ബ് ? ഹഹഹ .."

വേറെയാരും ചിരിച്ചില്ല..കാരണം അവരോരോ പേരും ഉക്കുണ്ണി നായരുടെ അടുത്ത വെടി ആര്‍ക്ക് നേരെയാണെന്ന് ആലോചിച്ചു തല പുകയ്ക്കുകയായിരുന്നു.

"മോനേ ആ സ്വിച്ച് ഒന്ന്‍ ഇട്.." , ഷാജിയേട്ടന്‍ എന്നോടു പറഞ്ഞു.

ഞാന്‍ സ്വിച്ചിട്ടു .ലൈറ്റ് കത്തി..

"250 ഉറുപ്പികക്കുള്ള വെളിച്ചണ്ട് ലെ?"

"ഓ ഉണ്ട്.."

അടുത്തത് ഉക്കുണ്ണി നായരുടെ ടേണ്‍ ആയിരുന്നു..

"ഹായി എന്താ വെളിച്ചം..ഷാജ്യേ.. ഇതിനെന്താണ്ടോ അമ്പിളിമാമനെക്കാളും തിളക്കം? ഒരു മാതിരി ഭഗവതിക്കാവില്‍ ഉല്‍സവം നടക്കുന്ന പോലുണ്ട്.."

അത് പറഞ്ഞു കഴിഞ്ഞതും ബള്‍ബ് കെട്ടു..ഷാജിയേട്ടന്‍ പിന്നെ അതെടുത്ത് പരിശോധിക്കാനൊന്നും നിന്നില്ല..ഊരി വലിച്ചെറിഞ്ഞു..പിന്നെ അന്ന് രാത്രി മുഴുവന്‍ കച്ചോടം നടത്തിയത് മെഴുക് തിരി വെട്ടത്തിലാണ്..

പിന്നീടൊരിക്കല്‍ വോള്‍ട്ടേജ് ക്ഷാമത്തിന്‍റെ പേരില്‍ കെ.എസ്.ഈ.ബി ക്കാര്‍ നാട്ടില്‍ ഒരു ട്രാന്‍സ്ഫോര്‍മര്‍ സ്ഥാപിച്ചു..നല്ല പുതിയ ചായം പൂശിയ ഒരു ഒന്നോന്നൊര ട്രാന്‍സ്ഫോര്‍മര്‍..,.സ്ഥാപിക്കുന്ന ദിവസം നമ്മുടെ ഉക്കുണ്ണി നായര്‍ സ്ഥലത്തിലായിരുന്നു.. ഏതോ ഒരു മഹാപാപിയുടെ കല്യാണം കൂടാന്‍ ഗുരുവായൂര്‍ വരെ പോയതായിരുന്നെന്ന് ഞാന്‍ പിന്നീടറിഞ്ഞു.ഈശ്വരാ ബള്‍ബ് അടിച്ച കേസ് പോലെയാവോ? കല്യാണം കഴിക്കാന്‍ പോകുന്നവനെക്കാളും ടെന്‍ഷന്‍ എനിക്കായിരുന്നു..സി.എഫ്.എല്‍ അങ്ങാടീല്‍ പോയാ മാറ്റി വാങ്ങാം..പക്ഷേ..എന്തായാലും മൂപ്പര്  സ്ഥലത്തിലാഞത് കൊണ്ട് ട്രാന്‍സ്ഫോര്‍മറിന് ജനിച്ച അന്ന് തന്നെ അകാല ചരമം പൂകേണ്ടി വന്നില്ല..

കല്യാണം കഴിഞ്ഞു ഉക്കുണ്ണി നായര്‍ തിരിച്ചു വീട്ടിലെത്തി..കൂടെ ഒരു പുതിയൊരു കഥയും .. കല്യാണം കഴിഞ്ഞു (താലി കെട്ടുമ്പോള്‍ ഉക്കുണ്ണി നായര്‍ അവിടെ ഇല്ലായിരുന്നു എന്നു തോന്നുന്നു..!) ഭക്ഷ്ണം കഴിച്ചു കല്യാണ സംഘം തിരിച്ചു ആനകോട്ടയ്ക്ക് അടുത്തുള്ള ലോഡ്ജ് ലേക്ക്  നടക്കുമ്പോള്‍ ഏതോ ആനയെ കണ്ട് ഉക്കുണ്ണി നായര്‍ പറഞ്ഞത്രേ:

"എന്താ കറുപ്പ്.. ക്വോറിയില്‍ കരിങ്കല്ല് കൂടിയിട്ട പോലെയല്ലേ കെടത്തം.."

ആന ഇടഞ്ഞുന്നോ എല്ലാവരെയും ഓടിച്ചെന്നോ ഒക്കെ ആരോ പറയുന്നത് കെട്ടു..മനസ്സില്‍ കരുതി ചെക്കനെം പെണ്ണിനെം ആന കുത്താഞ്ഞത് മഹാഭാഗ്യം..

 ട്രാന്‍സ്ഫോര്‍മറിന്റെ കഥയിലേക്ക് തിരിച്ചു വരാം..പതിവ് പോലെ ഉക്കുണ്ണി നായര്‍ തന്‍റെ ഗുദാമിലേക്കുള്ള യാത്രയില്‍ റോഡരുകിലെ ആ പുതിയ താമസക്കാരനെ കണ്ടു. "ട്രാന്‍സ്ഫോര്‍മര്‍..".,". പോകുന്ന വഴിക്കു ഷാജിയേട്ടന്‍റെ പീടികയില്‍ പിന്നെയും കയറി..പീടികയില്‍ പുതിയ സാധനമൊന്നും ഇല്ലാതോണ്ട് ആത്മവിശ്വാസത്തോടെ ഷാജിയേട്ടന്‍ ഉക്കുണ്ണി നായരെ സ്വാഗതം ചെയ്തു..

"എന്താ ഷാജ്യേ അത്.."

"ട്രാന്‍സ്ഫോര്‍മറാ ഏട്ടാ"

"അതെയോ? ഞാന്‍ അയിന്‍റടുത്ത് പോയി നിന്നപ്പോണ്ട് അതിങ്ങനെ മൂളുന്നു..നോക്കിയപ്പോ എന്താ ഒരു ചെറിയ ഡെപ്പീല് കല്‍കണ്ടം പോലെ കുറെ സാധനവും..ഞാന്‍ വിചാരിച്ചു സര്ക്കാര് ഇനിപ്പോ റോഡ് സൈഡില്‍ തേനീച്ച വളര്‍ത്തലും തൊടങ്ങിയോന്ന്‍.. ,ഏത്?...ഹഹഹഹ.."

കുറച്ചു നേരത്തേക്ക് നിശബ്ദമായിരുന്നു ചുറ്റുപാടും..പെട്ടെന്ന്‍ ഓരൊച്ച  കേട്ടു ... ട്ഠോ..

ഷാജിയേട്ടന്‍ പെട്ടെന്ന്‍ നോക്കിയത് തന്‍റെ പീടികക്കുളിലേക്കായിരുന്നു ..സ്വാഭാവികം .."റിഫ്ലെക്സ് ആക്ഷന്‍..","

പക്ഷേ പൊട്ടിയത് അതോന്നുമായിരുന്നില്ല..ട്രാന്‍സ്ഫോര്‍മറായിരുന്നു...പുതുതായി ചായം പൂശിയ ട്രാന്‍സ്ഫോര്‍മര്‍ ഉരുകി പോയിയിരുന്നു..ആരോ തീ വെച്ചു നശിപ്പിച്ച തേനീച്ച കൂട് പോലെ ആ ട്രാന്‍സ്ഫോര്‍മര്‍ ഒരു ലോറിയില്‍ കയറ്റി കൊണ്ട് പോവുന്നത് കണ്ടപ്പോള്‍ ഞാന്‍ ഭീതിയോടെ എന്‍റെ വീടിനെ ഒന്ന്‍ നോക്കി..ആ കരിഞ്ഞ ട്രാന്‍സ്ഫോര്‍മര്‍ എന്‍റെ വീടിനെ നോക്കി പറയുന്നത് ഞാന്‍ കേട്ടു.."ഇന്ന്‍ ഞാന്‍ നാളെ നീ .."!!                                              

Wednesday 1 August 2012

ക്യാമറയും കുളവും..


"ചൈനക്ക് 4 സ്വര്‍ണ്ണം , ഇന്ത്യക്ക് നിരാശ."

രാവിലെ മാതൃഭൂമി എടുത്തു മറിച്ചു നോക്കിയപ്പോള്‍ ആദ്യം കണ്ട വാര്‍ത്ത ഇതായിരുന്നു.അപ്പോള്‍ ചിന്തിച്ചു ഈ നിരാശ ഒരു മെഡലായിട്ട് കണക്കാക്കിയിരുന്നേല്‍ ഇന്ത്യ എന്നേ ഒളിമ്പിക്സ് ഇല്‍ ഒന്നാമതത്തെത്തിയേനെ.. പിന്നെ പാകിസ്താനും നിരാശ മാത്രം വാങ്ങി കൂട്ടുന്നത് കൊണ്ട് മാത്രം പ്രശ്നമില്ല..എവിടെയോ കണ്ടു മറന്ന ഒരു തമാശ അപ്പോള്‍ എനിക്കു ഓര്‍മ വന്നു..

"ഇന്ത്യക്ക് ഒളിമ്പിക്സില്‍ സ്വര്‍ണ്ണം, 400 മീറ്റര്‍ ഓടുന്നതിനിടയില്‍ ചൈനക്കാരിയുടെ അരഞ്ഞാണം ഊരി വീണത് ലഭിച്ചതോടെയാണ് ഇന്ത്യക്ക് ഈ വര്‍ഷത്തെ ആദ്യ  സ്വര്‍ണ്ണം കരസ്ഥമാക്കാനായത്.."

ഇനി മല്‍സരങ്ങളില്‍ ശ്രദ്ധിക്കുന്നതിന് പകരം ഇങ്ങനെ മുന്നില്‍ ഓടുന്നവരില്‍ നിന്നും എന്തെങ്കിലും ഊരി വീഴുന്നത് പെറുക്കിയെടുക്കാന്‍ നിന്നാല്‍ ഇന്ത്യ ഒളിമ്പിക്സില്‍ ചീറും..


അടുത്ത വാര്‍ത്ത: "മാര്‍ച്ച് പാസ്റ്റ് സംഘത്തോടൊപ്പം അജ്ഞാത യുവതി.."

കളര്‍ ഫോട്ടോ ഉള്ളത് കൊണ്ട് വായിക്കാന്‍ ഒരു രസമുണ്ട്..നല്ല യുവതി..ഫോട്ടോ കണ്ടപ്പോള്‍ ഞാന്‍ മനസ്സില്‍ കരുതി..കാണാന്‍ കൊള്ളാവുന്നത് കൊണ്ട് കൂടെ പോന്നോട്ടേ എന്ന്‍ എല്ലാവരും നിനച്ചു കാണും..അവരെയും കുറ്റം പറയാന്‍ പറ്റില്ല..തന്‍റെ കൂടെ നടക്കുന്നവന്‍ ആരാന്ന് ആര്‍ക്കും അറിയില്ല.. ഒളിമ്പിക്സിന് ഒരാഴ്ച്ച മുന്നെയാണ് തട്ടി കൂട്ടി  ടീമിടുന്നത്..അതിലും തമ്മിലടി..ഞാന്‍ ഇവന്‍റെ കൂടെ കളിക്കൂല, ഓനേ കളിക്ക് കൂട്ടൂല..ഒരു മാതിരി തെണ്ടി പിള്ളേര് കച്ചറ കൂടുന്നത് പോലെ..ഒളിമ്പിക്സിന് പങ്കെടുക്കെം ചെയ്യാം ഓസിനു ലണ്ടന്‍ ഒന്ന്‍ കാണുകയുമാവാം..ഇത്രേയുള്ളൂ നമ്മടെ സ്പോര്ട്സ്മാന്‍ സ്പിരിറ്റ്.

ഇതൊകെ ചിന്തിച്ചപ്പോള്‍ എനിക്ക് വേറൊരു കാര്യം ഓര്‍മ വരുന്നു..എന്‍റെ നാട്ടില്‍ ഫുട്ബാള് ടീമിടുന്ന കാര്യം..

"എഡൊ ഞാന്‍ ഫോര്‍വേര്‍ഡാട്ടോ"..

"ഇയ്യ് ചെലെക്കാണ്ട് നിന്നോ അവ്ടെ.. ഫോര്‍വേഡ് ഞാനാ.. ഇയ്യ് സ്ട്രൈകര്‍  ആയിക്കോ..."

"എന്തു പണിയാണ്ടോ ഇത്..ഹും..അപ്പോ ഞാനാ സ്ട്രൈകര്‍ ലെ? അല്ലടോ അപ്പോ ഞാന്‍ എവ്ടെയാ നിക്കണ്ടത്?"

"ഇയ്യോ?... ഇയ്യ്... എല്ലെഡ്തും ആളായി പോയിക്കിന്ന് കുഞ്ഞാ ..ഇയ്യാ ഗോളീന്‍റെ കൂടെ നിന്നോ..അതാവുമ്പോ ഓനൊരു കമ്പിനിയുമായി, പിന്നെ അനക്ക് അന്‍റെ ബ്ലൂടൂത്ത് പരിപാടി നോക്കെം ചെയ്യാം..അത് പോരേ?"

"ഓ അത് മത്യാവും ..അല്ലാടോ അപ്പോ അനക്ക് വേണ്ടേ ?"

"പിന്നെ വേണ്ടാണ്ട്? വല്യ വെലേം കൊടുത്ത് ഷാജിയേട്ടന്‍റെ കയ്യിന്ന് തൊട്ട് കളിക്കുന്ന മൊബൈല് വാങ്ങിയത് വെറുത്യാ?കൊറച്ച് കഴിഞ്ഞു ഞാനിങ് പോരും..അപ്പോ ഇയ്യ് ഫോര്‍വര്‍ഡായിക്കോ.."

നമ്മുടെ ഇന്ത്യന്‍ ഒളിമ്പിക്സ് ടീമിന്‍റെ അവസ്ഥയും ഏകദേശം ഇത് പോലെ തന്നെ..

"ഇരുനില തീവണ്ടി ഓടിത്തുടങ്ങി "

ഇന്നാള് ഒരു നിലയുള്ള ഒരു തീവണ്ടി 2 പ്രാവശ്യാ കോഴികോട്ട് പാളം തെറ്റി ഉരുണ്ടു മറഞ്ഞു വീണത്..ആദ്യം ഒരു നിലയുള്ള തീവണ്ടി ഓടിച്ചു ഏയിം ആക്കിട്ട് പോരേ ഈ പഹയന്‍മാര്‍ക്ക് രണ്ടു നില തീവണ്ടി ഓടിക്കുന്നത്? എന്തായാലും ഒരു നിലയായാലും ഇരു നിലയായാലും യാത്രക്കാര്‍ അത്യാസന്ന നിലയിലാവുമോ എന്നു മാത്രേ നോക്കാനുള്ളൂ..

"ആസ്സാമിന് 300 കോടി കേന്ദ്രസഹായം..."

എനിക്കു ഒരു 50 ഉറുപ്പിക തികച്ചു കേന്ദ്രസഹായം കിട്ടിരുന്നെങ്കില്‍ മൊബൈലിനെ മൈനസ് ബാലന്‍സില്‍ നിന്നും ഒന്ന്‍ കര കയറ്റാമായിരുന്നു..അല്ല കേന്ദ്രം തന്നെ ഐ.എം.എഫ് , ഏഷ്യന്‍ ഡെവലെപ്മെന്‍റ് ബേങ്ക് എന്നിങ്ങനെയുള്ള അണ്ണാച്ചികളുടെ കയ്യില്‍ നിന്ന്‍ കടം വാങ്ങിട്ടാണ് അരിയും പഞ്ചസാരയും വാങ്ങുന്നതെന്ന് ഏതോ പുസ്തകത്തില്‍ വായിച്ചിട്ടുണ്ട്..അരിയും പഞ്ചസാരയും വാങ്ങാനല്ല , ഏതോ രാഷ്ട്രിയക്കാരന്‍റെ അണ്ണാക്കിലേക് തട്ടാനുള്ളതാണെന്നുള്ള സത്യം നമുക്കറിയാം..


"അണ്ണാ ഹസാരെ വീണ്ടും നിരാഹാരത്തില്‍..", ഇത്തവണ മരണം വരെ നിരാഹാരം"

ആദ്യോക്കെ ഈ കാര്യത്തില്‍ വല്യ ഇന്‍ററസ്റ്റ് ഉണ്ടായിരുന്നെങ്കിലും പിന്നെ പിന്നെ അത് പോയി..കാരണം നടക്കൂല എന്ന്‍ അറിയുന്നോണ്ട് തന്നെ.എനിക്കീ  
മഹാത്മാവിനോട് ഒരു കാര്യം പറയാണ്ട്..

"എന്‍റെ ഭായി. ഇങ്ങള് എന്തു കളിച്ചിട്ടും ഒരു കാര്യവുമില്ല..മദാമ്മ സമ്മേക്കൂല ..ഇങ്ങക്ക് ഇപ്പോ തന്നെ വയറു നെറച്ച് വയസ്സായികിന്ന്.. ഉള്ള സമയം കൊണ്ട് ഇങ്ങള് പൊറാട്ടയും കൊഴിം കഴിച്ച് ആലംബില്ലാതെ ഇരുന്നോളി.. പണ്ട് മഹാത്മാ ഗാന്ധി ചെയ്തതൊന്നും ഇപ്പോ നടക്കൂല..അന്നത്തെ ബ്രിടീഷുകാര്‍ക് കുറച്ചെങ്കിലും മനുഷ്യത്വവും വിവരവും ഉള്ളോണ്ട് മൂപ്പര്‍ടെ സമരം ക്ലച്ച് പിടിച്ചു.. ഇന്നിപ്പോ കാലം മാറി.. വിവരുല്യ വിദ്യാഭാസവുമില്ല..ഏതോ സിനിമേല്‍ ചോദിച്ച പോലെയാ ഡെല്‍ഹിലെ ടീമിന്‍റെ ഭരണം..

വൈദ്യുതി മന്ത്രിയോട് :

"ഈ കറെണ്ട് എവ്ടുന്നാ ഉത്പാതിപ്പിക്കുന്നത്? "

"വെള്ളത്തിന്ന്"

"എന്നിട്ടെന്താ കരണ്ടടിച്ചാ ഷോക്കടികുന്നതും വെള്ളം തൊട്ടാ അടിക്കാത്തതും?"

സ്കൂളിന്‍റെ പടി പോലും കാണാത്തവന്‍മാരെയൊക്കെ പിടിച്ചു ജയിപ്പിച്ചു വിട്ടൊണ്ട് ഇങ്ങനെ..ഇനി ഡിഗ്രിയും അതിന്‍റെ അപ്പുറത്തുള്ള വേറെന്തൊക്കെയോ പണ്ടാരങ്ങളും പഠിച്ച ഒരു മാന്യനാണ് നമ്മുടെ പ്രധാനമന്ത്രി.. മൂപ്പരുടെ അവസ്ഥക്ക് പറ്റിയ ഒരു സീന്‍ :

"അല്ല സാര്‍ സ്റ്റോറിബോര്‍ഡ് എവിടെ ?"

"സ്റ്റോറിബോര്‍ഡോ? ആ സ്റ്റോറി ബോര്‍ഡ്.. അതേടുക്കാന്‍ മറന്നു.."

"സ്ക്രിപ്റ്റ് എവിടെ?"

"സ്ക്രിപ്റ്റ് ഞാന്‍ പറഞ്ഞു തരാം.. നായിക കുളത്തിലേക്ക് ചാടുന്നു..പൊങ്ങി വരുന്നു..തന്‍റെ അര്‍ദ്ധ നഗ്നമായ മേനിയില്‍ സോപ്പിങ്ങനെ തേച്ചിട്ട് പറയുകയാണ് പരിമള സോപ്പ്..എന്‍റെ അഴകിന്‍റെ രഹസ്യം.."

അപ്പോ സിനിമേല്‍ ആ പരസ്യത്തിന്‍റെ നിര്‍മാതാവ് ഒരിളിഞ്ഞ ചിരി ചിരിക്കുന്നുണ്ട്..നമ്മുടെ മദാമ്മ ഇളിക്കും പോലെ..

"അപ്പോ  സാര്‍ ക്യാമറ എവ്ടെ വെക്കണം.."

"നമ്മുടെ നായിക കുളത്തിലേക്ക് ചാടുകയാണല്ലോ..അപ്പോ കാമെറയും  കൂടെ ചാടട്ടെ..എന്താ.."

ഈ നായികയാണ് നമ്മുടെ ഇന്ത്യ ..നിര്‍മാതാവ് മദാമ്മ.. സംവിധായകന്‍ തലേകെട്ടുകാരന്‍..,.. ആ പിന്നെ ഒന്നു മറന്നു..

"കുളത്തിന് നല്ല ആഴമുണ്ടെന്നാ തോന്നുന്നത് .."

"അത് പേടിക്കണ്ട.. ഞാന്‍ ചാടി പിടിച്ചോളാം .."

ഇതാണ് നമ്മുടെ രാഹുല്‍ ജി..

അടുത്ത പ്രാവശ്യമെങ്കിലും സംവിധാനം അറിയാവുന്ന ഒരാളുടെ അടുത്ത് നമ്മുടെ നായിക എത്തി പെട്ടിലെങ്കില്‍ നായികയും ചാവും..ക്യാമറ യും പോവും.. ജാഗ്രതെ.. ജയ് ഹിന്ദ്..