ചാപ്റ്റർ 1 - ഞെട്ടിക്കൽ
"രാഖ്വേട്ട്.. ഒരു കാര്യം പറയാനിണ്ട്."
"എന്താണ്ടാ.."
"ഇങ്ങക്ക് പ്രജീഷിനെ അറിയൂലെ?"
"ഏത്?"
"സദാന്നേട്ടന്റെ മോൻ.."
"ഏത് സദാന്നൻ?"
"ഇങ്ങള് കക്കൂസുംകുഴി വട്ടത്തിൽ കുഴിച്ചതിന് പോർക്കെണ്ണിയ സദാന്നേട്ടൻ.."
"ഇമ്പളെ സദാന്നേട്ടൻ..വട്ടത്തിലുള്ള കുഴി ചതുരത്തിലാക്കാൻ എളുപ്പാണ്ടോ..അറ്റത്ത്ന്ന് കുറച്ച് മണ്ണെടുത്താതി."
"അയിന് വട്ടത്തിനേട്യാ അറ്റം?"
"ചെലക്കാണ്ട് കാര്യം പറയെടൊ.."
"സദാന്നേട്ടന്റെ മോള് പ്രിയ മുണ്ടയ്ക്കലെ ഏതൊ ചെക്കനായിട്ട് അടുപ്പത്തിലാണ്"
"വിനയൻപ്പടത്തിനും ബ്ലാക്കില് ടിക്കറ്റോ?"
"പ്രജീഷ് ഇങ്ങളോടൊന്ന് ഓനെ ഞെട്ടിക്കാൻ പറഞ്ഞിണ്ട്."
"ഞാനൊറ്റയ്ക്കോ?"
"അല്ല.. അതിർത്തീന്ന് ഇതിനായിറ്റ് കുറച്ച് പട്ടാളക്കാരെ വിളിക്ക്യാ..മത്യോ?"
"കുപ്പി ശര്യാക്കാൻ പറഞ്ഞി ഓനോട്. ഇമ്പക്ക് ശനിയാഴ്ച്ച നോക്കാ."
ചാപ്റ്റർ 2 - ഫോൺ നമ്പർ
കാരന്തൂര് സീട്ടെക്ക് കോളേജിനെതിർവശം.ബുക്കും പേപ്പറും സൈലൻസറുമില്ലാത്ത തന്റെ സീഡി നൂറിൽ രാഖു വന്നിറങ്ങി.
"പോരുന്നോ? കുഴിമന്തി വാങ്ങിത്തരാ"
"ചെലെക്കാണ്ട് പോടോ.."
ചുരുട്ടിക്കൂട്ടിയ കടലാസ് അവൾക്ക് നേരെ നീട്ടി രാഖു പറഞ്ഞു :
"നമ്പറാണ്. വിളിക്കണം. കാത്തിരിക്കും"
"ആങ്ങളേന്റടുത്ത് കൊടുക്കാ. നമ്പറ് ഓൻ വിളിച്ചോളും."
ചാപ്റ്റർ 3 - കടൽ
കോഴിക്കോട് കടപ്പുറം.
"എനിക്കൊരുപാടിഷ്ടായി."
"എനിക്കും. നല്ല കടല. ഒരു കുമ്പിള് കൂടി വാങ്ങ്യാലോ?"
"രൻജിയേട്ടാ.."
"എന്തേ.."
"ഈ കടലിനപ്പുറത്തെന്താ?"
"കടലിനപ്പുറത്ത് കര."
"അപ്പൊ കരയ്ക്കപ്പുറത്തോ?"
"കടല്"
"ഇതിനിടേലൊന്നൂല്യേ?"
"ഇത് പോലെ വല്ല ബീച്ചും കാണും."
"എട്ടനറിഞ്ഞാ എന്നെ തല്ലും"
"എന്തിന്? ഇടയ്ക്ക് ബീച്ചുള്ളതിനോ?"
"അല്ല. നമ്മടെ കാര്യമറിഞ്ഞാ എന്നെ തല്ലുമെന്ന്.."
"എന്നേം തല്ലും."
"അതിന് രൻജിയേട്ടൻ ഒറ്റമോനല്ലേ?എട്ടനില്ലല്ലോ?"
"അന്റെ ഏട്ടൻ ഇന്നെ തല്ലുന്ന കാര്യാ പറഞ്ഞത്.."
ചാപ്റ്റർ 4 - യുദ്ധം
കാരന്തൂരങ്ങാടി.
"രാഖ്വേട്ട്..കാവിമുണ്ടൊക്കെ ഉടുത്ത് ഗുമ്മായിക്കിന്നല്ലോ? യുവമോർച്ചക്കാരനാ?"
"കാവിമുണ്ടുടുത്തവനൊക്കെ യുവമോർച്ചക്കാരനാണോ?"
"എന്റെയറിവിലല്ല."
"എന്നാ ചെല നിർത്ത്."
"രാഖ്വേട്ട്..ഇതാണ് പ്രജീഷ്..ഇവന്റെ പെങ്ങളാണ് പ്രിയ. ഓളെ മറ്റോനെയാണ് ഇമ്പക്ക് ഞെട്ടിക്കണ്ടത്.."
"മറ്റോനോ?"
"ലൈന് ന്ന്.ഓനിപ്പ ഇവ്ടെ വരും"
"പ്രജീഷെ മോൻ പേടിക്കണ്ട. വീട്ടിൽ പോയി കുപ്പി എടുത്ത് നിന്നോ.. വർക്ക് കഴിഞ്ഞ് വിളിക്കാം"
"ഓ"
"രാഖ്വേട്ട് ഇങ്ങളെ മോള് വന്നിക്കിന്ന്"
"ഏടെടോ?"
"കൂൾബാറിന്റെ മുന്നിലതാ നിക്കുന്ന്"
"അപ്പൊ പ്രജീഷെ ഇയ്യ് വിട്ടോ. സീൻ ഞങ്ങള് ഡീല് ചെയ്തോളാം"
"ഓ"
"ഇവനെന്താണ്ടോ ഒരുമാരി വാർഡ് മെംബറെ പോലെ എന്ത് പറഞ്ഞാലും ഓ ഓ എന്ന് പറഞ്ഞോണ്ടിരിക്കുന്നത്? ഹാന്റിക്യാപ്പ്ഡാ?"
"എന്ത്?"..
"വിക്കുണ്ടോ ന്ന്"
"ഇല്ല."
"മോളൂ"
"പോടാ ചെറ്റെ.."
"നൈസ്.. ഐ ലൈക്കിറ്റ്. ഷാർജ്ജ വാങ്ങിത്തരട്ടെ..?"
"കുറച്ച് വിഷം വാങ്ങിത്താ..ഇതിലും ഭേദം അതാണ്.. എമ്മാ വെർപ്പിക്കലാണ്.."
"പുറമേക്ക് ഞാൻ വളരെ ടഫ്ഫാണെങ്കിലും ഉള്ളിൽ ഭയങ്കര റോട്ടോമാക്കാണ്"
"അതൊരു പെന്നല്ലേ രാഖ്വേട്ട്?"
"ഒരാള് ചെലച്ചാ മതി വാസ്വോ.."
"രാഖ്വേട്ട് ഓൻ വന്നിക്കിന്ന്..ആ ബുള്ളറ്റിമ്മലിരിക്കുന്നോനാ"
പ്രണയം വഴിഞ്ഞൊഴുകുന്ന കണ്ണുകളിടിഞ്ഞ് ക്രോധത്തിന് വഴിമാറി..സ്ലോമോയിൽ രാഖു തിരിഞ്ഞു..ബുള്ളറ്റ് ഹാന്റിലിൽ പിടിച്ച കൈവണ്ണം കണ്ടതോടെ ഭയം ക്രോധത്തിനെ ഓവർടെക്ക് ചെയ്തു.
" വാസ്വോ..ചെറ്റെ... ആര് ആർക്കാണ്ടൊ ക്വൊട്ടേഷൻ കൊടുത്തത്?"
"രാഖ്വേട്ട് തടി മാത്രെള്ളൂ. കേറി ചാമ്പിക്കോളി. ഞാനിണ്ട്.. വയ്യില്"
ചാപ്റ്റർ 5 - ക്ഷണനം.
ജിമ്മിലേക്ക് കയറിപ്പോകുന്ന കോണിപ്പടിയിൽ രാഖു കൽപ്പണിക്കാരുടെ ഉരസിപ്പലക പോലുള്ള ഫോണിലേക്ക് കണ്ണും നട്ടന്തിച്ചിരിക്കുന്ന ഒരു സാഹ്‌യാനം.പുതുമഴയ്ക്ക് പൊട്ടിമുളച്ച തകര പോലെ കോഴി വാസു എവിടെ നിന്നോ പ്രത്യക്ഷപ്പെട്ടു.
"എന്താണ് സീൻ രാഖു ഭായി?"
" സീനായിട്ടില്ല വാസ്വോ..ഓനും ഓളുംകൂടി റൂമിലേക്ക് കടക്കുന്നതേ ള്ളൂ." ഫോണീന്ന് കണ്ണെടുക്കാതെ രാഖു മറുപടി നൽകി.
"ബെസ്റ്റ്. രാഖ്വേട്ടാ ഇങ്ങളിതിനാ ഈ വല്യക്കാട്ടെ ഫോണ് വാങ്ങ്യത്?"
ഹലാക്കിന്റവിലും കഞ്ഞി. പേസ്ബുക്ക് നോക്കാൻ വാങ്ങ്യതേനി. ഇതിപ്പ പീസ് കണ്ട് വെടി തീരുമെന്ന് തോന്ന്ണ്ട്."
"അയിനിപ്പൊ എല്ലാരും വാട്സാപ്പിലാ രാഖ്വേട്ടാ."
"അതെന്താണ്ടോ?"
"സരിതേന്റെ ക്ലിപ്പൊക്കെ കാണിക്കുന്ന സംഗത്യാ.."
"അന്റട്‌ത്ത്‌ണ്ടൊ ഒന്നെടുക്കാൻ?"
"എന്ത്?"
"വാട്സാപ്പ്"
"രാഖ്വേട്ട് അത് സ്റ്റോറിൽ ന്ന് ഡൗൺലോഡ് ചെയ്യണം."
"പറഞ്ഞത് നന്നായി. തള്ള അരി വാങ്ങാൻ സ്റ്റോറില് പോകാൻ പറഞ്ഞിക്കിന്ന്. സൈര്യം തരൂല കിട്ടീക്കില്ലേൽ.."
"അല്ല ഇയ്യെന്താ ഇവ്‌ടെ.?"
"ജിമ്മില്.. കട്ട ഇണ്ടാക്കാൻ"
"മുട്ടയാണ്"
"എന്ത്?"
"ഇവ്‌ടെ കൊടുക്കുന്ന പൈസയ്ക്ക് മുട്ട വാങ്ങി തിന്ന് വാസ്വോ."
"അങ്ങനെ."
"രാഖ്വേട്ട്.. ഇന്നല്ലെ സദാന്നേട്ടന്റെ മോളെ പാർട്ടി? ഇങ്ങക്ക് ക്ഷണനം ഇല്ല്യേ?"
"ഇണ്ട്. ഞാൻ വരും."
ചാപ്റ്റർ 6 - അവീൽ
കല്യാണവീട്ടിലെ ഭക്ഷ്ണപ്പന്തൽ.
"രാഖ്വേട്ട് ഇങ്ങക്കിഷ്ടപ്പെട്ട സാധനം വരുന്നുണ്ട്."
"അവീലാണോ?"
"കോപ്പാണ്. ഇങ്ങളെ മോളതാ വരുന്ന്"
"അതൊന്നും ശര്യാവൂല വാസ്വോ. ഞാൻ വിട്ട്."
"കാളനില്ല്യടോ സദ്യക്ക്?"
"കാലൻ വരുന്നുണ്ട്. അതാ ഓൾടെ സൈഡിലാങ്ങള."
"വാസ്വോ.. സ്കൂട്ട്."
ചാപ്റ്റർ 7 - ക്ലൈമാക്സ്
"വാസ്വോ.. കല്യാണപ്പെണ്ണിന്റെ കൂടെ മണ്ടപത്തിലിരിക്കുന്ന കൊശവനെ ഏടെയോ കണ്ട് പരിചയണ്ടല്ലോ?"
"രാഖ്വേട്ട്.. പ്രജീഷ് തല്ലാനേൽപ്പിച്ച ഹിമാറ് തന്നാണത്. "
"വാസ്വോ.."
"എന്തേ.."
"വിട്ട് നിന്നോ.. പെരഡി ഞാൻ തിരിക്കും. ഇതിനാണ്ടോ ഇയ്യ് ഇന്നെ കൂട്ടിക്കൊണ്ടോയത്? അടീം കിട്ടി മറ്റേ പെണ്ണിന്റെ മുന്നിൽ നാണം കേടേം ചെയ്ത്."
"രാഖ്വേട്ട് മോള് ഇങ്ങളെ നോക്കുന്നുണ്ട്.ഇങ്ങളീ മൊതലിനെ എന്ന് തൊട്ടാ പ്രേമിക്കാൻ തൊടങ്ങ്യത്?"
"എട്ടാങ്ക്ലാസിൽ ഫൈനലിയറിന് പഠിക്കുമ്പോ."
"അതിനെട്ടാങ്ക്ലാസ് ഒരു കൊല്ലല്ലേ ഇള്ളൂ"
"മാഷമ്മാരത് മനസിലാക്കാഞ്ഞാ ഞാനെന്ത് ചെയ്യാനാ? റബ്ബറിന്റേം സ്കെയിലിന്റേം മേത്തൊക്കെ ഓളെ പേരേനി വാസ്വോ.."
"ഞാൻ വിശ്വസിക്കൂല."
"പേരെഴുത്യതോ?"
"അല്ല. പെൻസിലും പുസ്തകോമില്ലാത്ത ഇങ്ങക്ക് റബ്ബറും സ്കെയിലും ഇണ്ടേനി ന്നുള്ളത്."
"മങ്ക്.തല്ല് കൊണ്ടത് മിച്ചം.ആ കള്ള സുവറ് പ്രജീഷിനെ ഈ തെരക്കൊക്കെ കഴിഞ്ഞിട്ട് ഞാനൊന്ന് കാണുന്നുണ്ട്."
"രാഖ്വേട്ട് ഓള് വരുന്നുണ്ട്.ഞാമ്പോണ്"
"എന്താ ഇപ്പൊ കാണാത്തത്?"
"വർക്കിലായിരുന്ന്"
"കിടപ്പിലായിരുന്നു എന്നാണല്ലോ ഞാനറിഞ്ഞത്?"
"വർക്കിനിടയിൽ കയ്യൊന്ന് തിരിഞ്ഞു"
"കയ്യ് പിടിച്ച് തിരിച്ചതല്ലേ..ഞാൻ കണ്ടിരുന്നു. ആരാന്റെ കാര്യത്തിന് പോയിട്ടല്ലേ!? എഫ്ബി റിക്വസ്റ്റ് അയച്ചിട്ടുണ്ട്."
അവൾ മന്ദഹസിച്ചു തിരിഞ്ഞു നടന്നു.
"രാഖ്വേട്ട്..ഓള് ആങ്ങളേനെ കൂട്ടാൻ പോയതാവും. വിട്ടാലോ.."
"വേണ്ട വാസ്വോ.. തല്ല് കൊണ്ടത് വെറുത്യായില്ല. ഷീ ഫെൽ. അവള് വീണ്"
സ്പീക്കറിലൂടെ പണ്ടെങ്ങോ കേട്ട് മറന്ന തമിഴ് ഗാനം അലയടിച്ചു.