Friday 1 May 2015

പ്രതി കാരം


ഇത്‌ നടന്ന കഥയല്ല. ഓടിയ കഥയാണ്‌. അതോണ്ട്‌ തന്നെ ഇതിനിത്തിരി സ്പീഡും കൂടുതലാണ്‌.

ശിവരാമേട്ടന്റെ മോളുടെ കല്യാണദിവസം. അളിയന്‌ വാടക സ്ടോറുള്ളതോണ്ട്‌ ഷാമിയാന മുതൽ പന്തലിന്‌ കുത്തുന്ന വരെ പിന്ന് വരെ സ്പോൺസേഡാണ്‌. സ്വപ്നനഗരിയിലെ എക്സിബിഷൻ ഇത്തവണ കണാരേട്ടന്റെ പറമ്പിലാണെന്ന് തോന്നിക്കുന്ന വിധം പന്തല്‌ കൊണ്ടൊരു താജ്‌ മഹല്‌ പണിഞ്ഞ പ്രതീതി.

" റാവുത്തറേ.. പോയി ഒരച്ചാറിന്റെ പേക്ക്‌ വാങ്ങി വാ."

വിയറ്റ്നാം കോളനിയിലെ റാവുത്തറല്ല. ലക്ഷം വീട്‌ കോളനിയിലെ ബാലേട്ടന്റെ മോൻ വിഷ്ണു നാരായണൻ. വയസ്സ്‌ 24. പേര്‌ നമ്പൂതിരിയുടേതാണേലും സ്വഭാവം വെച്ച്‌ അമ്പലമുള്ള പഞ്ചായത്തിലേക്ക്‌ വരെ അടുപ്പിക്കാൻ പ്രയാസമാണ്‌.

"ഇന്റെ വണ്ടീന്റെ താക്കോലേടെ?"

"അന്റ പാന്റിന്‌ കീറാത്ത ഏതെലും കീശ ബാക്കിണ്ടേൽ അയിനുള്ളിലിണ്ടാവും."

"പച്ച പാന്റിന്‌ കീറാത്ത കീശ.. കിട്ടി വാസ്വേട്ടാ.  അച്ചാറിന്റെ പൈസ ആരെ പറ്റിലാണെഴ്താൻ പറയണ്ടത്‌?"

"അന്റെ പറ്റിലെഴ്തിക്കോ റാവോ"

"ഇനിക്കതിനവ്ടെ പറ്റില്ല."

"ഇങ്ങനെയൊക്കെയല്ലെ മോനെ ഒരോരുത്തരെ പറ്റിക്കാ.."

റാവുത്തറ്‌ തിരിഞ്ഞ്‌ തന്റെ ഒരുവണ്ടി സൈക്കിളിന്റെ പൂട്ട്‌ തുറന്നാഞ്ഞ്‌ ചവിട്ടി.  ചങ്ങലയ്ക്ക്‌ വെള്ളമടിയിൽ റാവുത്തറിന്റത്ര താൽപര്യമില്ലാഞ്ഞിട്ടാവും , അതഴിഞ്ഞ്‌ വീണു.

"ഒരു വഴിക്കെറങ്ങുമ്പളാണ്‌.. പണ്ടാരം..".

"ശ്രീനിയേട്ടാ.. ഒരു പേക്കച്ചാറ്‌. മാങ്ങ മതി."

"ഏട്ടാ..?"

"അണ്ണാക്കിലേക്ക്‌. വേം തരീന്ന്. സമയല്യ."

ഡേറ്റോഫ്‌ ബെർത്ത്‌ മറന്ന് തുടങ്ങിയ ഒരച്ചാറ്‌ പേക്ക്‌ ഷെൽഫിൽന്നെട്ത്ത്‌ പൊടി തട്ടി റാവുത്തറിന്‌ കൊടുത്ത്‌ ശ്രീനി ചോദിച്ചു :

"നന്നായിക്കൂടെടോ?"

"മോനോടും കൂടെ പറഞ്ഞേക്ക്‌. ഓനാടെ കുപ്പി പൊട്ടിക്കാഞ്ഞിട്ട്‌ കയറ്‌ പൊട്ടിക്ക്ണ്ട്‌"

ചെറുപഴത്തിന്റെ മൂപ്പ്‌ നോക്കുന്ന ശങ്കരൻ മൂപ്പര്‌ ആത്മഗതം പറഞ്ഞു :

"ചീഞ്ഞതാണ്‌. നന്നാവൂല."

ശ്രീനി ക്ലീൻ ബൗൾഡ്‌.

രാവണന്റെ പുഷ്പക വിമാനം കഴിഞ്ഞാ പിന്നെ ആ നാട്ടിലുള്ള ഏക മിത്തോളജിക്കൽ വണ്ടിയാണ്‌ ഫ്രീക്കൻ വിഷ്ണുവിന്റെ ലാമ്പി സ്കൂട്ടറ്‌. കക്കൂസിന്റെ ടാങ്കിൽ വീണ പെൻഖ്വിന്റെ നിറമുള്ള ഒരു പാവം സ്കൂട്ടറ്‌. ഒറ്റ കിക്കിന്‌ ലാമ്പി സ്റ്റാർട്ടായാലന്ന് വിഷ്ണു ലോട്ടറിയെടുക്കും. വാങ്ങീട്ട്‌ കൊല്ലം രണ്ടായെങ്കിലും ലോട്ടറി കച്ചോടക്കാരൻ കേശവേട്ടന്‌ ചിലവായത്‌ ഒരു ലോട്ടറിയാണ്‌.

"വിഷ്ണോ ഇയ്യേട്ടാ? "

"ടൗണിലേക്ക്‌"

"ഞാനൂണ്ട്‌"

"ഏട്ട്‌?"

"ശിവരാമേട്ടന്റെ വീട്ടിലേക്ക്‌"

"അതാ വഴിക്കല്ലെ?"

"ടയറല്ലെ വിഷ്ണോ.. ഉരുണ്ടോളും"

"പെട്രോളാണ്‌ റാവുത്തറെ.. തീർന്നോളും"

മനസില്ലാ മനസ്സോടെ വിഷ്ണു റാവുത്തറെ വണ്ടീൽ കേറ്റി.

"അള്ളാ.. രണ്ട്‌ വിഷ്ണൂമ്പാടെ ഇണ്ടല്ലോ.. അല്ലെടോ.. അന്റെ സൾപ്പി ഒക്കെ എഴ്തിക്കഴ്‌ഞ്ഞാ?"

"അനക്ക്‌ സപ്പ്ലി ഒക്കെ ഇണ്ടാ?"

"പത്താങ്ക്ലാസ്‌ സർട്ടിഫിക്കറ്റ്‌ പോലുലില്ലാത്ത ഇങ്ങളൊക്കെ എന്നെ മക്കാറാക്കുന്നതെന്തിനാന്നാണ്‌. കല്യാണം കഴിഞ്ഞാ കുട്ടി ഇണ്ടാവുന്നും എഞ്ചിനിയറിംഗ്‌ കഴിഞ്ഞാ സപ്പ്ലി ഇണ്ടാവുന്നും ആർക്കാ അറിയാത്തത്‌?"

"കോയമ്പത്തൂര്‌ പോയി കയ്യില്‌ കുത്തീറ്റ്‌ ഇതാപ്പൊ ഇണ്ടായത്‌.."

 റാവുത്തറ്‌ തന്റെ റോള്‌ ഭംഗിയാക്കി.

"നായിന്റെ മോനെ.. അന്നോട്‌ ഞാൻ പറഞ്ഞതാണ്‌ നടന്ന് പോയിക്കോ പോയിക്കോ ന്ന്. ഉപകാരം ചെയ്തപ്പൊ അനക്ക്‌ മക്കാറാക്കല്‌. വീട്ടുകാർക്കില്ലാത്ത ബേജാറാണ്‌ ഈ പന്നികൾക്ക്‌."

റാവുത്തറ്‌ സയലന്റായി.


കല്യാണത്തിന്റന്ന് രാത്രി.

പന്തലിന്റെ മറവിൽ ചൊവ്വാ ഗ്രഹത്തിന്റെ ഉപരിതലം പോലെ കുണ്ടും കുഴിയും നിറഞ്ഞ സ്ഥലത്ത്‌ വെള്ളമടി പൂർവ്വാധികം ശക്തിയോടെ മുന്നേറി.

"റാവോ.. പടവിന്റെ പണിക്ക്‌ പോണൊണ്ടാവും ലേ ഓസിന്‌ വെള്ളടിക്കാനുള്ള അടവ്‌ അന്റടുത്ത്‌ നല്ലണം ഇണ്ടല്ലോ."

"കണ്ണേട്ടാ.. ടൈറ്റാണ്‌. "

"ബെൽറ്റ്‌ ലൂസാക്ക്യാ മത്യെടോ.."

"അതല്ല. പൈസക്ക്‌ ടൈറ്റാന്ന്"

"അതിനിപ്പോ ന്ത്‌ ലൂസാക്കണം ന്ന് എനക്കറിയൂല. വാസ്വേട്ട്‌.. ഇങ്ങക്കെന്തേലും പറയാണ്ടോ?"

"അച്ചാറ്‌ പഴേതാണ്ടോ"

"ഇങ്ങളെന്ത്‌ ചേമ്പിലെ വർത്താനാണ്‌ വാസ്വേട്ടാ പറയിന്നത്‌.. മൻഷനിവിടെ ടെൻഷനടിച്ചിരിക്കാണ്‌.."

"ന്താ റാവു മോനെ അന്റ പ്രശ്നം. വാസ്വേട്ടനോട്‌ പറയ്‌."

"ഇനിക്ക്‌ ശിവരാമന്റെ മോളെ ഇഷ്ടാണ്‌."

"അന്റച്ചന്റെ പ്രായല്ല്യടോ അയാക്ക്‌?"

"ഇങ്ങള്‌ അപ്പ്ലേക്ക്‌ വല്യ എസ്സൈയാവാ? പറയിന്നത്‌ കേക്കീന്ന്.. ഇവളെ ഏച്ചീന്റെ കല്യാണത്തിന്റന്ന് ഞാനീ പെണ്ണിനൊട്‌ ഇഷ്ടാന്ന് പറഞ്ഞതാ. അന്നോള്‌ പറഞ്ഞ്‌ ഏച്ചീന്റെ കല്യാണൊക്കെ കഴ്യട്ടെ ന്ന്.ഏച്ചിക്കിന്ന് കുട്ട്യള്‌ രണ്ടാ. നായിന്റെ മോള്‌ ഇന്നെ പറ്റിച്ച്‌ വേറെ കല്യാണം കഴിക്കിന്നത്‌ ഞാൻ സമ്മേക്കോ വാസ്വേട്ടാ..?"

"കണ്ണാ ഈ ചെക്കനെ കൊണ്ടോയി വീട്ടിലാക്ക്‌."

"ബാ റാവോ.. വീട്ടിലാക്കാ.."

"ഇനിക്ക്‌ കുടിക്കണം. കുടിച്ച്‌ മരിക്കണം കണ്ണേട്ടാ. "

"നാട്ടാര്‌ തല്ലിക്കൊന്നോളും റാവോ.. ഇയ്യായ്ട്ട്‌ കഷ്ടപ്പെടണ്ട."

നാവ്‌ കുഴയാത്ത ഒരൊച്ച കേട്ട്‌ റാവുത്തറ്‌ തിരിഞ്ഞ്‌ നോക്കി.

ഫ്രീക്കൻ വിഷ്ണു.

"പോടാ പട്ടി."



"വാ റാവുത്തറെ. വീട്ടിലാക്കിത്തരാ. ഞാനാ വഴിക്കാണ്‌."

വിഷ്ണു ഡിപ്ലോമാറ്റിക്കായി.

"വാസ്വേട്ട്‌.. ഞാമ്പോവാണ്‌. ഞാനിന്ന് ഒറങ്ങൂല. ഓളറമാദിക്കട്ടെ."

"അതിന്‌ ഇയ്യെന്തിനാ ഒറങ്ങാണ്ടിരിക്കുന്നത്‌? ഓളെ കെട്ട്യോനല്ലെ ഓളറമാദിക്കണെങ്കില്‌ ഉറങ്ങാണ്ടിരിക്കണ്ടത്‌?"

"കണ്ണേട്ടാ.. "

"എന്തേയ്‌?"

"ചെറ്റ വർത്താനം പറയർത്‌."

അങ്ങനെ വിഷ്ണൂം വിഷ്ണൂം കൂടെ ലാമ്പി സവാരി ആരംഭിച്ചു.

"റാവോ.."

"ന്താണ്ടോ?"

"അനക്ക്‌ ഓളോട്‌ പകരം വീട്ടണോ?"

"മേണം. ഇനിക്കൊളെ കൊല്ലണം"

"ഒരൈഡിയ ഇണ്ട്‌ റാവോ"

"ഓളെ കൊല്ലാനോ? അനക്ക്‌ കൊന്നൂടെ? അനക്കാവുമ്പോ വേറെ പണീമില്ല. "

വിഷ്ണുവിന്റെ എഞ്ചിനിയറിംഗ്‌ കപ്പല്‌ വീണ്ടും കടലിലേക്ക്‌ മുങ്ങി.

"റാവോ.. ഇത്‌ വേനലാണ്‌. നല്ല ചൂടുണ്ട്‌. ഫീസൂര്‌. ഓളെ ആദ്യരാത്രി അനക്ക്‌ കൊളാക്കാ."

റാവുത്തറ്‌ കുറെ നേരമാലോച്ചിച്ചു.

"വിഷ്ണോ.. ഇയ്യിതാരോടെലും പറയോ?"

"ഇല്ല. അനക്കിന്നെ വിശ്വസിക്കാം".

" ഇത്‌ ഞാനേറ്റ്‌. ഇയ്യ്‌ ഇന്നെ ഇവ്ടെ എറക്ക്‌. ബാക്കി ഞാനായി."

പിറ്റേന്ന് രാവിലെ.

വിഷ്ണു ലാമ്പിയെടുത്ത്‌ പുറത്തേക്കിറങ്ങി.

"വാസ്വേട്ട്‌.. ഇങ്ങളേട്ടാ ?"

"സ്റ്റേഷനിലേക്ക്‌"

"ആരാ ഉള്ളില്‌?"

" റാവുത്തറ്‌"

വിഷ്ണുവിന്റെ മനസ്സിൽ വെള്ളിടി വെട്ടി.

"കേറി. ഞാനൂണ്ട്‌."


ഫ്ലാഷ്‌ ബാക്ക്‌.



ലാമ്പിയിൽ നിന്നറങ്ങിയ റാവുത്തറ്‌ നേരെ പോയത്‌ ട്രാൻസ്ഫോർമ്മറിന്റെ അടുത്തേക്കാണ്‌. കെട്ടി വെച്ച ഫീസൊക്കെ അഴിച്ച്‌ ഒരു കവറിലാക്കി റാവു വീട്ടിലേക്ക്‌ നടന്നു.

സ്വകാര്യ നിമിഷങ്ങൾ ആനന്ദദായകമാക്കുന്നതിന്‌ വേണ്ടി കട്ടിലിനടിയിലൊളിപ്പിച്ച്‌ വെച്ച ഡോക്ടേസ്‌ ചോയിസ്‌ വലിച്ച്‌ കുടിച്ച്‌ കിടന്നുറങ്ങുമ്പോ സമയം മൂന്നര.

പിറ്റേന്ന് പത്ത്‌ മണിക്കെണീറ്റ്‌ പാതി ബോധത്തോടെ പുറത്തേക്കിറങ്ങിയപ്പഴാണ്‌ ട്രാൻസ്ഫോർമ്മറിന്റടിത്ത്‌ ആൾക്കൂട്ടം കാണുന്നത്‌.

"എന്തേയ്‌ പ്രശ്നം"

"ഫീസൊന്നും കാണുന്നില്ല"

"അതാപ്പൊ? ഞാനെട്ത്ത്‌ തരാ."

റാവു കവറെടുക്കാൻ വീട്ടിലേക്ക്‌ പോയി തിരിച്ച്‌ വരുമ്പഴേക്ക്‌ കേരളാ പോലീസ്‌ സ്ഥലടെത്തിയിരുന്നു.


ഫ്ലാഷ്‌ ഫ്രണ്ട്‌.



"റാവോ.. ഓളേ കല്യാണം കഴിച്ച്‌ കൊണ്ടൊയത്‌ താമരശ്ശേരിക്കല്ലെ? ഇയ്യെന്തിനാ ഇമ്പളെ നാട്ടിലെ ഫീസൂരിയത്‌?"

"വയറല്ലെ.. എല്ലേട്ത്തേക്കും കറണ്ടെത്തൂന്ന് വിചാരിച്ച്‌ കാണും"

വാസ്വേട്ടൻ പറഞ്ഞു.

"എടാ ചെറ്റെ.. അതൂടൊന്ന് പറഞ്ഞ്‌ തരണ്ടെ ഒരൈഡിയ പറയുമ്പൊ?"

പറഞ്ഞത്‌ കുറച്ചുച്ചത്തിലായതോണ്ടും നിശബ്ദദ അന്ന് ഫ്രീക്കൻ വിഷ്ണൂന്റെ ടീമിലല്ലായിരുന്നത്‌ കൊണ്ടും പോലീസുകാര്‌ തല തിരിച്ചവനെ നോക്കി.

"വാസ്വേട്ട്‌ ഇങ്ങള്‌ വിട്ടോളി. എനിക്കിവിടെ ചെറിയൊരു പണി കിട്ടീക്ക്ണ്‌."

വിഷ്ണു തലയ്ക്ക്‌ കയ്യും കൊടുത്തിരുന്നു.


Wednesday 1 April 2015

ബാറ് ഗീതങ്ങൾ

ഇനി വരുന്നൊരു തലമുറയ്ക്ക്‌ ബാറ്‌ കാണാൻ സാധ്യമോ.. 
ബാറ്‌ കണ്ട്‌ കേറി രണ്ട്‌ പെഗ്ഗടിക്കാൻ സാധ്യമോ.. 

മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. 
മലിനമായ ഒരാശയം, അതിമലിനമായ നിയമവും.. 

ഇനി വരുന്നൊരു തലമുറയ്ക്ക്‌ ബാറ്‌ കാണാൻ സാധ്യമോ.. 
ബാറ്‌ കണ്ട്‌ കേറി രണ്ട്‌ പെഗ്ഗടിക്കാൻ സാധ്യമോ.. 

കിക്ക്‌ കിട്ടാൻ തപസിലാണിന്നിവിടെയെല്ലാ ബ്രോകളും.. 
ദാഹനീരിന്‌ നാവ്‌ നീട്ടി വലഞ്ഞു ഞങ്ങൾ സർവ്വരും.. 

ബൈക്ക്‌ പോലും സ്റ്റാന്റിലാക്കി കാത്ത്‌ നിൽക്കും നാളുകൾ.. 
ബൈക്ക്‌ പോലും സ്റ്റാന്റിലാക്കി കാത്ത്‌ നിൽക്കും നാളുകൾ.. 

ഇവിടെയിന്നെൻ പിറവിയെന്നായി ബാറുകൾ തൻ മന്ത്രണം.. 

(ഇവിടെ).. 

മന്ത്രി മൂളിയ മർമ്മരം, ജഡ്ജി തന്ന വിധികളും.. 
ഒക്കെയിന്ന് നിലച്ച്‌ കേൾപ്പത്‌ ഔൺസ്‌ ഗ്ലാസിൻ നിലവിളി.. 

നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ്‌ വരാത്തിടം.. 
നിറങ്ങൾ മായും ഷെൽഫുകൾ.. സോഡയിംഗ്‌ വരാത്തിടം.. 

നാളെ നമ്മുടെ ബാറുകൾ.. ഷട്ടറിട്ട പാഴ്‌നിലം.. 

ഇനി വരുന്ന (2) 

സ്വാർത്ഥ ചിന്തകളുള്ളിലേറ്റി സുഖങ്ങളെല്ലാം കവരുവോ.. 
ബാറ്‌ പൂട്ടി കളഞ്ഞുവോ കള്ള്‌കുടിയുടെ നന്മകൾ.. 

നാവ്‌ കിനിയും മനസുണർന്നാൽ വാറ്റ്‌ തന്നെ ജീവിതം.. 
നാവ്‌ കിനിയും മനസുണർന്നാൽ വാറ്റ്‌ തന്നെ ജീവിതം.. 

ഒരുമയോടെ നമുക്ക്‌ വാറ്റാം.. 
ചെമ്പെടുക്കിൻ കൂട്ടരേ.. 

ഇനി വരുന്നൊരു (2) 

പെരിയ ബാറുകൾ, രമ്യഹർമ്മ്യം, അണുനിലയം, യുദ്ധവും.. 
ഇനി നമുക്കീ മണ്ണിൽ വേണ്ടത്‌ ചെറിയ ചെറിയ ബാറുകൾ.. 

വികസനം അത്‌ മർത്ത്യമനസിൻ അതിരിൽ നിന്ന് തുടങ്ങണം.. 

ബാറ്‌ പൂട്ടി വരുന്ന വികസനം നമുക്ക്‌ വേണ്ട കൂട്ടരേ.. 
ബാറ്‌ പൂട്ടി വരുന്ന വികസനം നമുക്ക്‌ വേണ്ട കൂട്ടരെ.. 

ഇനി വരുന്നൊരു (2)

Thursday 22 January 2015

ലങ്കാദഹനം

ഇതൊരു കഥയല്ല. അത്‌ കൊണ്ട്‌ തന്നെ ഇതിനൊരു ക്ലൈമാക്സില്ല. ഇതിലേ നായകനെ നിങ്ങളറിയും. നിങ്ങൾക്ക്‌ പരിചയമുള്ള പലതും ഇതിലെവിടെയോയൊക്കെയൊ ഉണ്ടാവും.

കല്യാണ വീട്ടിലെ ആംപ്‌ വെച്ച മേശയ്ക്കടുത്തിരുന്ന് സുമേഷ്‌ പട്ടി ബിസ്കറ്റിന്റെ പെട്ടിയിലിട്ട്‌ വെച്ച സീഡികൾ തിരഞ്ഞു.

"എന്താണ്ടോ സുമേഷേ ഇയ്യിതൊക്കെ വലിച്ച്‌ വാരിടുന്നത്‌ ? തരിപ്പാണെങ്കില്‌ ആടെയേടെം പോയിരിക്ക്‌. സൊയ്‌ര്യക്കേട്‌ണ്ടാക്കല്ലെ ചെങ്ങായി"

"തരിപ്പെന്റെച്ചൻ ചന്ദ്രന്‌. ഒരു പരിപാടിക്ക്‌ വന്നാ സുമേഷത്‌ കഴ്യാണ്ട്‌ വെള്ളം തൊടൂല."

"ന്താണ്‌ സുമേഷെ.. അന്നെ വിളമ്പ്‌ന്നേട്‌ത്തേക്ക്‌ മനോജേട്ടൻ വിളിച്ചിണ്ട്‌. അങ്ങോട്ട്‌ ചെല്ല് , ഞാനൊന്ന് പണിട്ക്കട്ടെ."

"പ്‌ഫാ എരപ്പെ.. പന്തലിട്ടത്‌ സുമേഷാണെങ്കില്‌ അതഴിക്കുന്നത്‌ വരെ സുമേഷിവിടിരിക്കും."

സുമേഷ്‌ തുടർന്നു :

"വെർതെയിരുന്ന് സീഡി മാറ്റിടാ..ഭാവം കണ്ടാ തോന്നും ഷങ്കരന്റെ അടുത്ത സിനിമക്ക്‌ പാട്ടെഴ്‌താണെന്ന്. വേണ്ടടോ അന്റെ ഒലക്കേമ്മലെ സീഡി."

"ശങ്കരനല്ല സുമേഷേട്ടാ ഷങ്കറാണ്‌."

അടുത്തിരുന്ന കുരിപ്പ്‌ പറഞ്ഞു.

പരിപാടി കഴിയാതെ സുമേഷ്‌ വെള്ളം തൊടാറില്ല. ഡ്രൈയടിക്കാറാണ്‌ പതിവ്‌. മൈക്കിൾ ജാക്സ്‌ന്റെ മൂൺ വാക്ക്‌ റിവേഴ്സടിച്ച്‌ സുമേഷ്‌ മുന്നോട്ട്‌ നീങ്ങി.

"സുമേഷെ കൊറച്ച്‌ സാധനിട്‌.. വെക്കട്ടെ.."

"എന്ത്‌ സാനം?"

"ഹാൻസ്‌"

"സുമേഷിനതല്ല പണി. അന്റ കാർന്നോരടിച്ച്‌ കിണ്ട്യായി ആ മേത്തലെ വീടിന്റെ ഉമ്മറക്കോലായില്‌ കെടക്‌ൿണ്ട്‌. ചെതലരിക്‌ൿന്നേന്‌ മുൻപ്‌ എട്‌ത്ത്‌ കൊണ്ട്‌ പോയ്ക്കോ.. യെമ്മാരി കുടിയാനാണ്ടോ ? നന്നായിക്കൂടെ ? "

"ആർക്ക്‌? "

"അനക്ക്‌. സൊന്തായിട്ട്‌ വാങ്ങി വെക്കാമ്പറ്റുന്നില്ലെങ്കില്‌ ഇപ്പണിക്ക്‌ നിക്കരുത്‌. ഇന്നാ തട്ടീട്ട്‌ വേം കൊണ്ടാ. ഇത്‌ കണ്ടിക്ക്യാച്ചാ ഇപ്പൊ വരും തേങ്കുടിക്കാൻ തേനീച്ച വരുമ്പോലോരോന്ന്."

"ഹാൻസിന്റെ പേക്കിന്റെ കളറൊക്കെ മാറീക്കിന്നല്ലോ സുമേഷെ.."

"എപ്പളെങ്കിലും സൊന്തായിട്ട്‌ വാങ്ങണം. എരന്ന് വെച്ചാ കളറും മറ്റതൊന്നും മാറിയതറിയാമ്പറ്റൂല."

ഇത്‌ കണ്ട്‌ സീനിലേക്ക്‌ വന്ന ഭാസ്കരേട്ടൻ :

"അനക്കീ കുടി നിർത്തിക്കൂടെ സുമേഷേ.."

"ഭാസ്കരേട്ടാ..ഇങ്ങള്‌ ബഷ്ണം കഴ്‌ച്ചോ?

"ഓ കഴിച്ച്‌ മോനെ.."

"ന്നാ പിന്നെ തട്ടിത്തടഞ്ഞ്‌ നിക്കാണ്ട്‌ വീട്ടില്‌ പോയിക്കൂടെ. വെർതെ വെർപ്പിക്കാൻ വരാ.."

തിരക്കേറിയ ജീവിതങ്ങൾക്കിടയിലൂടെ സുമേഷ്‌ സ്ലോ മോഷനിൽ നടന്ന് നീങ്ങി.

"മനോയേട്ടാ.. ലിക്കറ്‌ണ്ടൊ?? "

"ഇല്ല്യടോ.. ടെറസിന്റെ മോൾന്ന് അടിക്കിണ്ട്‌ എല്ലാരും. "

"മനോയേട്ടാ.."

"എന്താ സുമേഷേ ?"

"ഇന്നെ ഒന്ന് അങ്ങോട്ട്‌ നീക്കി വെക്കോ"?

"സമയല്യ സുമേഷെ.. അട്‌ക്കളേന്റത്താണ്‌ കോണി. ചെല്ല്."

ഗുരുവായൂരമ്പലത്തിന്‌ ചുറ്റും അടി വെച്ച്‌ നടക്കുന്ന പെമ്പിള്ളേരെപ്പോലെ സുമേഷ്‌ വീടിന്‌ ചുറ്റും നടന്നു.

ഇരുട്ടത്തൊറ്റയ്ക്ക്‌ നിൽക്കുന്ന കല്യാണ ചെക്കന്റെ പെങ്ങളെ കണ്ട സുമേഷ്‌ വഴി ചോദിക്കാനങ്ങോട്ട്‌ നീങ്ങി.

"മോളേ.. ഡഡുക്കള ഏട്യാ..?"

"എന്ത്‌?"

"ഡഡുക്കള"

"അടുക്കളയാണോ?"

"അന്റെ സൗണ്ട്‌ മാറ്യോ..അപ്പ്‌ളേക്കും ആണുങ്ങളെ സൗണ്ടായൊ."

അപ്പഴാണ്‌ ഇരുട്ടത്ത്‌ നിൽക്കുന്ന മറ്റൊരാത്മാവിനെ സുമേഷ്‌ കണ്ടത്‌.

"ഏതാടി ഇവൻ"

"കസിനാണ്‌ സുമേഷേട്ടാ.."

"ഓ.. കസിനേട്ടൻ സുമേഷിനെ ഒന്ന് കോണിപ്പടി കേറ്റിത്താ."

കോണിപ്പടി കയറുന്നിതിനിടയ്ക്ക്‌ സുമേഷ്‌ കസിനോട്‌ ചോദിച്ചു :

"കസിൻ വെള്ളടിക്കോ?"

"ഇല്ല."

"നന്നായി. ഇപ്പത്തന്നെ ഒരു കുപ്പീം പത്ത്‌ നൂറ്‌ ആൾക്കാരുണ്ട്‌. അനക്ക്‌ കൂടെ തന്നാ പുണ്യാഹം തന്ന പോലാവും. ഇയ്യ്‌ പോയ്ക്കൊ."

"ഹായ്‌ ഫ്രൻസ്‌ , റോമൻസ്‌ , സീസർസ്സ്‌ , കർദ്ദിനാൾസ്‌ ആൻഡ്‌ കണ്ട്രി എം.എച്ച്‌ പീപിൾസ്‌..ഏതാണ്‌ നിങ്ങടെ ബ്രാന്റ്‌ ? സുമേഷിനോട്‌ പറയൂ തൊട്ട്‌ നക്കാനുള്ള അച്ചാറ്‌ ഫ്രീയായിട്ട്‌ നേടൂ.."

"സുമേഷെ..ഇരിക്ക്‌..അടിക്ക്‌"

"ഇയ്യാരാടോ സുമേഷിനെ കുടിപ്പിക്കാൻ? ഒഴിക്കെടൊ"

"സുമേഷെ സ്കോച്ചാ..അനീഷ്‌ ഇമ്പക്ക്‌ വേണ്ടി പ്രത്യേകം കൊണ്ടൊന്നതാ"

"ഓൻ നല്ലോനാ"

"നായിന്റെ മോൻ സ്കോച്ചിന്റെ കുപ്പീല്‌ കർദ്ദിനാള്‌ വാങ്ങി ഒഴിച്ച വെച്ചാ ആരും കണ്ട്‌ പിടിക്കൂലാന്ന് കര്‌ത്യോ?"

"ങേ സുമേഷെ , ഇത്‌ സ്കോച്ചല്ലെ?"

"ഇയ്യൊക്കെ എന്ത്‌ കിണ്ടീലെ കുടിയനാണ്ടോ? കുടിക്കണ സാനം ഏതാന്ന് നിച്ചല്ലാത്ത ഊളകൾ."

***********************************************

"ആരാ ഇന്നെ ഇങ്ങോട്ട്‌ കൊണ്ടോന്നത്‌? "

"സുബി"

"ഓനോടാരാ ഇന്നെ കല്യാണത്തിന്‌ കൊണ്ടോരാൻ പറഞ്ഞത്‌ ? ഡോ സുബ്യേ.. അനക്കാവ്ന്ന പണിയെട്‌ത്താ പോരെ. ഇനിക്കവ്ടെ  ഒരുപാട്‌ പണിണ്ട്‌."

"സുമേഷേട്ടാ കല്യാണം കയിഞ്ഞ്‌. ചെക്കന്റെ കൂടെ നിന്ന് ഫോട്ടോയെട്‌ക്കാൻ വിളിക്കുന്നുണ്ട്‌"

***********************************************

"ഇതാരാണ്ടാ അനീഷെ.."

"അമ്മായിയമ്മ "

"പഹയാ..ചോറ്‌ മാത്രല്ല ലേ ചക്കപ്പുഴുക്കും ഇണ്ടല്ലൊ.. കോളടിച്ച്‌."

ഇത്‌ കേട്ട പെണ്ണിന്റച്ചൻ വാ പൊളിച്ച്‌ നിന്നുപോയി.

"ഈല്‌ ഒച്ച കിട്ടോ? "

"ഇല്ല. " ക്യാമറമാൻ പറഞ്ഞു.

"സുവറെ.. സ്കോച്ചും കുപ്പീല്‌ കർദ്ദിനാള്‌ വെച്ചേന്‌ അനക്ക്‌ ഞാൻ വെച്ചിണ്ട്‌ ട്ടാ"
***********************************************

"സുബ്യേ.. വീടെത്ത്യോ?"

"ഓ"

"ഇന്നിട്ടെന്താ വണ്ടി നിർത്താത്തത്‌?"

"വണ്ട്യോക്കെ നിർത്തീട്ട്‌ കൊറെ നേരായി"

***********************************************"സുമേഷെ.. ഇന്റെ മോന്റെ പെണ്ണെങ്ങനണ്ട്‌?? "

"പുല്ലുങ്കെട്ടിന്‌ പെയിന്റടിച്ചാരി ഇണ്ട്‌."

ചെക്കന്റമ്മ സയലന്റ്‌.

വീണ്ടും പട്ടി ബിസ്കറ്റിന്റെ പെട്ടിക്കടുത്തെത്തിയ സുമേഷ്‌ അതിലേക്കൂളയിട്ടു.

"രജ്ഞിത്തെ.. ഇയ്യ്‌ ഇനീം തടഞ്ഞാ പെരടി ഞാൻ തിരിക്കും.ഇനിക്കൊരു പാട്ട്‌ ഇടണം."
***********************************************
വിരുന്ന് കഴിഞ്ഞ്‌ കണ്ണും തുടച്ച്‌ പെണ്ണിന്റെ വീട്ടുകാര്‌ പോവാനിറങ്ങുമ്പോൾ സ്പീക്കറതിലുമൊച്ചത്തിൽ കരഞ്ഞു

"മറ്റൊരു സീതയെ കാട്ടിലേക്കയക്കുമ്പോൾ.."